ആ 92 കാരന്‍ ഞെട്ടിച്ചു, കേരളത്തെയാകെ;വോട്ട് ചെയ്യാന്‍ മടിച്ച കൊച്ചിക്കാര്‍ക്കിടയില്‍ വ്യത്യസ്തനായി തൊണ്ണൂറ്റിരണ്ടുകാരന്‍ കൃഷ്ണന്‍ കുട്ടി

ശക്തമായ മഴയിൽ വെള്ളത്തിലായ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ മടിച്ച കൊച്ചിക്കാര്‍ക്കിടയില്‍ വ്യത്യസ്തനായി തൊണ്ണൂറ്റിരണ്ടുകാരന്‍ കൃഷ്ണന്‍ കുട്ടി. ബന്ധുവിന്റെ കൈപിടിച്ച് വെള്ളക്കെട്ടിലൂടെ അയ്യപ്പന്‍ കാവിലെ ശ്രീനാരായണ സ്കൂളില്‍ രാവിലെ പത്തേ കാലോടെ തന്നെ കൃഷ്ണന്‍ കുട്ടി വോട്ടുചെയ്യാനായി എത്തിയിരുന്നു. എന്നാൽ കയ്യില്‍ വോട്ടേഴ്സ് ഐഡി ഇല്ലെന്ന കാരണത്താൽ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ കൃഷ്ണന്‍ കുട്ടിയെ തിരികെ അയച്ചു. വോട്ടേഴ്സ് സ്ലിപ് മാത്രം മതിയാകില്ലെന്നായിരുന്നു അധികൃതരുടെ പക്ഷം.
എന്നാൽ മഴയെ വക വയ്ക്കാതെ അര മണിക്കൂറിനുള്ളില്‍ തന്നെ കൃഷ്ണന്‍ കുട്ടി തിരികെ എത്തി. വോട്ടേഴ്സ് ഐഡി മാത്രമല്ല, കയ്യിലുള്ള എല്ലാ രേഖകളും ആയി… 'ഐഡി കാര്‍ഡും ആധാര്‍ കാര്‍ഡും എന്ന് വേണ്ട മൂന്നാല് സംഗതികള്‍ ഉള്ളതെല്ലാം എടുത്തിട്ടുണ്ട്. ഇനി ആരും എന്നെ പറഞ്ഞു വിടരുത്'. മുണ്ട് മടക്കി കാലന്‍ കുട കുത്തി വെള്ളക്കെട്ടിലൂടെ നടന്നെത്തി കൃഷ്ണന്‍ കുട്ടി പറഞ്ഞു.
വോട്ടേഴ്സ് ഐഡി ഇല്ലെന്ന കാരണത്താല്‍ പറഞ്ഞു വിട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടുള്ള അമര്‍ഷവും കൃഷ്ണന്‍ കുട്ടി മറച്ചു വച്ചില്ല. 'അല്ല, ഇത് ഐഡന്റിഫിക്കേഷന്‍ എന്ന് പറഞ്ഞല്ലേ സര്‍ക്കാര് തരുന്നത്? ഇത് പോരാന്ന് പറഞ്ഞാല്‍ എങ്ങനെ ആണ് ശരിയാകുന്നത്. വയസ് തൊണ്ണൂറ്റി രണ്ടായി. ഇത്രേം കാലത്തിനിടക്ക് ഇതാദ്യമായാണ് എന്നെ ഇങ്ങനെ പറഞ്ഞു വിടുന്നത്' . വോട്ടേഴ്സ് സ്ലിപ്പ് ചൂണ്ടിക്കാട്ടി കൃഷ്ണന്‍ കുട്ടി പറഞ്ഞു.
https://www.facebook.com/Malayalivartha























