സാറായതിനാല്‍ പൊയ്‌ക്കോ... ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചോദിച്ച സുരേഷ് ഗോപിക്ക് വീട്ടമ്മ നല്‍കിയ മറുപടി വൈറലാകുന്നു; സാര്‍ സിനിമയില്‍ ഉളളതു കൊണ്ടും സാറിന്റെ സിനിമ ഇഷ്ടമായതു കൊണ്ടും ഞാന്‍ വോട്ടിടും; അല്ലാതെ വേറൊരാള്‍ക്ക് വേണ്ടി വന്നാലുണ്ടല്ലോ

തെരഞ്ഞെടുപ്പ് കഴിഞ്ഞ് കൂട്ടലും കിഴിക്കലുമായി സ്ഥാനാര്‍ത്ഥികള്‍ വിശ്രമത്തിലാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും തെരഞ്ഞെടുപ്പില്‍ നടന്ന കിടിലം തമാശകള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ് സുരേഷിന് വോട്ട് അഭ്യര്‍ത്ഥിച്ച് ചെന്ന നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്ക് വീട്ടമ്മ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. സുരേഷ്‌ഗോപി മത്സരിക്കുകയാണെങ്കില്‍ താന്‍ വോട്ടു ചെയ്യുമെന്നും അല്ലാതെ മറ്റാര്‍ക്കും വോട്ടു ചെയ്യാന്‍ സാധിക്കില്ലെന്നുമുളള വീട്ടമ്മയുടെ മറുപടിയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. കഴിഞ്ഞ 45 വര്‍ഷമായി താന്‍ സിപിഎമ്മിലാണ് പ്രവര്‍ത്തിക്കുന്നതെന്ന വീട്ടമ്മയുടെ വാക്കുകളും വീഡിയോയിലുണ്ട്.
ഞാന്‍ എന്റെ വോട്ട് സാറിന് ഇടും. അല്ലാതെ സാര്‍ എന്നോട് വേറെ ഒന്നും പറയരുതെന്നാണ് വോട്ടു അഭ്യര്‍ത്ഥിച്ച ചെന്ന സുരേഷ് ഗോപിയോട് വീട്ടമ്മ പറഞ്ഞത്. സാര്‍ സ്ഥാനാര്‍ത്ഥിയായി നിന്നാല്‍ ഞാന്‍ വോട്ടിടും, സാര്‍ സിനിമയില്‍ ഉളളതുകൊണ്ടും സാറിന്റെ സിനിമ ഇഷ്ടമായതു കൊണ്ട് ഞാന്‍ വോട്ടിടും. എന്നാല്‍ സുരേഷ് തനിക്ക് തുല്യമാണെന്ന് സുരേഷ് ഗോപി പറഞ്ഞപ്പോള്‍ വീട്ടമ്മയുടെ കോള് മാറി.
സാര്‍ സിപിഎമ്മില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ, സിനിമയില്‍ സിപിഎമ്മില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ, ഞാന്‍ 45 വര്‍ഷമായി സിപിഎമ്മില്‍ പ്രവര്‍ത്തിക്കാന്‍
തുടങ്ങിയിട്ട്. അതുകൊണ്ട് മറ്റൊരാള്‍ക്ക് വോട്ട് ചെയ്യാന്‍ പറ്റില്ല സാറെ.. ആ ചോരയും ഈ ചോരയും ഒന്നാണ്. സാര്‍ മത്സരിക്കൂ. ഞാന്‍ ഇടാം എന്നാണ് വീട്ടമ്മയുടെ പ്രതികരണം. ബിജെപി സ്ഥാനാര്‍ത്ഥി സുരേഷിന് ഒപ്പമാണ് സുരേഷ് ഗോപി വോട്ട അഭ്യര്‍ത്ഥിച്ച് ചെന്നത്. ഇതോടെ രണ്ട് സുരേഷുമാരും വല്ലാതെയായി. എന്നാല്‍ വീട്ടമ്മയുടെ വാക്കുകളെ ബഹുമാനിക്കുന്നു എന്ന് പറഞ്ഞ് സുരേഷ് ഗോപി തടി തപ്പി.
