കൂടെപ്പോകാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ വീട്ടുസാധനങ്ങള്‍ പുതിയ വീട്ടിലേക്കു മാറ്റി രാവിലെത്തതന്നെ എത്തിക്കോളാമെന്ന് വാക്കും നൽകി!! നാളെ ഒരുമിച്ചു പോയാല്‍ പോരേയെന്ന മാതാപിതാക്കളുടെ ചോദ്യം കേട്ട് തിരിച്ചിറങ്ങിയ ആ കുട്ടികളും ഒടുവില്‍ മാതാപിതാക്കളോടൊപ്പം മരണത്തിലേക്ക് ഒരുമിച്ച് യാത്രയായി

പുലര്‍ച്ചെ അഞ്ചോടെയാണ് സമീപത്തെ വീട്ടുകാര്‍ വലിയ ശബ്ദം കേട്ടുണര്‍ന്നത്. യൂനുസിന്റെ കുടുംബം പുതിയ വീടിന്റെ മുകള്‍നിലയിലായിരുന്നു ഉറങ്ങിയിരുന്നത്. ഒരു മുറിയില്‍ യൂനുസും ഭാര്യ നുസ്രത്തും ഇളയ 2 മക്കളും. മൂത്ത 2 ആണ്‍മക്കള്‍ മറ്റൊരു മുറിയിലും. വീട് പൂര്‍ണമായും നിലംപൊത്തുകയായിരുന്നു. രക്ഷപ്പെട്ട രണ്ടു മക്കളില്‍ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. ഇന്നു യൂനുസിന്റെ മാതൃഭവനത്തില്‍ നടക്കാനിരുന്ന കുടുംബസംഗമത്തില്‍ അവതരിപ്പിക്കാനുള്ള പാട്ടും കഥാപ്രസംഗവും ഒപ്പനയുമൊക്കെ കളിച്ചും പാടിയും ഉറപ്പിക്കുകയായിരുന്നു കുട്ടികള്‍ രാത്രി ഏറെ വൈകിയും വരെയെന്ന് അയല്‍വീട്ടുകാര്‍ കണ്ണീരോടെ ഓര്‍ത്തെടുക്കുന്നു.
കുണ്ടുതോട് ചളിപ്പാടം കുട്ടശ്ശേരി യൂനുസ് ബാബു(38), ഭാര്യ നുസ്രത്ത് (32), മക്കളായ ഫാത്തിമ സന (11), മുഹമ്മദ് ഷാനില്‍ (7) എന്നിവരാണ് ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ തകര്‍ന്നു വീണ വീടിനുള്ളില്‍പെട്ടു മരിച്ചത്. രണ്ട് മക്കള്‍ രക്ഷപ്പെട്ടു. കുണ്ടുതോട് എഎംഎ യുപി സ്‌കൂളില്‍ അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ സന. ഷാനില്‍ കുണ്ടുതോട് എല്‍പിയില്‍ രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയും. മൃതദേഹങ്ങള്‍ കുണ്ടുതോട് സുന്നി ജുമാ മസ്ജിദില്‍ കബറടക്കി. മറ്റു മക്കളായ ഷാമില്‍(15), ഷഹീം (13) എന്നിവരെ തകര്‍ന്നുവീണ് കിടന്ന വീട്ടില്‍ നിന്നും രക്ഷിക്കുകയായിരുന്നു. മഞ്ചേരിയില്‍ ചുമട്ടുതൊഴിലാളിയായ യൂനുസ് ബാബു ഭാര്യയ്ക്കും നാല് മക്കള്‍ക്കുമൊപ്പം കനത്ത മഴയില്‍ വെള്ളം കയറുന്നതുകണ്ടാണ് താമസിക്കുന്ന ഓടിട്ട വീട്ടില്‍നിന്ന്, നിര്‍മ്മാണത്തിലിരിക്കുന്ന കോണ്‍ക്രീറ്റ് വീട്ടിലേക്ക് രാത്രിയോടെ മാറിയത്.
ഇവര്‍ തന്നെ നിര്‍മ്മിക്കുന്ന കോണ്‍ക്രീറ്റ് വീടിന്റെ മുകളിലത്തെ നിലയിലാണ് വ്യാഴാഴ്ച രാത്രി ഈ കുടുംബം ഉറങ്ങാന്‍ കിടന്നത്. പുലര്‍ച്ചെ അഞ്ചുമണിയോടെ വീട് തകര്‍ന്ന് കുടുംബം അതിനടിയില്‍പ്പെടുകയായിരുന്നു. വെള്ളം ക്രമാതീതമായി ഉയര്‍ന്നതോടെ യൂനുസിന്റെ മാതാപിതാക്കളായ മുഹമ്മദിനെയും സുബൈദയെയും രാത്രി വണ്ടൂരിലെ ബന്ധുവീട്ടിലേക്കു മാറ്റിയിരുന്നു. കൂടെപ്പോകാന്‍ ബന്ധുക്കള്‍ നിര്‍ബന്ധിച്ചപ്പോള്‍ വീട്ടുസാധനങ്ങള്‍ പുതിയ വീട്ടിലേക്കു മാറ്റി രാവിലെത്തതന്നെ എത്തിക്കോളാമെന്നാണ് യൂനുസ് പറഞ്ഞത്. മരിച്ച രണ്ടു മക്കളും വണ്ടൂരിലേക്കു പോകാനായി ജീപ്പില്‍ കയറിയതായിരുന്നു. എന്നാല്‍ നാളെ ഒരുമിച്ചു പോയാല്‍ പോരേയെന്ന മാതാപിതാക്കളുടെ ചോദ്യം കേട്ട് തിരിച്ചിറങ്ങിയ ആ കുട്ടികള്‍ ഒടുവില്‍ മാതാപിതാക്കളോടൊപ്പം മരണത്തിലേക്ക് ഒരുമിച്ച് യാത്രയായിരിക്കുന്നു.
https://www.facebook.com/Malayalivartha


























