ഓട്ടോ ഡ്രൈവര്‍ വിപിന്‍ കൊല്ലപ്പെട്ട സംഭവം: പ്രതികള്‍ തുമ്പ സ്റ്റേഷനില്‍ നാടകീയമായി കീഴടങ്ങി

ഈഞ്ചയ്ക്കലിനു സമീപത്തെ സ്വകാര്യ മാളിനു മുന്‍പില്‍ നിന്ന് ഓട്ടം വിളിച്ചു കൊണ്ടു പോയതിനു ശേഷം ആനറയറയിലെ ആളൊഴിഞ്ഞ വഴിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ കാത്തുനിന്ന അഞ്ചംഗ സംഘം വിപിനെ പിടിച്ചിറക്കി മര്‍ദ്ദിച്ച ശേഷം തറയില്‍ കിടത്തി കയ്യും കാലും വെട്ടിമാറ്റിയതിനെ തുടര്‍ന്ന് രക്തം വാര്‍ന്നാണ് വിപിന്‍ മരണപ്പെട്ടത്.
ഇന്നലെ രാത്രി 7.35-നു വക്കീലിന്റെ സഹായത്തോടെയാണ് ഇവര്‍ സ്റ്റേഷനിലെത്തിയത്. 5 മണിയോടെ തന്നെ പ്രതികള്‍ കീഴടങ്ങുമെന്ന് സ്‌പെഷല്‍ ബ്രാഞ്ചിനു വിവരം ലഭിച്ചിരുന്നു. പേട്ട പൊലീസ് സ്റ്റേഷനില്‍ എത്തിക്കുമെന്നായിരുന്നു ഉദ്യോഗസ്ഥര്‍ പ്രതീക്ഷിച്ചത്.
സ്റ്റേഷനില്‍ എത്തും മുന്‍പു പ്രതികളെ അറസ്റ്റു ചെയ്യാനും പദ്ധതിയിട്ടു. എന്നാല്‍ പൊലീസിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് പ്രതികള്‍ തുമ്പയിലെത്തി കീഴടങ്ങുകയായിരുന്നു.
കീഴടങ്ങല്‍ നാടകീയമായിട്ടായിരുന്നു. പ്രതികള്‍ തുമ്പ പൊലീസ് സ്റ്റേഷനു മുന്‍പില്‍ എത്തി അവിടെ ചുറ്റികറങ്ങി നില്‍ക്കയായിരുന്നു. അവര്‍ ആരാണെന്ന് അറിയാതെ എഎസ്‌ഐ ചോദിച്ചു, എന്താണു വിഷയം, അപകടം വല്ലതുമാണോ, എന്ന്. അപകടമല്ല സാര്‍, ഒരു കൊലപാതകമാണ്, ആനയറയിലെ കൊല ചെയ്തതു ഞങ്ങളാണ് എന്ന് ഒരു ഭാവ വ്യത്യാസവുമില്ലാതെ അവര്‍ പറഞ്ഞു. പക്ഷേ ഇതു കേട്ട ഉദ്യോഗസ്ഥന്‍ ഒന്നു നടുങ്ങി. കസേരയില്‍ നിന്ന് പെട്ടെന്ന് എഴുന്നേറ്റ പൊലീസുകാരന്‍ സഹപ്രവര്‍ത്തകരെ വേഗം വിളിച്ചുവരുത്തി വേണ്ട നടപടികള്‍ കൈക്കൊള്ളുകയായിരുന്നു.
വിപിനെ വകവരുത്തിയത് ഒരു മാസം നീണ്ട ആസൂത്രണത്തിനൊടുവിലാണ്. കയ്യും കാലും വെട്ടിമാറ്റാനായിരുന്നു തീരുമാനം. ഇതനുസരിച്ചായിരുന്നു ഓരോ വെട്ടും. പക്ഷേ രക്തം വാര്‍ന്നു മരിക്കുമെന്ന് കരുതിയില്ലെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
പ്രതികള്‍ അവിടെയെത്തി കീഴടങ്ങിയ വിവരം തുമ്പ പൊലീസ് ഡിസിപിയെ അറിയിച്ചു. പിന്നീട് പേട്ട സിഐയും സംഘവും എത്തി പ്രതികളെ പേട്ട സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. കടകംപള്ളി കല്ലുംമൂട് തണല്‍വീട്ടില്‍ റിജു(28), പേട്ട കവറി റോഡ് ലക്ഷ്മി ഭവനില്‍ ശിവപ്രതാപ് (37), ചാക്ക സ്വദേശികളായ കുളത്തിങ്കര മുടുമ്പില്‍ വീട്ടില്‍ ജയദേവന്‍(27), വൈഎംഎ റോഡ് മണലില്‍ വീട്ടില്‍ റസീം (30), മുരുകന്‍ കോവിലിനു സമീപം മുടുമ്പില്‍ വീട്ടില്‍ അനുലാല്‍(26) റെയില്‍വേ പാലത്തിനു സമീപം മുടുമ്പില്‍ പുത്തന്‍വീട്ടില്‍ വിനീഷ് (23) എന്നിവരാണ് കീഴടങ്ങിയത്.

