ശക്തമായ പെരുമഴ തകർത്ത ജീവിതങ്ങളേറെ; മഴക്കെടുതിയെ തുടർന്ന് നാല് ദിവസങ്ങൾക്കിടയിൽ മരിച്ചവരുടെ എണ്ണം 83 ആയി; ഇനി കണ്ടെത്താനുള്ളത് 58; പുത്തുമലയിലും കവളപ്പാറയിലും തിരച്ചില്‍ തുടരുന്നു; ഉള്ളുപൊട്ടി കരഞ്ഞു നാട്ടുകാർ

സംസ്ഥാനത്തെ പ്രളയത്തിലാഴ്‌ത്തിയ അതിതീവ്രമഴയിൽ കഴിഞ്ഞ നാല് ദിവസങ്ങൾക്കിടയിൽ മരിച്ചവരുടെ എണ്ണം 83 ആയതായി റിപ്പോർട്ട്. മഴയുടെ ശക്തികുറഞ്ഞതോടെ ഞായറാഴ്ച, മലപ്പുറത്തെയും വയനാട്ടിലെയും ഉരുള്‍പൊട്ടല്‍ ദുരന്തമേഖലയില്‍നിന്ന് ഏഴു മൃതദേഹങ്ങള്‍കൂടി കണ്ടെത്തി. ഇനി 58 പേരെ കൂടി കണ്ടെത്താനുണ്ടനെന്ന് സർക്കാർ കണക്കുകൾ പറയുന്നു.
മലപ്പുറത്ത് ഒരാളും തൃശ്ശൂരില്‍ മൂന്നുപേരും കണ്ണൂരിലും കോഴിക്കോട്ടും രണ്ടുപേര്‍ വീതവും കോട്ടയത്തും ഇടുക്കിയിലും കാസര്‍കോട്ടും ഓരോരുത്തരും മഴക്കെടുതിയില്‍ മരിച്ചു. ഇതോടെയാണ് മരണം 83 ആയതെന്ന് റിപ്പോർട്ടുകൾ പറയുന്നത്.
നിലമ്പൂർ പോത്തുകല്ല് കവളപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തുനിന്ന് നാലുപേരുടെയും മലപ്പുറം കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞു കാണാതായ കുടുംബത്തിലെ രണ്ടുപേരുടെയും മൃതദേഹങ്ങളാണ് ഞായറാഴ്ച പുറത്തെടുത്തത്. വെട്ടുപറമ്പിൽ ജോജി എന്ന വിക്ടറിന്റെ മകള്‍ അലീന(8), മുതിരകുളം മുഹമ്മദ്(50), താണിക്കല്‍ ഭാസ്കരന്റെ ഭാര്യ രാഗിണി(48), കൊല്ലം സ്വദേശിനി അലക്സ മാനുവല്‍(55) എന്നിവരുടെ മൃതദേഹങ്ങളാണ് കവളപ്പാറയില്‍നിന്നു കണ്ടെടുത്തത്. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം 13 ആയി. 49 പേരെക്കൂടി കണ്ടെത്താനുണ്ട്. 43 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.
മലപ്പുറം കോട്ടക്കുന്നിന്റെ വടക്കുഭാഗത്തുള്ള ചോലറോഡില്‍ താമസിക്കുന്ന ശരത്തിന്റെ ഭാര്യ ഗീതു (22), മകന്‍ ധ്രുവന്‍ (ഒന്നര) എന്നിവരുടെ മൃതദേഹങ്ങളാണ് ഉച്ചയ്ക്കു 12-നു കിട്ടിയത്. മണ്ണിടിഞ്ഞ് മൂന്നാംദിവസമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മണ്ണിനടിയില്‍പ്പെട്ട ശരത്തിന്റെ അമ്മ സരോജിനി(50)ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.വയനാട് പുത്തുമല പാടിയിലെ ശെല്‍വന്റെ ഭാര്യ റാണി(57)യുടെ മൃതദേഹമാണ് ഞായറാഴ്ച കണ്ടെടുത്തത്.
അതിതീവ്രമഴയ്ക്ക് ശക്തികുറഞ്ഞതോടെ രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളം ഒറ്റക്കെട്ടായി രംഗത്തിറങ്ങി.രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമായി നടത്താനായി. കവളപ്പാറയിലും പുത്തുമലയിലും ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.
ശനിയാഴ്ച ഒമ്ബതുപേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു. ഇനി എട്ടുപേരെക്കൂടി കണ്ടെത്തേണ്ടതുണ്ടെന്നാണു നിഗമനം. ഞായറാഴ്ച അതിരാവിലെ തുടങ്ങിയ തിരച്ചില്‍ വൈകീട്ട് നാലുമണിയോടെ നിര്‍ത്തിവെച്ചു.
കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തനത്തിനിടെ ആദ്യംകണ്ടത് വളയിട്ട കൈകളാണ്. പിന്നാലെ ചുവന്ന സ്വെറ്ററിന്റെ ചില ഭാഗങ്ങള്‍. സന്നദ്ധപ്രവര്‍ത്തകര്‍ റാണിയുടെ മൃതദേഹം മണ്ണില്‍നിന്ന് വലിച്ചെടുത്തു. പുത്തുമലയിലെ ഉരുള്‍പൊട്ടലില്‍ റാണിയുള്‍പ്പെടെ ഇതേ പാടിയില്‍ താമസിച്ച നാലുപേരാണ് മരിച്ചത്. റാണിയുടെ ഭര്‍ത്താവ് സെല്‍വന്‍, അയല്‍വാസികളായ അജിത, ഷൈലജ എന്നിവരും അവര്‍ ജീവിച്ച പാടിക്കൊപ്പം മണ്ണില്‍ പുതഞ്ഞു.തേയിലക്കൊളുന്തു നുള്ളി റാണി സമ്പാദിച്ച ഇത്തിരി സമ്പാദ്യവും അവിടുന്ന് രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തു. കുറെ നാണയത്തുട്ടുകള്‍..
