എന്താണ് ബ്രോസ് ഒരു സ്റ്റാര്‍ട്ടിങ് ട്രബിള്‍; ശക്തമായ മഴയില്‍ ദുരിതം അനുഭവിക്കുന്ന കോഴിക്കോടിന് സഹായം തേടി മുന്‍ കളക്ടര്‍ പ്രശാന്ത് നായര്‍

ശക്തമായ മഴയില്‍ ദുരിതം അനുഭവിക്കുന്ന കോഴിക്കോടിന് സഹായം തേടി മുന്‍ കളക്ടര്‍ പ്രശാന്ത് നായര്‍ രംഗത്ത്. കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ നടപടികളുടെ ഭാഗമായി ക്യാംപുകളില്‍ കഴിയുന്നവര്‍ക്ക് അത്യാവശ്യം വേണ്ട സാധന സാമഗ്രികളുടെ പട്ടിക ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെക്കുകയാണ് പ്രശാന്ത് നായര്‍. ജില്ലയില്‍ 27 പഞ്ചായത്തുകളെയാണ് മഴ കാര്യമായി ബാധിച്ചത്. മഴക്കെടുതിയില്‍ പത്ത് പേര്‍ക്ക് ജീവന്‍ നഷ്ടമായി. കളക്ടര്‍ ബ്രോയുടെ പോസ്റ്റ് ഇങ്ങനെ:
ബ്രോസ്, സീരിയസ് കാര്യമാണ്. അത്യാവശ്യമാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നന്മയും കരുണയും ആര്‍ദ്രതയും ഒന്നും വറ്റിപ്പോയില്ലല്ലോ? പിന്നെന്താ ഒരു സ്റ്റാര്‍ട്ടിംഗ് ട്രബിള്‍? കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ നടപടികളുടെ ഭാഗമായി 280 ക്യാമ്ബുകളിലായി ഇപ്പോള്‍ 22000 പേര്‍ ഉണ്ട്. പെട്ടെന്നുള്ള സാഹചര്യം ആയതുകൊണ്ട് ഇത്രയും പേര്‍ക്ക് അത്യാവശ്യമുള്ള കാര്യങ്ങള്‍ക്ക് പോലും ബുദ്ധിമുട്ടുണ്ട്. കോഴിക്കോട് പൊതുസമൂഹത്തിന്റെ സഹായം അത്യാവശ്യമായിരിക്കുന്നു. ജില്ലയിലെ കലക്ഷന്‍ സെന്റര്‍ സിവില്‍ സ്റ്റേഷനിലെ പ്ലാനിംങ്ങ് ഹാളില്‍ ആരംഭിച്ചിട്ടുണ്ട്.
ഉടനടി ആവശ്യമുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റ് ചുവടെ നല്‍കുന്നു:
1. പുല്‍പ്പായ - 6000, 2. ബ്ലാങ്കറ്റ്/ബെഡ്ഷീറ്റുകള്‍ - 8000, 3. ലുങ്കി - 5000, 4. നൈറ്റി - 3000, 5. സാനിറ്ററി നാപ്കിന്‍സ് - 2000, 6.അരി - 2000kg, 7. പഞ്ചസാര- 700kg, 8. ചെറുപയര്‍ - 100kg, 9. കടല - 100kg, 10. പരിപ്പ് - 50kg, 11. ബിസ്കറ്റ്/റസ്ക് - 2000 Packets, 12. കുടി വെള്ളം - 3000 Lr, 13. സോപ്പ് - 500 Nos, 14. പേസ്റ്റ് - 500 Nos, 16. ബ്ലീച്ചിംഗ് പൗഡര്‍ - 100kg
മുകളില്‍ കൊടുത്ത സാധനങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ക്ക് സഹായിക്കാന്‍ പറ്റുമെങ്കില്‍ സിവില്‍ സ്റ്റേഷനിലെ പ്ലാനിംങ്ങ് ഹാളില്‍ ഉടന്‍ തന്നെ എത്തിച്ചാല്‍ കുറെയധികം മനുഷ്യര്‍ക്ക് ഉപകാരപ്പെടും. കമോണ്‍ ബ്രോസ് എന്നും കളക്ടർ കുറിച്ചു.
മഴ കുറഞ്ഞെങ്കിലും ഇന്നലെ രാത്രി കക്കയം ഡാം തുറന്നതോടെ കോഴിക്കോട് നഗരത്തില്‍ ഇതുവരെ വെള്ളം കയറാത്തിടത്തും വെള്ളം കയറി. മാവൂരില്‍ രണ്ടായിരം പേരും കുന്ദമംഗലത്ത് മുന്നൂറ് പേരും കുടങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഇന്നലെ രാത്രിയോടെയാണ് പ്രതീക്ഷിക്കാത്തയിടങ്ങളില്‍ വെള്ളംകയറിയത്. മാവൂരിലെ രോഗബാധിതരെയും കുട്ടികളെയും പ്രായമുള്ളവരെയും മറ്റും നാട്ടുകാര്‍ പുറത്തെത്തിച്ചു. വെള്ളം കയറി പ്രദേശങ്ങളില്‍ ആംബുലന്‍സിനോ, ബോട്ടുകള്‍ക്കോ ചെല്ലാന്‍ കഴിയുന്നില്ല. പലരെയും കാല്‍നടയായാണ് നാട്ടുകാര്‍ പുറത്തെത്തിച്ചത്. അസുഖംബാധിച്ച് വീട്ടില്‍ കിടന്നയാള്‍ ഇന്ന് രാവിലെ മരിച്ചു. ആംബുലന്‍സ് എത്തിക്കാനാവാത്തതിനാല്‍ കട്ടിലിലാണ് മൃതദേഹം പുറത്തേക്ക് എത്തിച്ചത്. സ്ഥലം എംപി എം.കെ രാഘവന്‍ പ്രദേശത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത് കണ്ടാണ് കക്കയം ഡാമിന്റെ ഷട്ടര്‍ തുറന്നത്.
ഇന്നലെ രാത്രി മാത്രം 24 ക്യാമ്പുകളാണ് നഗരത്തില്‍ ആരംഭിച്ചത്. ജില്ലയിലെ പുഴകളെല്ലാം കര കവിഞ്ഞ് ഒഴുകുകയാണ്. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പൊലീസ് ജീപ്പില്‍ രോഗികളെ ആശുപത്രിയിലെത്തിച്ചതായി ജില്ലാ കളക്ടര്‍ സാംബശിവ റാവു അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് നാവികസേനയുടെ സഹായം തേടുമെന്ന് ജില്ലാ കളക്ടര്‍ നാട്ടുകാരെ അറിയിച്ചു. വെള്ളനൂര്‍, വിരുപ്പില്‍, സങ്കേതം മേഖലകളില്‍ വെള്ളം കയറി വീടുകള്‍ മുങ്ങി. കോഴിക്കോട് - വയനാട് ദേശീയപാതയില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ചാത്തമംഗലം പഞ്ചായത്തില്‍ ഇന്നലെ രാത്രി വെള്ളം ക്രമാതീതമായി ഉയര്‍ന്നു.
ഗ്രാമങ്ങളിലെ ഇട റോഡുകള്‍ ഒറ്റപ്പെട്ട നിലയിലാണ്.
https://www.facebook.com/Malayalivartha


