പ്രതികളില്‍ ഒരാള്‍ വിപിനെ സവാരി വിളിച്ചു കൊണ്ടു പോകുന്നതിന്റെ നിരീക്ഷണ ക്യാമറ ദൃശ്യം ലഭിച്ചെന്ന് സ്‌പെഷല്‍ബ്രാഞ്ച് അറിയിച്ചു. പ്രതികള്‍ തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങളും തെളിവായി പൊലീസ് ശേഖരിച്ചു. ഒരു മാസത്തെ ഗൂഢാലോചനയ്ക്കു ശേഷമാണ് കൊല നടത്തിയത്. ഓട്ടം വിളിക്കാന്‍ എത്തിയത് വിപിനു മുന്‍ പരിചയമില്ലാത്ത വ്യക്തിയാണെന്നും മാളില്‍ നിന്ന് ഇറങ്ങിയ ആളെന്ന ധാരണയിലാകാം വിപിന്‍ ഓട്ടം പോയതെന്നും പൊലീസ് പറഞ്ഞു.
ഓട്ടോറിക്ഷാ ഡ്രൈവറായ ചാക്ക താഴശേരി ടിസി 56-1441 വയലില്‍ വീട്ടില്‍ വിപിന്‍ (കൊച്ചുകുട്ടന്‍-32) കാരാളി അനൂപ് വധക്കേസിലെ ഒന്നാം പ്രതിയാണ്. ബാറിലെ സംഘട്ടനവുമായി ബന്ധപ്പെട്ട പകയാണ് കൊലയ്ക്കു കാരണം. പൊലീസ് പറഞ്ഞത് : ശനിയാഴ്ച രാത്രി 12-ന് ആനയറയിലെ സ്വകാര്യ ആശുപത്രിക്കു സമീപത്തെ വഴിയിലാണു സംഭവം. ഈഞ്ചയ്ക്കലിലെ മാളിനു മുന്നില്‍ നിന്ന് അക്രമി സംഘത്തിലെ ഒരാള്‍ വിപിനെ സവാരി വിളിച്ച് ഒഴിഞ്ഞ സ്ഥലത്തെത്തിച്ച ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. വലതു കൈയും വലതു കാലും ഇടതുപാദവും വെട്ടിമാറ്റിയ നിലയിലായിരുന്നു വിപിന്റെ മൃതദേഹം.
ഇതുവഴി വന്ന ബൈക്ക് യാത്രക്കാരന്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നു കണ്‍ട്രോള്‍ റൂമില്‍ നിന്നു പൊലീസെത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. രക്തം വാര്‍ന്നതാണു മരണകാരണം. 2014-ല്‍ കാരാളി സ്വദേശി അനൂപിനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയാണ് വിപിന്‍. പിന്നീട് ഒട്ടേറെ അടിപിടി കേസുകളിലും പ്രതിയായി.
കഴിഞ്ഞ ഓഗസ്റ്റില്‍ ഈഞ്ചയ്ക്കലിലെ ബാറില്‍ വച്ച് ചാക്കയിലെ സംഘവും വിപിനും തമ്മില്‍ സംഘട്ടനം നടന്നു. ഇതില്‍ ചാക്ക സംഘത്തിലെ രണ്ടുപേര്‍ക്കു പരുക്കേല്‍ക്കുകയും ഇവര്‍ നല്‍കിയ പരാതിയില്‍ വഞ്ചിയൂര്‍ പൊലീസ് വിപിനെ പിടികൂടി റിമാന്‍ഡ് ചെയ്യുകയും ചെയ്തു .രണ്ടാഴ്ച മുന്‍പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. ബാറില്‍വച്ച് ആക്രമിച്ചതിന്റെ വൈരാഗ്യമാണു കൃത്യത്തിനു പിന്നിലെന്നും പൊലീസ് പറഞ്ഞു. എഐടിയുസി അംഗമാണ് വിപിന്‍. ഭാര്യ: അനിത,മക്കള്‍: ആര്‍ദ്രന്‍ ,ആതിര
https://www.facebook.com/Malayalivartha























