മഞ്ചേശ്വരത്ത് കള്ളവോട്ടിന് ശ്രമം; . മഞ്ചേശ്വരത്തെ 42ാംബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ച യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു

മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്യാൻ ശ്രമം. കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച യുവതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേശ്വരത്തെ 42ാംബൂത്തിൽ കള്ളവോട്ടിന് ശ്രമിച്ച നാൽപ്പത് വയസോളം പ്രായമുള്ള നബീസ എന്ന യുവതിയെയാണ് പൊലീസ് പിടികൂടിയത്.
നബീസയ്ക്ക് 42ാം ബൂത്തിൽ വോട്ടില്ലാതിരുന്നിട്ടും ഇവർ വോട്ട് ചെയ്യാനായി എത്തുകയായിരുന്നു. ഇവർ വിവാഹത്തെ കഴിച്ച് ഇവിടെ നിന്നും പോയ ശേഷം ഇവരുടെ പേര് വോട്ടർ പട്ടികയിൽ നിന്നും നീക്കം ചെയ്തിരുന്നു. ഇവിടെ തന്നെ നബീസ എന്ന് പേരുള്ള മറ്റൊരാൾക്കും വോട്ട് ഉണ്ട്. നബീസയുടെ കൈയിൽ വോട്ടർ സ്ലിപ്പും ഉണ്ടായിരുന്നില്ല. നബീസ വോട്ട് ചെയ്യാനായി ബൂത്തിലേക്ക് കയറിയപ്പോൾ ഏജന്റുമാർ തടയുകയായിരുന്നു. തുടർന്ന് പ്രിസൈഡിങ് ഓഫീസർ ഇത് സംബന്ധിച്ച് പരിശോധന നടത്തുകയും നബീസയ്ക്ക് വോട്ടില്ല എന്ന് കണ്ടെത്തുകയുമായിരുന്നു. പ്രിസൈഡിങ് പൊലീസിന് പരാതി നൽകിയതിനാലാണ് പൊലീസ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.
ഇവർ യുഡിഎഫ് പ്രവർത്തകയാണെന്ന് ആക്ഷേപമുണ്ട്. നബീസയ്‌ക്കെതിരെ ആൾമാറാട്ടം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. മഞ്ചേശ്വരം കൂടാതെ എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മഞ്ചേശ്വരം മണ്ഡലത്തിൽ ആകെ 2,14,779 വോട്ടർമാരുണ്ട്. ഇതിൽ 1,07,851 പേർ പുരുഷൻമാരും 1,06,928 സ്ത്രീകളുമാണ്. എറണാകുളം മണ്ഡലത്തിൽ 76,184 പുരുഷൻമാരും 79,119 സ്ത്രീകളും മൂന്ന് ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെ 1,55,306 വോട്ടർമാരുണ്ട്. അരൂർ മണ്ഡലത്തിൽ 94,153 പുരുഷൻമാരും 97,745 സ്ത്രീകളും ഉൾപ്പെടെ 1,91,898 വോട്ടർമാരുണ്ട്. കോന്നി മണ്ഡലത്തിൽ ആകെ 1,97,956 വോട്ടർമാരുണ്ട്. ഇതിൽ 93,533 പേർ പുരുഷൻമാരും 1,04,422 പേർ സ്ത്രീകളും ഒരാൾ ട്രാൻസ്ജെൻഡറുമാണ്. വട്ടിയൂർക്കാവിൽ 94,326 പുരുഷൻമാരും 1,03,241 സ്ത്രീകളും മൂന്നു ട്രാൻസ്ജെൻഡർമാരുമടക്കം 1,97,570 വോട്ടർമാരുണ്ട്.
ഇത്തവണ അഞ്ച് മണ്ഡലങ്ങളിലുമായി 12,780 വോട്ടർമാർ ലോക്സഭാ തെരഞ്ഞെടുപ്പിനേക്കാൾ വർധിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് 198 പോളിംഗ് സ്റ്റേഷനുകളുണ്ട്. എറണാകുളത്ത് 135 ഉം, അരൂർ 183 ഉം, കോന്നിയിൽ 212 ഉം, വട്ടിയൂർക്കാവിൽ 168 ഉം പോളിംഗ് സ്റ്റേഷനുകളുമാണുള്ളത്.
അഞ്ചു മണ്ഡലങ്ങളിലെയും വോട്ടെണ്ണൽ 24ന് നടക്കും.
https://www.facebook.com/Malayalivartha























