തണ്ടർബോൾട്ടിന്റെ ബോൾട്ട് ഊരാൻ സമ്മർദ്ദം; സി പി ഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ സർക്കാരിനെതിരെ തിരിഞ്ഞതോടെ വരും ദിവസങ്ങളിൽ സിപിഎം തന്നെ തണ്ടർബോൾട്ടിനെതിരെ രംഗത്തെത്തുമെന്ന് സൂചന

തണ്ടർ ബോൾട്ടിന്റെ ബോർട്ട് ഊരുമോ ? സി പി ഐ ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ സർക്കാരിനെതിരെ തിരിഞ്ഞതോടെ വരും ദിവസങ്ങളിൽ സിപിഎം തന്നെ തണ്ടർബോൾട്ടിനെതിരെ രംഗത്തെത്തുമെന്നാണ് സൂചന. തത്കാലം മജിസ്റ്റീരിയൽ എൻക്വയറിക്ക് മുഖ്യമന്ത്രി തയ്യാറായേക്കും.
കാനം രാജേന്ദ്രനും ബിനോയ് വിശ്വവും രമേശ് ചെന്നിത്തലയും പിണറായിക്കെതിരെ രംഗത്തെത്തിയതോടെ മുഖ്യമന്ത്രിയും സി പി എമ്മും അക്ഷരാർത്ഥത്തിൽ പ്രതിസന്ധിയിലായി. മഞ്ചികണ്ടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് തുറന്നു പറഞ്ഞു കൊണ്ടാണ് കാനം രംഗത്തെത്തിയത്. പിണറായി വിജയൻ കെ കരുണാകരനെ പോലെ പെരുമാറുകയാണെന്നാണ് കാനം പറയാതെ പറഞ്ഞത്.
മുമ്പ് മാവോവാദി സി.പി. ജലീലിനെ ആദ്യം വെടിവച്ചത് പോലീസാണെന്ന് റിസോർട്ട് ജീവനക്കാർ വെളിപ്പെടുത്തിയിരുന്നു. റിസോർട്ടിലെത്തിയ മാവോയിസ്റ്റുകൾ മര്യാദയോടെയാണ് തങ്ങളോട് പെരുമാറിയതെന്നും ജീവനക്കാർ പറഞ്ഞിരുന്നു. റിസോർട്ടിലെത്തിയ അതിഥികൾ കാണാതിരിക്കാൻ മാവോയിസ്റ്റുകൾ ഒരു മുറിയിലേക്ക് മാറിയെന്നും ജീവനക്കാർ പറഞ്ഞു. ഇതിൽ നിന്നും ഏറ്റുമുട്ടലിന്റെ സാഹചര്യം ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാണ്. അട്ടപ്പാടിയിലും ഇതുതന്നെയാണ് സംഭവിച്ചത്.
ഇപ്പോൾ കൊല്ലപ്പെട്ട മണിവാസകത്തിന് തീരെ സുഖമില്ലായിരുന്നു. നടക്കാൻ പോലും അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. എങ്ങനെയെങ്കിലും കീഴടങ്ങുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. കീഴടങ്ങാൻ പോയവരെയാണ് യാതൊരു പ്രകോപനവുമില്ലാതെയാണ് വെടിവച്ചത്. പിണറായി വിജയൻ നരേന്ദ്രമോദിക്ക് പഠിക്കുകയാണോ എന്ന ചോദ്യവും കേരളം ചോദിക്കുന്നു. കേരളത്തിൽ മാവോയിസ്റ്റ് പ്രവർത്തനം ശക്തമല്ല.എന്നാൽ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഇതല്ല അവസ്ഥ.
ഏറ്റുമുട്ടൽ നടന്നെങ്കിൽ തണ്ടർബോൾട്ടിനും പരിക്കേൽക്കുമായിരുന്നു. ജലീലിന്റെ കാര്യത്തിലും മണിവാസകത്തിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. ജലീലിന്റെ മരണത്തിൽ തണ്ടർബോൾട്ടിന്റെ വാഹനം മാത്രമാണ് തകർന്നത്. അത് മാവോയിസ്റ്റുകൾ വെടിവയ്ക്കുമ്പോൾ തകർന്നതാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും വ്യക്തമല്ല. മണിവാസകന്റെ കാര്യത്തിൽ വാഹനം പോലും തകർന്നില്ല.
നേരത്തെ കുപ്പുദേവരാജിനെയും അജിതയെയും കൊന്നതും ഇങ്ങനെ തന്നെ. രോഗാതുരനായ കുപ്പു സ്വാമിയെ ഏറ്റുമുട്ടലിലൂടെ കൊന്നു എന്നാണ് പോലീസ് പറഞ്ഞത്. എന്നാൽ ദേവരാജ് എഴുന്നേൽക്കാൻ വയ്യാത്ത അവസ്ഥയിലായിരുന്നു. ഇക്കാര്യം മനുഷ്യാവകാശ കമ്മീഷൻ ശരിവച്ചതാണ്.
തണ്ടർ ബോൾട്ടിന്റെ പ്രവർത്തനം സർക്കാരിന്റെ നിയന്ത്രണത്തിലല്ല. പട്ടാളചിട്ടയിലാണ് തണ്ടർബോൾട്ട് പ്രതികരിക്കുന്നത്. കേരളം പോലൊരു സംസ്ഥാനത്ത് പട്ടാളചിട്ട കൊണ്ട് പ്രയോജനമില്ല. വടക്കേയിന്ത്യയിലേത് പോലെ കേരളത്തിലെ മാവോയിസ്റ്റുകൾ കുഴപ്പക്കാരുമല്ല . അവർ പണം വാങ്ങി നിത്യവൃത്തി നടത്തുന്നവരാണ്. അവർക്ക് കലാപത്തെക്കാൾ കൂടുതൽ പ്രസംഗത്തിലാണ് താത്പര്യം.
മാവോയിസ്റ്റുകളെ അവസാനിപ്പിക്കേണ്ടത് സി പി എമ്മിന്റെ താത്പര്യമാണ്. അവർക്ക് മാവോയിസ്റ്റുകളെസഹിക്കാനാവില്ല. ഇടതു മുന്നണിയുടെ ആശയങ്ങൾ തന്നെയാണ് മാവോയിസ്റ്റുകളും പിന്തുടരുന്നത്. ഇടതുപക്ഷത്തെക്കാൾ അത് തീവ്രമാണെന്ന് മാത്രം. പണ്ട് നക്സലുകളും ഇതാണ് ചെയ്തിരുന്നത്. അന്ന് ഇടതുപക്ഷം ഇത്തരകാർക്ക് പിന്തുണ നൽകിയിരുന്നു. അങ്ങനെയാണ് കരുണാകരൻ നക്സലുകളെ കർശനമായി നേരിട്ടത്. കരുണാകരനെ പിന്തുടർന്ന അഛന്റെ ശാപം അങ്ങനെയുണ്ടായതാണ്. രാജന്റെ മരണം ഇന്നും കേരളം മറന്നിട്ടില്ല. രാജന്റെ പിതാവ് ഈച്ചരവാര്യരുടെ ദുഃഖവും. അതേ വഴിയിലൂടെ പിണറായിയും സഞ്ചരിക്കുന്നു.
ഇപ്പോഴത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പോലും തിരിമറി നടന്നു എന്നാണ് കൊല്ലപ്പെട്ട സി. പി. ജലീലിന്റെ സഹോദരൻ സി. പി. റഷീദ് പറത്തത്.
https://www.facebook.com/Malayalivartha


























