മാധ്യമപ്രവർത്തകൻ ബഷീർ വാഹനാപകടത്തിൽ മരിച്ച കേസിൽ ശ്രീറാം വെങ്കിട്ടരാമനെ അനുകൂലിച്ച് പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട് സർക്കാരിന്റെ അറിവോടെയാണെന്ന് സൂചന. ഇത് ശരിയാണെങ്കിൽ പിണറായി വിജയനും മറ്റ് മന്ത്രിമാരും ഇക്കാര്യത്തിൽ പറഞ്ഞതെല്ലാം വെറുതെയാണെന്ന് കരുതേണ്ടി വരും
മാധ്യമപ്രവർത്തകൻ ബഷീർ വാഹനാപകടത്തിൽ മരിച്ച കേസിൽ ശ്രീറാം വെങ്കിട്ടരാമനെ അനുകൂലിച്ച് പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ട് സർക്കാരിന്റെ അറിവോടെയാണെന്ന് സൂചന. ഇത് ശരിയാണെങ്കിൽ പിണറായി വിജയനും മറ്റ് മന്ത്രിമാരും ഇക്കാര്യത്തിൽ പറഞ്ഞതെല്ലാം വെറുതെയാണെന്ന് കരുതേണ്ടി വരും.
അതിനിടെ ശ്രീറാമിന്റെ സസ്പ്പെൻഷൻ പിൻവലിക്കാനുള്ള നീക്കങ്ങളും അണിയറയിൽ സജീവമാണ്. ശ്രീറാം ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന കണക്കുകൂട്ടലിലാണ് ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ. സർക്കാർ സസ്പെൻഷൻ പിൻവലിക്കാൻ തയ്യാറായില്ലെങ്കിൽ ശ്രീറാം ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിക്കും. സസ്പെൻഷൻ പിൻവലിച്ചാലുടൻ പോസ്റ്റിംഗും നൽകും.
പരാതിക്കാരൻ മൊഴി നൽകാൻ വൈകിയതാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനക്ക് കാലതാമസമുണ്ടായതെന്നാണ് പൊലീസ് റിപ്പോർട്ട്. പൊലീസ് ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ജനറൽ ആശുപത്രിയിലെ ഡോക്ടർ രക്തമെടുക്കാൻ തയ്യാറായില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഷീൻ തറയിൽ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഷീൻ തറയിൽ സി പി എമ്മിന് വേണ്ടപ്പെട്ട ഉദ്യോഗസ്ഥനാണ്. കോളിളക്കം ഉണ്ടാക്കിയ ഒരു കേസിൽ റിപ്പോർട്ട് നൽകുമ്പോൾ തീർച്ചയായും അദ്ദേഹം ഭരണനേതൃത്വത്തിലുള്ളവരുടെ അഭിപ്രായം നേടിയിരിക്കണം. പോലീസ് റിപ്പോർട്ട് പോലീസ് ആസ്ഥാനത്തെ നിയമവിഭാഗം ഉദ്യോഗസ്ഥനും കണ്ടിട്ടുണ്ട്. ഇനി അറിയേണ്ടത് ബഷീർ കൊലപാതകത്തിൽ മുഖ്യമന്ത്രി ഡബിൾ സ്റ്റാന്റ് എടുത്ത് രാഷ്ട്രിയം കളിക്കുന്നുണ്ടോ എന്നാണ്. ഏതൊരു സാധാരണക്കാരനും ഇത്തരത്തിൽ സംശയിക്കാം.
കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സിറാജ് പത്രത്തിന്‍റെ മാനേജർ സെയ്ഫുദ്ദീൻ ഹാജി നൽകിയ ഹർജി തളളണമെന്നാവശ്യപ്പെട്ടാണ് പുതിയ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ബഷീർ മരിച്ചശേഷം സിറാജ് പത്രത്തിന്‍റെ മാനേജറുടെ മൊഴി വൈകിയതാണ് രക്തപരിശോധന വൈകുവാൻ കാരണമായതെന്ന പുതിയ ന്യായീകരണമാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. ഒരാൾ മദ്യപിച്ച് വാഹനം ഇടിപ്പിച്ച് കൊല്ലുമ്പോൾ അതിൽ പരാതി വേണമെന്ന ആവശ്യം പ്രാഥമിക അന്വേഷണത്തിൽ പൊലീസ് നടത്തിയ അട്ടിമറികള്‍ മറച്ചുവയ്ക്കുന്നതിനുള്ള നീക്കത്തെ സൂചിപ്പിക്കുന്നു.
