മഴ കുറഞ്ഞെങ്കിലും ഇന്നലെ രാത്രി കക്കയം ഡാം തുറന്നതോടെ കോഴിക്കോട് നഗരത്തില്‍ ഇതുവരെ വെള്ളം കയറാത്തിടത്തും വെള്ളം കയറി

മഴ കുറഞ്ഞെങ്കിലും ഇന്നലെ രാത്രി കക്കയം ഡാം തുറന്നതോടെ കോഴിക്കോട് നഗരത്തില്‍ ഇതുവരെ വെള്ളം കയറാത്തിടത്തും വെള്ളം കയറി. മാവൂരില്‍ രണ്ടായിരം പേരും കുന്ദമംഗലത്ത് മുന്നൂറ് പേരും കുടങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയോടെയാണ് പ്രതീക്ഷിക്കാത്തയിടങ്ങളില്‍ വെള്ളംകയറിയത്. മാവൂരിലെ രോഗബാധിതരെയും കുട്ടികളെയും പ്രായമുള്ളവരെയും മറ്റും നാട്ടുകാര്‍ പുറത്തെത്തിച്ചു. വെള്ളം കയറി പ്രദേശങ്ങളില്‍ ആംബുലന്‍സിനോ, ബോട്ടുകള്‍ക്കോ ചെല്ലാന്‍ കഴിയുന്നില്ല. പലരെയും കാല്‍നടയായാണ് നാട്ടുകാര്‍ പുറത്തെത്തിച്ചത്. അസുഖംബാധിച്ച് വീട്ടില്‍ കിടന്നയാള്‍ ഇന്ന് രാവിലെ മരിച്ചു. ആംബുലന്‍സ് എത്തിക്കാനാവാത്തതിനാല്‍ കട്ടിലിലാണ് മൃതദേഹം പുറത്തേക്ക് എത്തിച്ചത്. സ്ഥലം എംപി എം.കെ രാഘവന്‍ പ്രദേശത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് കണ്ടാണ് കക്കയം ഡാമിന്റെ ഷട്ടര്‍ തുറന്നത്.
ഇന്നലെ രാത്രി മാത്രം 24 ക്യാമ്പുകളാണ് നഗരത്തില്‍ ആരംഭിച്ചത്. ജില്ലയിലെ പുഴകളെല്ലാം കര കവിഞ്ഞ് ഒഴുകുകയാണ്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പൊലീസ് ജീപ്പില്‍ രോഗികളെ ആശുപത്രിയിലെത്തിച്ചതായി ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയുടെ സഹായം തേടുമെന്ന് ജില്ലാ കളക്ടര്‍ നാട്ടുകാരെ അറിയിച്ചു. വെള്ളനൂര്‍, വിരുപ്പില്‍, സങ്കേതം മേഖലകളില്‍ വെള്ളം കയറി വീടുകള്‍ മുങ്ങി. കോഴിക്കോട് - വയനാട് ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ചാത്തമംഗലം പഞ്ചായത്തില്‍ ഇന്നലെ രാത്രി വെള്ളം ക്രമാതീതമായി ഉയര്‍ന്നു.
ഗ്രാമങ്ങളിലെ ഇട റോഡുകള്‍ ഒറ്റപ്പെട്ട നിലയിലാണ്. മഴ ശക്തിപ്രാപിക്കുന്നത് ജനങ്ങളുടെയും രക്ഷാപ്രവര്‍ത്തകരുടെയും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. വൈദ്യുതി ഇല്ലാത്തതിനാല്‍ ആളുകളുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫായി. ആരുമായും ബന്ധപ്പെടാന്‍ കഴിയാത്ത സ്ഥിതിയിലാണ്. ആരൊക്കെ എവിടെയൊക്കെ ഉണ്ടെന്നോ, കുടുങ്ങിക്കിടപ്പുണ്ടെന്നോ യാതൊരു അറിവുമില്ല.
കോഴിക്കോട് നഗരത്തിലെ പന്തീരങ്കാവ്, നല്ലളം ബസാര്‍, കണ്ണാടിക്കല്‍, തടമ്പാട്താഴം, മനാരി, തിരുവണ്ണൂര്‍ എന്നിവിടങ്ങളിലും ഇന്നലെ രാത്രി വെള്ളപ്പൊക്കമുണ്ടായി. കടിയങ്ങാട് പാലം,പള്ളിയത്ത്,അഴിയൂര്‍,ഏറാമല, ഒഞ്ചിയം മേഖലകളിലും വെള്ളം കയറി. ഇവിടങ്ങളിലെല്ലാം ജനങ്ങള്‍ കുടുങ്ങി കിടക്കുന്നതായി സംശയമുണ്ട്. വെള്ളം ഇറങ്ങിയാലേ കൃത്യമായ വിവരം ലഭിക്കൂ. കോരപ്പുഴയ്ക്ക് കുറുകെ കെട്ടിയ നടപ്പാലം ശക്തമായ കുത്തൊഴുക്കില്‍ ഇന്നലെ ഒലിച്ചു പോയി. രാത്രി വെള്ളം കയറി പ്രദേശങ്ങളിലേക്ക് ഉച്ചയോടെയാണ് റവന്യൂ അധികൃതര്‍ ഉള്‍പ്പെടെ എത്തിയത്. കക്കയം ഡാം മൂന്ന് അടിയാണ് തുറന്നത്. അതിന് മുമ്പ് 45 സെന്റീമീറ്റര്‍ തുറന്ന് വിട്ടിരുന്നു. വലിയ അളവില്‍ വെള്ളം വരാന്‍ സാധ്യതയുള്ളതുകൊണ്ട് തീരത്തുള്ളവരെ മാറ്റിപാര്‍പ്പിക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
കുറ്റിയാടിയില്‍ രാപ്രവര്‍ത്തന സംവിധാനങ്ങള്‍ ഇന്നലെ വരെ എത്തിയിട്ടില്ലായിരുന്നു പേരാമ്പ്രയ്ക്ക് അപ്പുറം ഫയര്‍ ഫോഴ്‌സ് സംവിധാനത്തിന് എത്തിപ്പെടാന്‍ പറ്റാത്ത അവസ്ഥയായിരുന്നു എന്ന് എം.എല്‍.എ പാറയ്ക്കല്‍ അബ്ദുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഇന്നലെ കുറ്റിയാടിയില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്. സൈന്യത്തെ കൊണ്ടുവന്ന് രക്ഷാപ്രവര്‍ത്തനം നടത്തേണ്ട സ്ഥിതിയിലാണെന്ന് എം.എല്‍.എ പറയുന്നു. ഇന്നവിടെ രക്ഷാപ്രവര്‍ത്തക സംഘം എത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























