സിലിയുടെയും മകളുടെയും മരണത്തില്‍ ഷാജുവും പിതാവും സംശയനിഴലില്‍
കൂടത്തായി കൊലപാതക പരമ്പരയിലെ ഷാജുവിന്റെ ആദ്യ ഭാര്യ സിലി സെബാസ്റ്റ്യന്‍ (43) മകള്‍ ആല്‍ഫൈന്‍ (ഒന്നര)എന്നിവര്‍ കൊല്ലപ്പെട്ട കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ നടത്താന്‍ പോലീസിന് ശക്തമായ തെളിവുകള്‍ ലഭിച്ചു.
ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിനും പിതാവ് സക്കറിയയ്ക്കും എതിരേ നിര്‍ണായകമൊഴികള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ഇവരറിയാതെ ഈ കൊലപാതകങ്ങള്‍ നടക്കില്ലെന്നാണ് ബന്ധുക്കള്‍ പോലീസിനോട് പറയുന്നത്. കൊലപാതക പരമ്പരകളില്‍ ഏറ്റവും അവസാനത്തേതാണ് സിലിയുടേത് എന്നതിനാല്‍ അധികകാലം ആയിട്ടില്ലാത്തതിനാല്‍ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ മനസ്സില്‍ കാര്യങ്ങള്‍ പച്ചപിടിച്ചു കിടക്കുന്നുണ്ടാകും എന്നത് കേസ് അന്വേഷണം സുഗമമാക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
അതേസമയം, അയല്‍വാസികളുള്‍പ്പെടെ ചിലര്‍ വിവരങ്ങള്‍ നല്‍കാന്‍ മടിക്കുന്നുണ്ട്. തെളിവുകള്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതിന് ഇവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് പോലീസ് നീക്കം. അങ്ങനെ വന്നാല്‍ പലരും സംഭവങ്ങള്‍ തുറന്നുപറയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ഷാജുവിനും പിതാവിനുമെതിരേ ഇതുവരെ ലഭിച്ച മൊഴികളും തെളിവുകളും ഉപയോഗിച്ച് അറസ്റ്റ് ചെയ്യാമെങ്കിലും എല്ലാ തെളിവുകളും കൂട്ടിയിണക്കി കുരുക്ക് മുറുക്കിയശേഷം അറസ്റ്റ് മതിയെന്നാണ് പോലീസിനു ലഭിച്ച നിയമോപദേശം. അതിനാല്‍ പെട്ടെന്ന് അറസ്റ്റ് ഉണ്ടാകില്ല.
സിലി വധക്കേസിലെ തെളിവുകള്‍ മറ്റ് കൊലപാതകകേസുകളിലേക്കും വെളിച്ചം വീശുമെന്നാണ് അന്വേഷണ സംഘം പറയുന്നത്. ജോളിയെ ഇന്ന് കസ്റ്റഡിയില്‍ ലഭിച്ചാല്‍ ഇവരെ ഏതുരീതിയില്‍ ചോദ്യം ചെയ്യണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ അന്വേഷണസംഘം തയാറാക്കിക്കഴിഞ്ഞു. റോയ് തോമസ് കൊലപാതകക്കേസില്‍ നിന്നും വ്യത്യസ്തമാണ് സിലി കേസ് എന്ന് അന്വേഷണസംഘം കരുതുന്നു. ശക്തമായ തെളിവുകള്‍ ലഭിച്ചതിനാലാണ് റോയ് തോമസ് കൊലപാതകക്കേസിന് പുറമേ രണ്ടാമതായി സിലി വധക്കേസില്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കൃത്യമായ തെളിവുകളും സാക്ഷിമൊഴികളും ശേഖരിക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് അന്വേഷണസംഘം പറയുന്നത്. ജോളി തന്നെ കഠിനമായി ദ്രോഹിച്ചിട്ടുണ്ടെന്ന സിലിയുടെ മൂത്തമകന്റെ മൊഴി തുടരന്വേഷണത്തിന് ഏറെ സഹായകമായിട്ടുണ്ട്. സിലിയുടെ ബന്ധുവീട്ടിലെത്തി മൊഴിയെടുത്തപ്പോഴാണ് രണ്ടാനമ്മയുടെ ക്രൂരതകളെ കുറിച്ച് പത്താം ക്ലാസ് വിദ്യാര്‍ഥിയായ ബാലന്‍ തുറന്നു പറഞ്ഞത്. ഈ ഒരു സാഹചര്യത്തില്‍ സിലി വധക്കേസില്‍ കൂടുതല്‍ ബന്ധുക്കള്‍ ജോളിക്കെതിരേ മൊഴി നല്‍കാനുള്ള സാധ്യതയുമുണ്ട്.
നിലവില്‍ മുന്‍ഭര്‍ത്താവ് റോയി തോമസിനെ കൊലപ്പെടുത്തിയ കേസില്‍ ജോളിക്കെതിരേ പരമാവധി തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. ദൃക്‌സാക്ഷിമൊഴികളും സാഹചര്യതെളിവുകളുമാണ് ഇതില്‍ ഏറെയും. ഇതിനിടെ കൂടത്തായി കൊലപാതകപരമ്പരയിലെ ആദ്യസംഭവമായ പൊന്നാമറ്റത്തില്‍ അന്നമ്മടീച്ചര്‍, ഭര്‍ത്താവ് ടോം തോമസ് എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള ബന്ധുക്കളുടെ മൊഴികള്‍, ആശുപത്രി രേഖകള്‍ എന്നിവ കേസിന് സഹായകമാകും.
ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നതിനുമുമ്പ് ആറുപേരെയും ഓമശേരിയിലെ ശാന്തി ആശുപത്രിയില്‍ എത്തിച്ചത് ചിലതൊക്കെ ഒതുക്കാനായിരുന്നു എന്നതിന്റെ വിവരങ്ങളും പോലീസ് ശേഖരിച്ചു. സയനൈഡ് ഉള്ളില്‍ചെന്ന് സിലി താമരശേരി ദന്താശുപത്രിയില്‍ കുഴഞ്ഞുവീണപ്പോള്‍ തൊട്ടടുത്ത് സര്‍ക്കാര്‍ ആശുപത്രിയടക്കം അഞ്ച് ആശുപത്രികളുണ്ടായിട്ടും 12 കിലോമീറ്റര്‍ അകലെയുള്ള ഓമശേരി ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്തിനായിരുന്നു എന്ന ചോദ്യത്തിന് ഭര്‍ത്താവ് ഷാജുവിന് ഉത്തരമുണ്ടായില്ല എന്നതും തെളിവായി മാറും. എന്‍ഐടി പ്രഫസറെന്ന വ്യാജപദവിയില്‍ വിലസിയ ജോളിക്ക് ആശുപത്രി അധികൃതരുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha