സാറ്റ്‌ലൈറ്റ് ചിത്രങ്ങളിൽ കേരളം കാൺമാനില്ല;കേരളത്തില്‍ വ്യാഴാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍; വരുന്നത് മൂന്ന് ന്യൂന മർദ്ദങ്ങൾ...

കേരളത്തില്‍ വ്യാഴാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥാന നിരീക്ഷകര്‍. മൂന്ന് ന്യൂനമര്‍ദ്ദങ്ങള്‍ തുടര്‍ച്ചയായി രൂപപ്പെടുന്നതാണ് കേരളത്തില്‍ മഴ ശക്തമാക്കാന്‍ പോകുന്നത്. മൂന്നാമതുണ്ടാകുന്ന ന്യൂനമര്‍ദ്ദം ചിലപ്പോള്‍ ശക്തിപ്പെടുകയും ചുഴലിക്കാറ്റിന് വഴിയൊരുക്കുകയും ചെയ്‌തേക്കാം. തുലാമഴ ഒരു പക്ഷേ അടുത്ത മാസം അവസാനത്തിലേക്കും അതിന് ശേഷവും പെയ്‌തേക്കാമെന്നാണ് നിഗമനം.
ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ സാറ്റ്‌ലൈറ്റുകളെല്ലാം ഓരോ നിമിഷവും ചിത്രങ്ങളും വിവരങ്ങളും നൽകുന്നുണ്ട്. പൊതുജനങ്ങൾക്കായി കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ വിവിധ വെബ്സൈറ്റുകളിൽ സാറ്റ്‌ലൈറ്റ് ചിത്രങ്ങളും ഗ്രാഫിക്സും ആനിമേഷനുകളും പോസ്റ്റ് ചെയ്യുന്നുണ്ട്.ഒക്ടോബർ 21ന് പകർത്തിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങളിലെല്ലാം കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കനത്ത മേഘത്താൽ മറഞ്ഞകിടക്കുകയാണ്. ഇതിനാൽ വരും മണിക്കൂറുകളിലും ശക്തമായ മഴ തുടരുമെന്നാണ് സാറ്റ്‌ലൈറ്റ് ചിത്രങ്ങൾ നല്‍കുന്ന സൂചന
പ്രധാനമായും കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹങ്ങളായ ഇന്‍സാറ്റ്, മെറ്റിയോസാറ്റ് എന്നിവയിൽ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളുമാണ് നൽകുന്നത്. ജപ്പാനിൽ നിന്നുള്ള ഹിമവാരിയുടെ ഗ്രാഫിക്സുകളും ഇന്ത്യ ഉപയോഗപ്പെടുത്തുന്നുണ്ട്.
കാലംതെറ്റി പെയ്യുന്ന മഴ കനത്ത നാശത്തിന് കാരണമായേക്കാം. നിലവില്‍ തുലാമഴ അധികംലഭിച്ചുകഴിഞ്ഞു. സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ഒരുപോലെ മഴ പെയ്യുന്നുണ്ട്. ലക്ഷദ്വീപിനും കേരളത്തിനുമിടയില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് അടുത്ത നാല് ദിവസം മഴ പെയ്യിക്കുക. ബുധനാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടുന്നുണ്ട്. ശേഷം ശ്രീലങ്കയ്ക്കും കന്യാകുമാരിക്കുമിടയില്‍ വീണ്ടുമൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്.ഈ മാസം 24 വരെ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ കേന്ദ്രം സൂചന നൽകുന്നുണ്ട് . മൂന്നാമതുണ്ടാകുന്ന ന്യൂനമര്‍ദ്ദം നവംബര്‍ ആദ്യവാരത്തിലും ശക്തമായ മഴയ്ക്ക്് കാരണമായേക്കും. തുലാമഴ ഒരു പക്ഷേ ഡിസംബറിലേക്ക് വരെ നീണ്ടേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
2017ല്‍ കേരളത്തില്‍ നാശം വിതച്ച ഓഖി ചുഴലിക്കൊടുങ്കാറ്റിന്റെ വഴിയാണ് മൂന്നാമത്തെ ന്യൂനമര്‍ദ്ദം എത്തുക. ഒരുപക്ഷേ ഇത് ചുഴലിക്കാറ്റിന് കാരണമായേക്കാം. നിവലില്‍ തുലാമഴ 18 ശതമാനം അധികം ലഭിച്ചുകഴിഞ്ഞു. സംസ്ഥാനത്തെ മിക്ക അണക്കെട്ടുകളിലും വെള്ളം കൂടിയിട്ടുണ്ട്.ചൊവ്വാഴ്ച 13 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.അതേസമയം എറണാകുളത്ത് തീവണ്ടി ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ഡിവിഷനിലെ എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി.
പിറവം വൈക്കം ഭാഗത്ത് റെയില്‍വെ പാതയില്‍ മണ്ണിടിച്ചിലുണ്ടായി. ഇതിനെ തുടര്‍ന്ന് എറണാകുളം കായംകുളം റൂട്ടിലുളള എല്ലാ പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കി. വേണാട് എക്സ്പ്രസ്സ് എറണാകുളം നേര്‍ത്ത് വഴി തിരിച്ചുവിടുമെന്നും ദീര്‍ഘദൂര ട്രെയിനുകള്‍ മണിക്കൂറോളം വൈകി ഓടുമെന്നും അധികൃതര്‍ അറിയിച്ചു.
12076 ജനശതാപ്തി ആലപ്പുഴയില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. 16127 ഗുരുവായൂര്‍ എക്സ്പ്രസ് എറണാകുളം ജംഗ്ഷനില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇതിനുപുറമെ 12678 ബംഗളൂരു ഇന്റര്‍സിറ്റി എറണാകുളം ജംഗ്ഷനില്‍ നിന്നും വിട്ടുപോകുന്ന സമയം 11:30യിലേക്ക് മാറ്റിവച്ചു. 12617 മംഗള എക്സ്പ്രസിന്റ സമയവും 1മണിയിലേക്ക് മാറ്റി. കഴിഞ്ഞ 24 മണിക്കൂറായി കേരളത്തിൽ ശക്തമായ മഴ തുടരുകയാണ്. മിക്ക ജില്ലകളിലും കഴിഞ്ഞ 12 മണിക്കൂറിലും തുടർച്ചയായാണ് മഴ പെയ്യുന്നത്.
https://www.facebook.com/Malayalivartha