സെയ്ഫുദ്ദീൻ ഹാജി ആദ്യം മൊഴി നൽകാനായി തയ്യാറായില്ലെന്നും വഫ ഫിറോസിന്‍റെ രക്ത പരിശോധന നടത്തിയ ശേഷം മാത്രമേ മൊഴി നൽകൂ എന്ന് പറഞ്ഞുവെന്നും പിന്നീട് സെയ്ഫുദ്ദീൻ ഹാജി മൊഴി നൽകിയ ശേഷം മാത്രമേ ശ്രീറാമിന്‍റെ രക്തമെടുക്കാൻ കഴിഞ്ഞുള്ളൂവെന്നുമാണ് വിശദീകരണം.
പലകുറി ജനറൽ ആശുപത്രിയിലെ ഡോക്ടറോട് രക്തം എടുക്കാൻ ആവശ്യപ്പെട്ടെങ്കിലും കേസില്ലാത്തതിനാൽ ഡോക്ടർ ഇതിന് തയ്യാറായില്ലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ഒരു അപകടമുണ്ടായി മരണമുണ്ടായാൽ പൊലീസിന് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്ത് നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാമെന്നിരിക്കെയാണ് പൊലീസ് വിചിത്ര വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
കേസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ മ്യൂസിയം പൊലീസിന് വളരെ ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ഇതേ തുടർന്ന് മ്യൂസിയം എസ്ഐ ജയപ്രകാശിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. രക്ത പരിശോധന നടത്തുന്നതിലും എഎഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിലും കാലതാമസമുണ്ടായെന്നും സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതിൽ വീഴ്ചയുണ്ടായെന്നുമായിരന്നു വിമർശനം. ഈ കാര്യങ്ങളെല്ലാം ന്യായീകരിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്. അതായത് ശ്രീറാമിനെ സ്വകാര്യ ആശുപത്രിലേക്ക് വിട്ടയച്ചതൊഴിച്ചാൽ പ്രാഥമിക അന്വേഷണം നടത്തിയ പൊലീസിന് ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്ന നിഗമനത്തിലേക്കാണ് പ്രത്യേക സംഘവും നീങ്ങുന്നത്.
മാധ്യമ പ്രവര്‍ത്തകന്‍ എം ബി ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു. വൈദ്യ പരിശോധന വൈകിയത് അന്വേഷണ ഉദ്യോഗസ്ഥന്‍റെ വീഴ്ചയാണെന്ന് അന്ന് കോടതി വിമര്‍ശിച്ചിരുന്നു. ശ്രീറാം മദ്യപിച്ചതായി സാക്ഷി മൊഴി മാത്രമാണുള്ളത്, രേഖകളുടെ തെളിവില്ല. സാക്ഷികൾ ഏത് നിമിഷവും കൂറുമാറാം.
രക്‌തത്തിൽ മദ്യത്തിന്‍റെ അംശമുണ്ടായിരുന്നു എന്നതിന് തെളിവില്ലാത്തതിനാൽ വകുപ്പ് 304 നിലനിൽക്കുമെന്ന് പറയാനാകില്ലെന്നും. അന്വേഷണത്തിൽ പോലീസ് പ്രൊഫഷനലിസം കാണിച്ചില്ലെന്നുമായിരുന്നു ഹൈക്കോടതി വിമർശനം. അപകടങ്ങൾ കൈകാര്യം ചെയ്യുന്നതിന് പോലീസിന് വ്യക്തമായ പദ്ധതിയില്ല എന്നും കോടതി ആക്ഷേപിച്ചിരുന്നു
https://www.facebook.com/Malayalivartha