ആരോഗ്യ ദര്‍ശനത്തിനായി ആരോഗ്യ വകുപ്പ്: ശബരിമലയില്‍ വിപുലമായ സംവിധാനങ്ങള്‍-മണ്ഡല-മകര വിളക്ക് കാലത്ത് 3000 ഓളം ആരോഗ്യ വകുപ്പ് ജീവനക്കാര്‍; സന്നിധാനത്ത് എമര്‍ജന്‍സി ഓപ്പറേഷന്‍ തീയേറ്റര്‍ നിലയ്ക്കലില്‍ ഐ.സി.യു. സംവിധാനം

ശബരിമല മണ്ഡലവിളക്ക് തീര്‍ത്ഥാടനത്തോടനുബന്ധിച്ച് വിപുലമായ സംവിധാനങ്ങളേര്‍പ്പെടുത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തില്‍ തീരുമാനം. ദശലക്ഷക്കണക്കിന് തീര്‍ത്ഥാടരകരെത്തുന്ന ശബരിമലയില്‍ മണ്ഡലകാലം പ്രമാണിച്ച് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വലിയ മുന്നൊരുക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വിവിധ ജില്ലകളില്‍ നിന്നും ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ അവശ്യ ചികിത്സാ സേവനത്തിനായ് ഇവിടെ വിന്യസിക്കുന്നതാണ്. കാര്‍ഡിയോളജി, ജനറല്‍ മെഡിസിന്‍, അനസ്തീഷ്യ, സര്‍ജറി, ഓര്‍ത്തോപീഡിക്‌സ്, പീഡിയാട്രിക്‌സ് എന്നീ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം ശബരിമലയിലെ വിവിധ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും. ആരോഗ്യവകുപ്പില്‍ നിന്ന് 3000ത്തോളം ജീവനക്കാരെ ശബരിമലയിലെ വിവിധ കേന്ദ്രങ്ങളിലായ് മണ്ഡലകാലത്ത് നിയമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കാണ് ശബരിമലയിലെ എല്ലാ പ്രവര്‍ത്തനങ്ങളുടേയും സംസ്ഥാനതല മേല്‍നോട്ടം. കൂടാതെ ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍, രണ്ട് നോഡല്‍ ഓഫീസര്‍, ഒരു അസി. നോഡല്‍ ഓഫീസര്‍ തുടങ്ങിയവര്‍ അവിടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ അതത് ജില്ലയുടെ ചുമതലയുള്ള നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ട്.
പമ്പ മുതല്‍ സന്നിധാനം വരെയുളള കാല്‍നട യാത്രയില്‍ തീര്‍ത്ഥാടകര്‍ക്ക് ഉണ്ടാകുന്ന നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, നെഞ്ചുവേദന തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളോ ചിലപ്പോള്‍ ഹൃദയാഘാതം വരെയോ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഫലപ്രദമായി നേരിടാന്‍ ആരാഗ്യവകുപ്പ് ഈ വഴികളില്‍ ഉടനീളം 16 ഓളം അടിയന്തര ചികിത്സാ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ്.
ഈ വര്‍ഷം മുതല്‍ നിലയക്കല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിനെ ബേസ് ക്യാമ്പായി മാറ്റാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് നിലയ്ക്കല്‍ ആശുപത്രിയില്‍ മുന്‍വര്‍ഷങ്ങളിലെ സൗകര്യങ്ങളോടൊപ്പം ഐ.സി.യു. ഉള്‍പ്പെടെയുള്ള അധിക സൗകര്യങ്ങള്‍ സജ്ജീകരിക്കും.
പത്തനംതിട്ട ജില്ല കേന്ദ്രമാക്കി കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും കോട്ടയം, ഇടുക്കി, ആലപ്പുഴ തുടങ്ങി തീര്‍ത്ഥാടകരുടെ യാത്രാമദ്ധ്യേയുള്ള ജില്ലകളില്‍ കൂടി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുകയും ചെയ്യും. കാര്‍ഡിയാക് കെയര്‍ ക്ലിനുക്കുകള്‍ (സി.സി.യു), ഓപ്പറേഷന്‍ തീയേറ്ററുകള്‍, മൊബൈല്‍ ക്ലിനിക്കുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍, റഫറല്‍ ട്രാന്‍സ്‌പോര്‍ട്ട് സേവനങ്ങള്‍ രോഗപ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ (കൊതുകുജന്യരോഗങ്ങള്‍, ജലജന്യ രോഗങ്ങള്‍) തുടങ്ങിയവയാണ് ഈ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തുന്ന പ്രധാന സേവനങ്ങള്‍.
സന്നിധാനം, നീലിമല, അപ്പാച്ചിമേട്, പമ്പ, നിലയ്ക്കല്‍, ചരല്‍മേട് (അയ്യപ്പന്‍ റോഡ്) എന്നീ സ്ഥലങ്ങളില്‍ ഡിസ്‌പെന്‍സറികള്‍ നവംബര്‍ 1 നും മറ്റുള്ളവ നവംബര്‍ 15 നും പ്രവര്‍ത്തനം തുടങ്ങും. ഈ കേന്ദ്രങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതാണ്. നാലു മൊബൈല്‍ ഡിസ്‌പെന്‍സറികള്‍ പമ്പയിലും, നിലയ്ക്കല്‍ പ്രദേശങ്ങളിലും പ്രവര്‍ത്തനസജ്ജമാക്കും.
