സിലി വധക്കേസിലെ മുഖ്യപ്രതി ജോളിക്ക് സൗജന്യ നിയമസഹായം അനുവദിച്ചു.സിലി വധക്കേസില്‍ താമരശ്ശേരി ബാറിലെ അഭിഭാഷകനായ കെ. ഹൈദരാണ് ജോളിക്ക് വേണ്ടി ഹാജരാകുക

സിലി വധക്കേസിലെ മുഖ്യപ്രതി ജോളിക്ക് സൗജന്യ നിയമസഹായം അനുവദിച്ചു.സിലി വധക്കേസില്‍ താമരശ്ശേരി ബാറിലെ അഭിഭാഷകനായ കെ. ഹൈദരാണ് ജോളിക്ക് വേണ്ടി ഹാജരാകുക. കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയെ താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോള്‍ അഡ്വക്കേറ്റിനെ വച്ചിട്ടുണ്ടോയെന്ന് കോടതി ചോദിച്ചിരുന്നു, അറിയില്ലെന്ന് പ്രതി മറുപടി നൽകിയതിനെത്തുടർന്നാണ് കോടതി സൗജന്യ നിയമ സഹായം അനുവദിച്ചത്
സിലി വധക്കേസിൽ മാത്രമാണ് കോടതി ഇപ്പോൾ അഭിഭാഷകനെ അനുവദിച്ചിരിക്കുന്നത്. സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ആറ് ദിവസത്തേക്ക് ജോളിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പത്തുദിവസത്തെ കസ്റ്റഡി ആയിരുന്നു പൊലീസ് ആവശ്യപ്പെട്ടത്.
സിലിയുടെ മരണത്തിന് കാരണക്കാരെ കണ്ടെത്തണം. സിലിയുടെ സ്വര്‍ണ്ണം പ്രതിക്ക് നല്‍കിയിരുന്നു, അത് തരിച്ചെടുക്കണം. സിലിയെ കൊല്ലാന്‍ ഉപയോഗിച്ച വിഷവസ്തു കണ്ടെത്തണം. കട്ടപ്പനയിലും കോയമ്പത്തൂരിലും ജോളിയെ കൊണ്ടുപോകണം തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ ജോളിയുടെ കസ്റ്റഡി ആവശ്യപ്പെട്ടത്. എന്നാല്‍ മറ്റൊരു കേസിൽ 10 ദിവസം പോലീസ് കസ്റ്റഡി കഴിഞ്ഞതിനാല്‍ വീണ്ടും കസ്റ്റഡിയില്‍ വിടരുതെന്നായിരുന്നു പ്രതിഭാഗത്തിന്‍റെ വാദം ..തനിക്ക് മാനസിക സമ്മർദ്ദമുണ്ടെന്നും ചികിത്സ വേണമെന്നും പ്രതി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് കൂടി പരിഗണിച്ചാണ് കസ്റ്റഡി കാലാവധി ആറ് ദിവസമാക്കി ചുരുക്കിയത്
ജോളിയെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം സിലിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം. ഇത് ക്യാമറയിൽ ചിത്രീകരിക്കും. ഷാജുവിന്‍റെ ആദ്യഭാര്യ സിലിയെ ദന്താശുപത്രിക്ക് സമീപത്ത് വച്ച് സയനൈഡ് നല്‍കി ജോളി കൊലപ്പെടുത്തിയെന്നാണ് മൊഴി. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന. ആറ് കൊലപാതകങ്ങളും ആറ് സംഘങ്ങളാണ് അന്വേഷിക്കുന്നത്. കോയമ്പത്തൂര്‍ അടക്കമുള്ള സ്ഥലങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ജോളിക്ക് എവിടെ നിന്നെല്ലാം സയനൈഡ് കിട്ടി, കൊലപാതകങ്ങളിൽ ആരെല്ലാം സഹായിച്ചു, ആർക്കെല്ലാം അറിവുണ്ടായിരുന്നു തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് വിശദമായി പരിശോധിക്കുന്നത്.
