മോഹൻകുമാറും മുരളിയും കൊമ്പുകോർക്കുമ്പോൾ ബിജെപിയും ഇടതും കൊയ്യുന്നു നൂറുമേനി; വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെ. മോഹൻകുമാർ മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കളെ പിണക്കി തെരഞ്ഞടുപ്പ് പ്രചരണത്തിൽ പിന്നാക്കം പോകുമ്പോൾ ബിജെപിയും സി പി എമ്മും അതിശക്തമായി മുന്നേറുന്നു

വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെ. മോഹൻകുമാർ മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കളെ പിണക്കി തെരഞ്ഞടുപ്പ് പ്രചരണത്തിൽ പിന്നാക്കം പോകുമ്പോൾ ബിജെപിയും സി പി എമ്മും അതിശക്തമായി മുന്നേറുന്നു. ബിജെപിയുടെ വോട്ടുകൾ യു ഡിഎഫ് കരസ്ഥമാക്കുമെന്ന പ്രചരണം ശക്തമാകുമ്പോൾ ഒരൊറ്റ വോട്ടു പോലും ചോരാത്ത തരത്തിൽ പ്രവർത്തനം ഊർജിതമാക്കുകയാണ് ബിജെപിയും ഇടതു മുന്നണിയും.
പാലാ ഫലം വട്ടിയൂർക്കാവിലും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന തരത്തിലാണ് മോഹൻകുമാറും മുരളീധരനും തമ്മിലുള്ള വാചക കസർത്ത് മുന്നേറുന്നത്. വിവാദം തുടങ്ങിവച്ചത് മോഹൻകുമാറാണ്. മുരളിയുടെ അനിഷ്ടത്തിലാണ് മോഹൻകുമാർ സ്ഥാനാർത്ഥിയായത്. അദ്ദേഹം നിർദ്ദേശിച്ച പീതാംബര കുറുപ്പിനെതിരെ മുല്ലപ്പള്ളിയുടെ നേത്യത്വത്തിൽ നേതാക്കൾ തിരിഞ്ഞതാണ് വിനയായത്. കുറുപ്പ് വിഷമത്തോടെ വിടവാങ്ങി.
കോന്നിയിലും വട്ടിയൂർക്കാവിലും സമാന സംഭവമാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. സിറ്റിംഗ് എം എൽ എമാർ നിർദ്ദേശിച്ച സ്ഥാനാർത്ഥികളെ കെ പി സി സി യാണ് ഒഴിവാക്കിയത്. എങ്കിൽ നിങ്ങൾ നിർത്തിയ സ്ഥാനാർത്ഥിയെ നിങ്ങൾ തന്നെ ജയിപ്പിച്ചോ എന്ന മട്ടിലാണ് മുരളിയും അടൂർ പ്രകാശും നീങ്ങുന്നത്. പ്രകാശ് അക്കാര്യം തുറന്നു പറഞ്ഞു. മുരളി മുന്നണി മര്യാദയും പാർട്ടി മര്യാദയും പാലിച്ചു. താൻ മത്സരിച്ചപ്പാൾ ആരും സഹായിക്കാൻ വന്നില്ലെന്നാണ് മുരളി പറഞ്ഞത്. അത് മോഹൻകുമാറിനുള്ള ഒരു കൊളുത്ത് കൂടിയായിരുന്നു. വട്ടിയൂർക്കാവിൽ മുരളി മത്സരിക്കാൻ വന്നപ്പോൾ ആദ്യം എതിർത്തത് മോഹൻകുമാറാണ്. കാരണം വട്ടിയൂർക്കാവ് എന്ന പഴയ തിരുവനന്തപുരം നോർത്തിലെ എംഎൽ എ ആയിരുന്നു മോഹൻകുമാർ. മുരളിക്ക് വേണ്ടിയാണ് മോഹൻകുമാർ മാറി കൊടുത്തത്. അതിന്റെ ദേഷ്യം ഇന്നും മോഹൻകുമാറിനുണ്ട്.
വട്ടിയൂർക്കാവിന് ശേഷം മോഹൻകുമാർ ആഗ്രഹിച്ചത് അരുവിക്കരയാണ്. മണ്ഡല പുനർനിർണയ സമയത്ത് അരുവിക്കരയെ പൂർണ യുഡിഎഫ് മണ്ഡലമാക്കി മാറ്റിയത് മോഹൻകുമാറാണ്. കാർത്തികേയൻ മരിക്കുന്നതിനു മുമ്പ് അരുവിക്കരയിൽ മോഹൻകുമാർ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മോഹൻകുമാറിന് ആര്യനാട്ട് നല്ല ബന്ധുബലമുണ്ട്. മോഹൻകുമാർ രാഷ്ട്രീയം വിട്ട് മനുഷ്യാവകാശ കമ്മീഷനിൽ ചേരുമ്പോൾ കാർത്തികേയൻ സ്പീക്കറായിരുന്നു. മോഹൻ കുമാറിനെ കമ്മീഷനിലേക്ക് തെരഞ്ഞടുത്ത കമ്മീറ്റിയിൽ കാർത്തികേയൻ ഉണ്ടായിരുന്നു. എന്നാൽ കാർത്തികേയൻ മരിച്ചപ്പോൾ ശബരിനാഥിനെ അരുവിക്കരയിൽ പരിഗണിച്ചു. കോൺഗ്രസിൽ സിറ്റ് നൽകുന്നത് ഡൈയിംഗ് ഇൻ ഹാർനസായിട്ടാണോ എന്ന് അന്ന് മോഹൻകുമാർ പരസ്യമായി ചോദിച്ചിരുന്നു.
വ്യക്തികൾ ഇല്ലെങ്കിൽ ഇലക്ഷൻ മുടങ്ങില്ലെന്നാണ് മുരളി പറഞ്ഞത്. ആരും ഇല്ലാതിരുന്നിട്ടും താൻ 7600 വോട്ടിന് ജയിച്ചതായി മുരളി പറഞ്ഞു. എം പി എന്ന നിലയിൽ തനിക്ക് ചെയ്യേണ്ട കാര്യങ്ങൾ നിരവധിയുണ്ടെന്ന് മുരളി പറഞ്ഞു. അതിനിടയിൽ വട്ടിയൂർക്കാവിലും തെരഞ്ഞടുപ്പ് നടക്കുന്ന മറ്റ് സ്ഥലങ്ങളിലും ചെല്ലുമെന്ന് മുരളി പറഞ്ഞു. എന്നാൽ മുരളിയും തരൂരും ഉടൻ വട്ടിയൂർക്കാവിലെത്തും. മുല്ലപ്പള്ളി രാമചന്ദ്രന്റെ ഇടപെടലാണ് ഇതിന് കാരണം.
https://www.facebook.com/Malayalivartha