സന്നിധാനത്ത് ഒരു അടിയന്തിര ഓപ്പറേഷന്‍ തീയേറ്ററും പ്രവര്‍ത്തന സജ്ജമാക്കും. സര്‍ജന്റേയും അനസ്തിറ്റിസ്റ്റിന്റേയും സേവനം അത്യാവശ്യ ഓപ്പറേഷനുകള്‍ നടത്തുവാന്‍ വേണ്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. സന്നിധാനം, നീലിമല, അപ്പാച്ചിമേട്, പമ്പ എന്നിവിടങ്ങളില്‍ സിസി.യു, കാര്‍ഡിയോളജസ്റ്റിന്റെ സേവനവും ഉണ്ടാവും. കൂടാതെ സ്വാമി അയ്യപ്പന്‍ റോഡില്‍ ചരല്‍മേട്ടിലും ഈ കാലത്ത് ആശുപത്രി സജ്ജമാക്കി പ്രവര്‍ത്തിക്കും. ഇതുകൂടാതെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും, എരുമേലി സി.എച്ച്.സി.യിലും കാഞ്ഞിരപ്പള്ളി താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സിലും സി.സി.യു. പ്രവര്‍ത്തനക്ഷമമാക്കുകയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ട്രോമാകെയര്‍ സെന്റര്‍ പ്രവര്‍ത്തിക്കുകയും ചെയ്യും.
എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവ പമ്പ മുതല്‍ സന്നിധാനം വരെയുള്ള യാത്രക്കിടയില്‍ 16 സ്ഥലങ്ങളിലായി സ്ഥാപിക്കും. തളര്‍ച്ച അനുഭവപ്പെടുന്ന തീര്‍ത്ഥാടര്‍ക്ക് വിശ്രമിക്കുവാനും, ഓക്‌സിജന്‍ ശ്വസിക്കുവാനും ഫസ്റ്റ് എയ്ഡിനും ബ്ലെഡ്പ്രഷര്‍ നോക്കുവാനുമുള്ള സംവിധാനം ഇവിടെയുണ്ട്. ഹൃദയാഘാതം വരുന്ന തീര്‍ത്ഥാടകര്‍ക്കായി ആട്ടോമേറ്റഡ് എക്‌സറ്റേണല്‍ ഡിബ്രിഫ്രിലേറ്റര്‍ ഉള്‍പ്പെടെ പരിശീലനം ലഭിച്ച സ്റ്റാഫ് നഴ്‌സുമാര്‍ 24 മണിക്കൂറും ഈ കേന്ദ്രങ്ങളില്‍ ലഭ്യമാക്കും.
വിദഗ്ദ്ധ വൈദ്യസഹായം ആവശ്യമുളള രോഗികള്‍ക്ക് സൗജന്യ ആംബുലന്‍സ് സേവനവും ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ മരണം ഉണ്ടായാല്‍ മൃതശരീരങ്ങള്‍ അന്യ സംസ്ഥാനങ്ങളിലേയ്‌ക്കോ, സംസ്ഥാനത്തെ ജില്ലകളിലേക്കോ എത്തിക്കുന്നതിന് ആംബുലന്‍സ് സൗകര്യം 24 മണിക്കൂറും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊതുകു-ജലജന്യ രോഗനിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നതാണ്. കൊതുകുനിയന്ത്രണ സര്‍വയലന്‍സ് പ്രവര്‍ത്തനങ്ങള്‍ നവംബര്‍ മുതല്‍ ആരംഭിച്ച് ജനുവരി വരെ തുടരുന്നതാണ്.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കും. പ്രത്യേക അത്യാഹിതവിഭാഗം, ഇരുപതു കിടക്കകളോടുകൂടിയ പ്രത്യേക വാര്‍ഡ്, കാര്‍ഡിയാക് കെയര്‍യൂണിറ്റ് (സിസിയു) എന്നിവ ശബരിമല തീര്‍ത്ഥാടകര്‍ക്ക് മാത്രമായി സജ്ജമാക്കും. ജി.എച്ച്. മുണ്ടക്കയം, താലൂക്ക് ആശുപത്രി കാഞ്ഞിരപ്പളളി, സി.എച്ച്.സി. വണ്ടിപ്പെരിയാര്‍, സി.എച്ച്.സി. കുമളി, ജി.ഡി. കാളകെട്ടി, ജില്ലാ ആശുപത്രി ചെങ്ങന്നൂര്‍, ഡി.എച്ച്. ഇടുക്കി, ഡി.എച്ച്. കോട്ടയം കൂടാതെ പന്തളം വലിയകോയിക്കല്‍ ക്ഷേത്രം, ഉപ്പ്തറ, കല്ലിടാങ്കുന്ന്, പെരുവന്താനം തുടങ്ങിയ ഇടത്താവളങ്ങളില്‍ അവശ്യ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ഇതുകൂടാതെ പ്രത്യേക ആരോഗ്യസേവന കേന്ദ്രം ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തുടങ്ങുന്നതാണ്. ശബരിമലയ്ക്ക് ഏറ്റം അടുത്തുള്ള മെഡിക്കല്‍ കോളേജ് എന്ന നിലയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ തീര്‍ത്ഥാടകര്‍ക്കായി മികച്ച സൗകര്യമൊരുക്കും. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളുടെ അവലോകന യോഗവും ചേരുന്നതാണ്.
ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംലബീവി, ശബരിമല നോഡല്‍ ഓഫീസര്‍ ഡോ. അനില്‍ വി., ഡോ. അജന്‍ എം.ജെ., ഫുഡ് സേഫ്റ്റി ജോ. കമ്മീഷണര്‍ അനില്‍ കുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