ജോളിയുടെ ഇപ്പോഴത്തെ ഭർത്താവ് ഷാജുവിന്റെ ആദ്യ ഭാര്യയാണ് സിലി. 2016 ജനുവരി 11നാണ് സിലി മരിക്കുന്നത്. അമ്മയെ കൊലപ്പെടുത്തിയത് ജോളി തന്നെയാണെന്നും, അവർ നൽകിയ വെള്ളം കുടിച്ചതോടെയാണ് സിലിയുടെ ബോധം മറഞ്ഞതെന്നും മൂത്ത മകൻ അന്വേഷണസംഘത്തിന് കഴിഞ്ഞദിവസം മൊഴി നൽകിയിരുന്നു.
താമരശേരി പാരിഷ് ഹാളിൽ ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുത്തശേഷം സമീപത്തെ ദന്തൽ ക്ലിനിക്കിൽ സിലിക്കൊപ്പം ജോളിയും ജോളിയുടെ ഇളയ മകനും സിലിയുടെ മകനും എത്തിയിരുന്നതായാണ് പൊലീസിനു ലഭിച്ച വിവരം. ഇവിടെവച്ചാണ് സിലി കൊല്ലപ്പെട്ടത്. ഷാജു ഡോക്ടറെ കാണാൻ അകത്ത് കയറിയപ്പോൾ സിലി ജോളിയുടെ മടിയിലേക്ക് കുഴഞ്ഞുവീഴുകയായിരുന്നു.
വായിൽ നിന്ന് നുരയും പതയും വരുന്നുണ്ടായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തൊട്ടടുത്ത വർഷമാണ് ഷാജു ജോളിയെ വിവാഹം കഴിച്ചത്. ഇത് സംശയങ്ങൾക്കും എതിർപ്പിനും കാരണമാക്കിയിരുന്നു. ജോളിയെ വിവാഹം കഴിക്കാൻ ഷാജുവിനെ നിർബന്ധിച്ചിട്ടില്ലന്ന് കൊല്ലപ്പെട്ട സിലിയുടെ സഹോദരൻ മൊഴി നൽകിയിട്ടുണ്ട് . വിവാഹത്തിൽ കുടുംബാഗങ്ങൾ പങ്കെടുത്തിട്ടില്ല എന്നും സിജോയുടെ മൊഴിയിൽ പറയുന്നു..
തങ്ങളുടെ വിവാഹത്തിന് മുന്‍കയ്യെടുത്തത് ജോളിയാണ്. വിവാഹം ജോളിയുടെ തിരക്കഥയനുസരിച്ചാണ് നടന്നത്. ആദ്യ ആദ്യ ഭാര്യ സിലി മരിച്ച് രണ്ട് മാസം കഴിഞ്ഞപ്പോള്‍ ജോളി തന്നെ ഫോണില്‍ വിളിച്ച് തുടങ്ങിയിരുന്നതായും ഷാജുവും പറയുന്നുണ്ട് .. ജോളിയുടെ പല പ്രവർത്തനങ്ങളിലും തനിക്ക് എതിർപ്പുണ്ടായിരുന്നു. കുടുംബ ജീവിതത്തിന്റെ മാന്യതയോര്‍ത്ത് ഒന്നും പുറത്തു പറയുന്നില്ല ..കേസിൽ യാതൊരു നിയമസഹായവും ജോളിക്ക് കൊടുക്കില്ലെന്നും ഷാജു പറഞ്ഞു
താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ജോളിയെ ഹാജരാക്കിയപ്പോള്‍ വക്കീലിനെ വെച്ചിട്ടുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് അറിയില്ലെന്നായിരുന്നു ജോളിയുടെ പ്രതികരണം. തുടർന്നാണ് സർക്കാർ അഭിഭാഷകനെ കോടതി ഏർപ്പാടാക്കിയത്
https://www.facebook.com/Malayalivartha