മലപ്പുറം നിലന്പൂരിനു സമീപം വാണിയമ്ബുഴയില്‍ കുടുങ്ങിയ 15 പേരെക്കൂടി രക്ഷപ്പെടുത്തി. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടത്തില്‍ കുടുങ്ങിയ ജീവനക്കാരാണിവര്‍. ഇവിടെ ഒരു ആദിവാസിക്കോളനിയില്‍ 75-ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് അറിയുന്നത്.
1639 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 2,51, 831 പേരെ മാറ്റിപാര്‍പ്പിച്ചു. ഏറ്റവും കൂടുതല്‍ ആളുകള്‍ ക്യാമ്പുകളിലുള്ളത് മലപ്പുറത്ത്,-- 56,203 പേര്‍. വയനാട്ടില്‍ 37,059 പേരും കണ്ണൂരില്‍ 19,924 പേരും തൃശൂരില്‍ 42,176പേരും ക്യാമ്പുകളിലാണ് . ദുരിതാശ്വാസക്യാമ്ബുകളില്‍ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 286 വീടുകള്‍ പൂര്‍ണമായും 2966 എണ്ണം ഭാഗികമായും തകര്‍ന്നു.
തൃശ്ശൂരില്‍ വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ക്കിടെ ജീപ്പ് മറിഞ്ഞ് വടക്കാഞ്ചേരി കെ.എസ്.ഇ.ബി. സെക്ഷനിലെ താത്കാലിക ഡ്രൈവര്‍ മരിച്ചു. അകംപാടം തലക്കോട്ടുകര ജോസ് (58) ആണു മരിച്ചത്. വീട്ടില്‍ വെള്ളം കയറിയത് ഇറങ്ങിയോ എന്നറിയാന്‍ ദുരിതാശ്വാസക്യാമ്ബില്‍നിന്നു പോയ പെരിങ്ങാവ് മംഗലത്ത് വീട്ടില്‍ പ്രദീപ് (50) വെള്ളക്കെട്ടില്‍ വീണുമരിച്ചു. ചാവക്കാട്ട് പൊട്ടിവീണ വൈദ്യുത കമ്ബിയില്‍നിന്നു ഷോക്കേറ്റ് മലപ്പുറം പാലപ്പെട്ടി തെക്കൂട്ട് ഷംസുദ്ദീന്റെ മകന്‍ ഷാരിഖ് (24) മരിച്ചു.
കോഴിക്കോട് ആയഞ്ചേരിയില്‍ കഴിഞ്ഞദിവസം ഒഴുക്കില്‍പ്പെട്ടു കാണാതായ തറോപ്പൊയില്‍ കാട്ടില്‍ അബ്ദുള്ളയുടെ മകന്‍ ഫാസിലിന്റെ(25) മൃതദേഹം കണ്ടെത്തി. വടകര തൂണേരിയില്‍ ഇബ്രാഹിം(52) മരം മുറിക്കുന്നതിനിടെ മരംവീണു മരിച്ചു.കോട്ടയത്ത് വേളൂര്‍ കോയിക്കല്‍ വീട്ടില്‍ സുരേന്ദ്രന്റെ മകന്‍ നന്ദു(19) വെള്ളക്കെട്ടില്‍ വീണുമരിച്ചു. കണ്ണൂരില്‍ മാട്ടൂലിലെ സി.പി. സുബൈര്‍ (38), പെരളശ്ശേരി ബാവോട്ടെ കെ.വി. ഇഖ്ബാല്‍ (38) എന്നിവര്‍ വെള്ളക്കെട്ടില്‍ വീണുമരിച്ചു. നീലേശ്വരം ചാത്തമത്ത് കൊഴുമ്മല്‍ അമ്ബൂട്ടി (80) പറമ്ബിലെ വെള്ളക്കെട്ടില്‍ വീണുമരിച്ചു. വെള്ളം കയറിയ വീട് വൃത്തിയാക്കുന്നതിനിടെ നിലമ്ബൂര്‍ ചാരംകുളത്ത് ഒരാള്‍ കുഴഞ്ഞുവീണു മരിച്ചു. കിഴങ്ങുമുണ്ട ഹംസ (56) യാണു മരിച്ചത്.
വരുംദിവസങ്ങളിലും മഴയുണ്ടാവുമെങ്കിലും ശക്തി കുറയാനാണു സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. എന്നാല്‍, ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നത് കണക്കിലെടുത്ത് 16 വരെ കനത്തജാഗ്രത തുടരാനാണ് ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനം. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ കടലില്‍പ്പോകുന്നതില്‍നിന്ന് തിങ്കളാഴ്ചകൂടി മത്സ്യത്തൊഴിലാളികളെ വിലക്കി.
https://www.facebook.com/Malayalivartha

