അതേസമയം പോളിങ് ശതമാനം ഫലം നിര്‍ണയിച്ചിരുന്ന കാലം കഴിഞ്ഞെങ്കിലും ചില മണ്ഡലങ്ങളില്‍ വോട്ടര്‍മാര്‍ മുഖംതിരിച്ചത് ഏതുവിധത്തില്‍ പ്രതിഫലിക്കുമെന്നാണു ചര്‍ച്ച. പോളിങ് ശതമാനം കുറഞ്ഞതു യു.ഡി.എഫില്‍ ചെറിയ ആശങ്കയ്ക്കു വഴിവച്ചിട്ടുണ്ട്. അതേസമയം ഇത് ഇടതുമുന്നണിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുമില്ല. എല്ലാ മണ്ഡലങ്ങളിലും സാരമായ വോട്ടുചോര്‍ച്ചയുണ്ടായെന്നാണു ബി.ജെ.പി. വിലയിരുത്തല്‍. പാലാ ഉപതെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തിരിച്ചടി പാഠമാക്കിയാണു യു.ഡി.എഫ്. അഞ്ചു മണ്ഡലങ്ങളിലും രംഗത്തിറങ്ങിയത്. എന്‍.എസ്.എസിന്റെ പരസ്യ പിന്തുണയടക്കം യു.ഡി.എഫിന് അനുകൂലവുമായിരുന്നു. അതുകൊണ്ടുതന്നെ തിരിച്ചടി അവര്‍ക്കു ചിന്തിക്കാനാകില്ല.
അഞ്ചു മണ്ഡലങ്ങളില്‍ നാലും യു.ഡി.എഫ്. സിറ്റിങ് സീറ്റുകളായതിനാല്‍ നാലെണ്ണത്തിലെങ്കിലും വിജയം അനിവാര്യമാണ്. അതുണ്ടായില്ലെങ്കില്‍ യു.ഡി.എഫില്‍ പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്കു വഴിവയ്ക്കും. വിമതശബ്ദം കരുത്താര്‍ജിക്കുമെന്നു മാത്രമല്ല കെ.പി.സി.സി. പുനഃസംഘടനയേയും പ്രതികൂലമായി ബാധിച്ചേക്കാം. മഞ്ചേശ്വരത്തു തിരിച്ചടി നേരിട്ടാല്‍ മുസ്ലിം ലീഗിലും കലാപക്കൊടി ഉയര്‍ന്നേക്കാം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ട ഇടതുമുന്നണിക്കും ഫലം നിര്‍ണായകം തന്നെ.
ശബരിമല വിഷയത്തില്‍ എന്‍.എസ്.എസും പള്ളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് സഭയും പരസ്യമായി എല്‍.ഡി.എഫ്. വിരുദ്ധചേരിയില്‍ നിലയുറപ്പിച്ച തെരഞ്ഞെടുപ്പാണു കഴിഞ്ഞത്. പ്രതികൂല സാഹചര്യത്തിലും അക്കൗണ്ടിലുള്ള ഒരു സീറ്റിനേക്കാള്‍ അധികം നേടാനായാല്‍ അത് ഇടതുമുന്നണിക്കു വലിയ ഊര്‍ജമേകും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലായിരിക്കും തെരഞ്ഞെടുപ്പുഫലമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറഞ്ഞ സാഹചര്യത്തില്‍ പരാജയം സര്‍ക്കാരിലും മുന്നണിയിലും പ്രതിസന്ധിതീര്‍ക്കും.
വോട്ടെടുപ്പിനു പിന്നാലെ ബി.ജെ.പിയില്‍ പോരു തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തവണത്തേതിനെക്കാള്‍ നില പരുങ്ങലിലാകുമെന്നാണു നേതാക്കളുടെ പരസ്യപ്രതികരണം വ്യക്തമാക്കുന്നത്. ഒരു മണ്ഡലത്തിലെങ്കിലും വിജയിക്കാനായാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ. അണികള്‍ക്ക് അതു വര്‍ധിതവീര്യമേകും. മുന്‍കാല തെരഞ്ഞെടുപ്പുകളിലെ പ്രകടനം ആവര്‍ത്തിക്കാനായില്ലെങ്കില്‍ ബി.ജെ.പിയില്‍ മാത്രമല്ല, എന്‍.ഡി.എയുടെ തകര്‍ച്ചയ്ക്കുതന്നെ വഴിമരുന്നിടുമെന്ന് ആശങ്കപ്പെടുന്നവരും കുറവല്ല.
https://www.facebook.com/Malayalivartha



























