ആരുമില്ലെങ്കിലും... ദിലീപിന് പിന്നാലെ ജഡ്ജിയമ്മാവന്റെ തുണയ്ക്കായി ചെറുവളളി ജഡ്ജിയമ്മാവന്‍ കോവിലില്‍ പ്രയാര്‍ ഗോപാല കൃഷ്ണന്റെ ഉപവാസ പ്രാര്‍ഥനായജ്ഞം

വീണ്ടും ഒരു മണ്ഡലമാസം കൂടി അടുക്കുകയാണ്. കഴിഞ്ഞ മണ്ഡലകാലത്ത് അനുഭവിച്ച ടെന്‍ഷന്‍ എന്തായാലും ഇത്തവണ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ മുന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ ചെറുവള്ളി ദേവിക്ഷേത്രത്തിലെ ഉപദേവാലയമായ ജഡ്ജിയമ്മാവന്‍ കോവിലില്‍ വ്യാഴാഴ്ച ഉദയാസ്തമയ പ്രാര്‍ഥനാ യജ്ഞം നടത്തും.
ശബരിമല യുവതിപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയുടെ അന്തിമ വിധി വരാനിരിക്കെ ഭക്തര്‍ക്ക് അനുകൂലമായ വിധിയുണ്ടാകണമെന്ന പ്രാര്‍ഥനയോടെയാണ് കോടതി വ്യവഹാരങ്ങളില്‍ അനുഗ്രഹമുണ്ടാകുന്നതിന് വഴിപാട് നടത്താറുള്ള ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തുന്നത്.
ശബരിമല വിഷയത്തില്‍ കോടതിനടപടികളുടെ എല്ലാ ഘട്ടത്തിലും പ്രയാര്‍ ഇവിടെ പ്രാര്‍ഥനയും വഴിപാടും നടത്തിയിട്ടുണ്ട്. കോടതിയില്‍ സമര്‍പ്പിച്ച രേഖകളുടെ പകര്‍പ്പുകള്‍ കോവില്‍ നടയില്‍ സമര്‍പ്പിച്ചായിരുന്നു ചടങ്ങുകളെല്ലാം.
സുപ്രീംകോടതി ഭരണഘടനാബഞ്ചിലെ ഏക വനിതയായ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര ശബരിമലയിലെ യുവതിപ്രവേശന വിഷയത്തില്‍ സ്വീകരിച്ച നിഗമനങ്ങള്‍ അംഗീകരിച്ച് നിലവിലുള്ള ഉത്തരവ് റദ്ദാക്കി ഭക്തസമൂഹത്തെ രക്ഷിക്കുമെന്ന പ്രതീക്ഷയോടെയാണ് പ്രാര്‍ഥനായജ്ഞമെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
സുപ്രീംകോടതി വിധി പിണറായി വിജയന്‍ സര്‍ക്കാര്‍ ചോദിച്ചുവാങ്ങിയതാണെന്നും പ്രയാര്‍ ആരോപിച്ചു. 2006 ജൂലായ് 28ന് യങ്‌ലോയേഴ്‌സ് ഫോറം യുവതിപ്രവേശം ആവശ്യപ്പെട്ട് പൊതുതാത്പര്യഹര്‍ജി സമര്‍പ്പിച്ചപ്പോള്‍ അന്ന് അച്ചുതാനന്ദന്‍ സര്‍ക്കാര്‍ ഹര്‍ജിക്ക് അനുകൂലമായ സത്യവാങ്മൂലം സുപ്രീംകോടതിയില്‍ നല്‍കുകയായിരുന്നു. പിന്നീട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഈ സത്യവാങ്മൂലം മാറ്റി നല്‍കിയെങ്കിലും തുടര്‍ന്നുവന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ മുന്‍ഇടതുസര്‍ക്കാരിന്റെ സത്യവാങ്മൂലം പുന:സ്ഥാപിച്ച് വിശ്വാസി സമൂഹത്തെ വഞ്ചിക്കുകയായിരുന്നു.
അന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റായിരുന്ന തന്റെ നേതൃത്വത്തില്‍ അയ്യപ്പഭക്തര്‍ക്കായി കേസ് നടത്തുവാന്‍ നടപടി സ്വീകരിച്ചപ്പോള്‍ സര്‍ക്കാര്‍ ബോര്‍ഡ് പിരിച്ചുവിട്ടതാണ്. വിശ്വാസി സമൂഹത്തിന് എതിരുനിന്ന സര്‍ക്കാരിന് 19 ലോകസഭാംഗങ്ങളെ എതിര്‍പക്ഷത്തുനിന്ന് തിരഞ്ഞെടുത്ത് അവര്‍ മുന്നറിയിപ്പ് നല്‍കി. ഇപ്പോള്‍ സി.പി.എമ്മും സംസ്ഥാനസര്‍ക്കാരും വിശ്വാസികള്‍ക്കൊപ്പമാണെന്ന് അടവുനയം പോളിറ്റ്ബ്യൂറോ മുതല്‍ പ്രഖ്യാപിച്ചിട്ടും സര്‍ക്കാര്‍ നയത്തില്‍ യാതൊരു വ്യത്യാസവുമില്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
വിശ്വാസികള്‍ക്ക് ഏറെ ഇഷ്ടമാണ് ജഡ്ജിയമ്മാവന്‍. 150 വര്‍ഷത്തിലേറെ പഴക്കമുണ്ട് ജഡ്ജിയമ്മാവന്റെ കഥയ്ക്ക്. കേസില്‍ പെട്ടിരിക്കുന്ന ഭക്തരുടെ മാനവും മനശാന്തിയും തിരികെ നല്‍കി അവരെ രക്ഷിക്കുന്ന പ്രതിഷ്ഠയെന്നാണ് ജഡ്ജിയമ്മാവനെ വിശ്വാസികള്‍ വിശേഷിപ്പിക്കുന്നത്. പ്രശ്‌നം എത്ര സങ്കീര്‍ണമാണെങ്കിലും ജഡ്ജിയമ്മാവനെ ഉപാസിച്ചാല്‍ പരിഹാരമെന്നാണ് ഇവിടെയെത്തുന്നവരുടെ വിശ്വാസം. ദുര്‍മരണം നടന്ന ജഡ്ജിയുടെ മോക്ഷം ലഭിക്കാത്ത ആത്മാവിനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതെന്നാണ് ക്ഷേത്രം അധികൃതരുടെ പക്ഷം.
തിരുവിതാംകൂറിലെ ജഡ്ജിയായിരുന്ന ഗോവിന്ദപ്പിള്ളയാണ് ജഡ്ജിയമ്മാവനായി പ്രതിഷ്ഠിക്കപ്പെട്ടത് എന്നാണ് വിശ്വാസം. ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ കേസുകളില്‍ അനുകൂല വിധി ഉണ്ടാകുമെന്നാണ് അനുഭവം. ഐപിഎല്‍ കോഴക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് ജഡ്ജിയമ്മാവനു മുന്നിലെത്തി പ്രാര്‍ഥന നടത്തിയിരുന്നു. അതോടൊപ്പം, സോളാര്‍ വിവാദത്തിലെ ആരോപണ വിധേയരായ നടി ശാലു മേനോനും സരിതാ എസ്. നായരും ഇവിടെ അനുഗ്രഹം തേടിയെത്തിയിട്ടുണ്ട. നേരിട്ട് എത്താതെ, മറ്റൊരാളാണ് സരിതയ്ക്കുവേണ്ടി വഴിപാട് നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അവസാനമാണ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ എത്തിയത്.
https://www.facebook.com/Malayalivartha


























