കൂടത്തായി കൊലപാതകം... കേസ് അന്വേഷണം കോയമ്പത്തൂരിലേക്ക്... ഒന്നാം പ്രതി ജോളി കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന സയനൈഡ് കോയമ്പത്തൂരില്‍ നിന്നാണ് എത്തിച്ചത്... സയനൈഡ് കൈമാറ്റവുമായി ബന്ധപ്പെട്ട് ജോണ്‍സന് എന്തെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കും , സയനൈഡിന്റെ ഉറവിടം നിര്‍ണായകം

കൂടത്തായി കൊലപാതക പരമ്പര കേസ് അന്വേഷണം കോയമ്പത്തൂരിലേക്ക്. ഒന്നാം പ്രതി ജോളി കൊലപാതകത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന സയനൈഡ് കോയമ്പത്തൂരില്‍ നിന്നാണ് എത്തിച്ചത്. അതിനാല്‍ പ്രതികളെ കോയമ്പത്തൂരിലെത്തിച്ച് തെളിവെടുക്കണമെന്നും അന്വേഷണ സംഘം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജോളിക്ക് സയനൈഡ് നല്‍കിയത് രണ്ടാംപ്രതി എം.എസ്. മാത്യുവാണ്. ഇദ്ദേഹം സയനൈഡ് വാങ്ങിയത് സ്വര്‍ണപ്പണിക്കാരനും മൂന്നാംപ്രതിയുമായ പ്രജികുമാറില്‍ നിന്നാണ്. ജോളിയും പ്രജികുമാറും നിരവധി തവണ കോയമ്പത്തൂരില്‍ പോയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ജോളിക്ക് ബി.എസ്.എന്‍.എല്‍ ജീവനക്കാരനായ ജോണ്‍സണുമായി അവിഹിത ബന്ധമുള്ളതായി കരുതുന്നതായും അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അടുത്തകാലത്ത് ജോളി ഏറ്റവും അധികം ഫോണില്‍ സംസാരിച്ചത് ജോണ്‍സണുമായിട്ടാണ്. ഇദ്ദേഹത്തോടൊപ്പം കോയമ്പത്തൂരില്‍ പോയിട്ട് എന്‍.ഐ.ടിയിലെ കുട്ടികള്‍ക്കൊപ്പം സ്റ്റഡി ടൂറിന് പോയെന്ന് ജോളി വീട്ടുകാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.സയനൈഡ് കൈമാറ്റവുമായി ബന്ധപ്പെട്ട് ജോണ്‍സന് എന്തെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിക്കും. സയനൈഡിന്റെ ഉറവിടം നിര്‍ണായകമാണ്. പ്രജികുമാര്‍ നാട്ടുകാരനായ ഒരു വ്യക്തിക്ക് സയനൈഡ് കൈമാറിയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്നും അന്വേഷണസംഘം പറയുന്നു. അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ജോളി കട്ടപ്പനയിലെ തന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ടിട്ടുണ്ട്.
മുന്‍കൂര്‍ ജാമ്യത്തിനായി അടുത്ത ബന്ധുവുമൊന്നിച്ച് അഭിഭാഷകനെ കാണാനും പോയി. കൊലപാതകത്തില്‍ ജോളിയുടെ ബന്ധുക്കള്‍ക്ക് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. അതിന് ജോളിയെ കട്ടപ്പനയില്‍ കൊണ്ടുപോയി തെളിവെടുക്കണം. പൊന്നാമറ്റം വീട്ടില്‍ നടത്തിയ തെളിവെടുപ്പില്‍ സയനൈഡ് എന്ന് കരുതുന്ന വസ്തു കണ്ടെടുത്തായും പൊലീസ് കോടതിയെ അറിയിച്ചു. ശാസ്ത്രീയ പരിശോധനയിലൂടെ ഇത് സ്ഥിരീകരിക്കണം. സയനൈഡ് കൈമാറ്റത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം. പ്രതികളും ജോണ്‍സനും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടോ എന്നതും പരിശോധിച്ചുവരുകയാണ്. ജോളി എന്‍.ഐ.ടി അധ്യാപികയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ റേഷന്‍ കാര്‍ഡില്‍പോലും അധ്യാപിക എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.അതിനാല്‍ താലൂക്ക് സപ്ലൈ ഓഫിസുമായി ബന്ധപ്പെട്ടും അന്വേഷണം നടത്തും. ചോദ്യം ചെയ്യലില്‍ പ്രതികള്‍ പലതും മറച്ചുവെക്കുന്ന സ്വഭാവക്കാരാണെന്ന് വ്യക്തമായിട്ടുണ്ട്. അതിനാല്‍ കണ്ണികണ്ണികളായി കോര്‍ത്തെടുത്തുള്ള തെളിവുണ്ടാക്കാന്‍ കഴിയുന്നില്ല.
വര്‍ഷങ്ങളുടെ പഴക്കത്തില്‍ നടത്തിയ കൊലപാതകങ്ങളുടെ സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും കൂടുതല്‍ ശേഖരിക്കണം. അതിനായി പ്രതികളെ കൂട്ടമായും ഒറ്റക്കും ശാസ്ത്രീയമായ ചോദ്യം ചെയ്യലിന് വിധേയമാക്കണം.
https://www.facebook.com/Malayalivartha

























