കോഴിക്കോട് വ്യാജ ഐപിഎസുകാരന്റെ തട്ടിപ്പ് പുറത്ത്

സിറ്റി പൊലീസ് കമ്മിഷണര്‍ ജി.എച്ച്.യതീഷ്ചന്ദ്ര, അസി. കമ്മിഷണര്‍ ടി. ബിജു ഭാസ്‌കര്‍, ടെംപിള്‍ സ്റ്റേഷന്‍ എസ്എച്ച്ഒ സി.പ്രേമാനന്ദകൃഷ്ണന്‍, എസ്‌ഐ എ.അനന്തകൃഷ്ണന്‍, എഎസ്‌ഐ പി.എസ്.അനില്‍കുമാര്‍, സിപിഒമാരായ മിഥുന്‍,സതീഷ്, പ്രിയേഷ്, ശ്രീജ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ മമ്മിയൂരില്‍ താമസിക്കുന്ന 'ഐപിഎസു'കാരന്‍ വ്യാജനാണെന്നും അയാളും അമ്മയും ചേര്‍ന്ന് ധാരാളം തട്ടിപ്പുകള്‍ പ്രദേശത്ത് നടത്തിയിട്ടുണ്ടെന്നും തിരിച്ചറിഞ്ഞു. അമ്മ ശ്യാമളയെ കോഴിക്കോട്ടുള്ള വീടുവളഞ്ഞ് പൊലീസ് പിടികൂടി. വിപിന്‍ കാര്‍ത്തിക്കിനായി അന്വേഷണം ഊര്‍ജിതമാക്കി.
കാറിലും ബുള്ളറ്റിലും ഐപിഎസ് ഓഫിസറുടെ യൂണിഫോമില്‍ നടന്ന വിപിന്‍ കാര്‍ത്തിക്കിന് പൊലീസിലും സുഹൃത്തുക്കളുണ്ടായി. ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഇടയ്ക്ക് യൂണിഫോമില്‍ വന്നിരുന്നു. ഐപിഎസ് ഓഫിസര്‍ എന്ന നിലയില്‍ പൊലീസിനെ ശുപാര്‍ശയ്ക്കായും വിളിച്ചു തുടങ്ങി. ഇതോടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. കഴിഞ്ഞ 8-ന് ടെംപിള്‍ പൊലീസ് എസ്എച്ച്ഒ സി.പ്രേമാനന്ദകൃഷ്ണന്‍ പൊലീസ് ആക്ട് അനുസരിച്ച് സ്വമേധയാ കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു പുറത്തായത്.
രണ്ടുവര്‍ഷം കൊണ്ടു ബാങ്കുകളെ പറ്റിച്ചു ശ്യാമളയും മകനും വാങ്ങിയത് 28 കാറുകള്‍. അതില്‍ 27 എണ്ണവും വിറ്റു. ഗുരുവായൂരില്‍ നിന്നു മാത്രം വാങ്ങിയത് 12 കാറുകള്‍. ശമ്പള സര്‍ട്ടിഫിക്കറ്റും സാലറി അക്കൗണ്ടിലെ ലക്ഷക്കണക്കിനു രൂപയുടെ ബാലന്‍സ് ഷീറ്റും കാണിച്ചാണു വായ്പ സംഘടിപ്പിച്ചത്. ഒപ്പം യൂണിഫോമിലുള്ള ഫോട്ടോയും നല്‍കും. കൃത്യമായി തിരിച്ചടച്ചിരുന്നതിനാല്‍ ബാങ്കുകള്‍ക്കും പ്രയാസമുണ്ടായില്ല.
ജമ്മു കശ്മീര്‍ കേഡറില്‍ പൊലീസ് സൂപ്രണ്ടാണെന്നു ബോധ്യപ്പെടുത്താന്‍ വ്യാജരേഖകളാണ് കാട്ടിയത്. അമ്മയുടെയും മകന്റെയും വാക്ചാതുരിയിലാണ് ബാങ്കുകാര്‍ പെട്ടുപോയത്. ആദ്യം കാരക്കാടും പിന്നീട് മമ്മിയൂര്‍ നാരായണംകുളങ്ങരയിലും വാടകയ്‌ക്കെടുത്ത ഫ്‌ലാറ്റുകളില്‍ താമസിച്ചു. ഈ ഫ്‌ലാറ്റുകളുടെ വിലാസത്തില്‍ ആധാര്‍ കാര്‍ഡെടുത്തു.
എന്നാല്‍ ലഭിച്ച ശമ്പള സര്‍ട്ടിഫിക്കറ്റോ ബാങ്ക് സ്റ്റേറ്റ്‌മെന്റോ ബാങ്കുകള്‍ പരിശോധിച്ചില്ല. ഒരു ബാങ്കില്‍ നിന്ന് അമ്മയും മകനും ഓരോ കാര്‍ വീതം വായ്പയില്‍ എടുക്കും. കാര്‍ വില്‍ക്കാന്‍ ബാങ്കിലെ ലോണ്‍ അടച്ചു തീര്‍ത്ത വ്യാജരേഖയുണ്ടാക്കി ആര്‍ടി ഓഫിസില്‍ നല്‍കും. ബാധ്യതാരഹിത സര്‍ട്ടിഫിക്കറ്റ് വാങ്ങും. വിറ്റുകിട്ടുന്ന തുകയില്‍ നിന്നു ബാങ്കിലെ ഗഡുക്കള്‍ വീഴ്ച കൂടാതെ അടയ്ക്കും. അതിനാല്‍ ഇതുവരെ ഒരു ബാങ്കും പരാതിപ്പെട്ടില്ല.
പൊലീസ് സ്റ്റേഷനുകളിലും അമ്പലപരിസരത്തും പൊലീസ് സൂപ്രണ്ടിന്റെ വേഷത്തില്‍ കറങ്ങിയ വിപിന്‍ കാര്‍ത്തിക് ഇതിനായി ബുള്ളറ്റും വാങ്ങിയിരുന്നു. ഇതും ബാങ്കില്‍ നിന്നു തട്ടിപ്പിലൂടെ വായ്പ സംഘടിപ്പിച്ചായിരുന്നു. അമ്മ ശ്യാമളയും സംസാരിച്ച് ആളെ വീഴ്ത്തി. കാറിനു വായ്പയെടുക്കാനെത്തിയാണ് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലെ വനിതാ മാനേജരെ പരിചയപ്പെട്ടത്. കൃത്യമായ ഇടപാടുകള്‍ മൂലം ബന്ധം വളര്‍ന്നപ്പോള്‍ ശ്യാമള മകനെ കാന്‍സര്‍ രോഗിയായി അവതരിപ്പിച്ചു. ചെലവേറിയ ചികിത്സയാണെന്ന് പറഞ്ഞു സഹതാപം നേടി പലപ്പോഴായി് 97 പവനും 25 ലക്ഷവുമാണ് അവരില്‍ നിന്നും കൈക്കലാക്കിയത്.
https://www.facebook.com/Malayalivartha
























