ഓണ്‍ലൈനായി അപേക്ഷ നല്‍കി 36 സ്ത്രീകള്‍; ശബരിമലയില്‍ ദര്‍ശനത്തിനായി ഓണ്‍ലൈനായി അപേക്ഷ നല്‍കിയിരിക്കുന്നത് 36 സ്ത്രീകള്‍;ശബരിമലയിലേക്ക് പോകുമെന്ന് ലിംഗസമത്വ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി

മണ്ഡലക്കാലം ആരംഭിക്കാന്‍ രണ്ടു ദിവസം മാത്രം അവശേഷിക്കേ ,ശബരിമലയില്‍ ദര്‍ശനത്തിനായി ഓണ്‍ലൈനായി അപേക്ഷ നല്‍കിയിരിക്കുന്നത് 36 സ്ത്രീകള്‍. ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടിരിക്കുകയാണ്. ഈ സാഹചര്യം നിലനിൽക്കെയാണ് ശബരിമലയില്‍ ദര്‍ശനത്തിനായി പൊലീസ് ഏര്‍പ്പെടുത്തിരിക്കുന്ന ഓണ്‍ലൈന്‍ സംവിധാനത്തില്‍ സ്ത്രീകള്‍ അപേക്ഷ നല്‍കിയ വിവരം പുറത്തുവന്നിരിക്കുന്നത്.
അതിനിടെ ഉടന്‍ ശബരിമലയിലേക്ക് പോകുമെന്ന് ലിംഗസമത്വ പ്രവര്‍ത്തകയും ഭൂമാതാ ബ്രിഗേഡ് നേതാവുമായ തൃപ്തി ദേശായി പറഞ്ഞു. ശബരിമല യുവതീപ്രവേശന വിധി സുപ്രിംകോടതി സ്‌റ്റേ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ ശബരിമലയില്‍ പോകുന്നതിന് വിലക്കില്ലെന്നും തൃപ്തി ദേശായി പറഞ്ഞു. സ്ത്രീകളുടെ അവകാശത്തിനും തുല്യതയ്ക്കും വേണ്ടിയുള്ള പോരാട്ടമാണിതെന്നും തൃപ്തി ദേശായി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞവര്‍ഷം, സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിവിധിക്ക് പിന്നാലെ ശബരിമലയില്‍ തൃപ്തി ദര്‍ശനത്തിന് പുറപ്പെട്ടിരുന്നു. എന്നാല്‍ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താനായില്ല.തുടര്‍ന്ന് മടങ്ങിപ്പോവുകയായിരുന്നു.
അതേസമയം താന്‍ വീണ്ടും ശബരിമല ദര്‍ശനം നടത്തുമെന്ന് കഴിഞ്ഞതവണ ദര്‍ശനം നടത്തിയ കനകദുര്‍ഗ പറഞ്ഞു. വിശാല ബെഞ്ച് തീരുമാനമെടുക്കട്ടെ. നിലവിലെ വിധി സ്‌റ്റേ ചെയ്യാത്ത സ്ഥിതിക്ക് താന്‍ വീണ്ടും ശബരിമല ദര്‍ശനം നടത്തുമെന്നും കനകദുര്‍ഗ പറഞ്ഞു.
അതേസമയം സുപ്രിംകോടതി വിധി നിരാശപ്പെടുത്തുന്നതും തുല്യതയ്ക്ക് എതിരാണെന്നും കനകദുര്‍ഗയ്‌ക്കൊപ്പം ശബരിമലയിലെത്തിയ ബിന്ദു അമ്മിണി പ്രതികരിച്ചു. ശബരിമലയില്‍ പോകാന്‍ ആരെങ്കിലും സമീപിച്ചാല്‍ താന്‍ മുന്നിലുണ്ടാകുമെന്നും ബിന്ദു അമ്മിണി പറഞ്ഞു.
ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്‍റെ 2018 സെപ്തംബര്‍ 28 ലെ വിധി പുനഃപരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് വിധിച്ചിരിക്കുകയാണ്. പുനഃപരിശോധന ആവശ്യപ്പെട്ട് സമര്‍പ്പിച്ച 56 ഹര്‍ജികള്‍ ഉള്‍പ്പെടെ ഏഴംഗ വിശാലബെഞ്ചിലേക്ക് മാറ്റിയെന്നാണ് അഞ്ചംഗ ബെഞ്ചിലെ ഭൂരിപക്ഷ വിധി. അതേസമയം രണ്ട് ജഡ്ജിമാരായ ഡി വൈ ചന്ദ്രചൂഡും രോഹിന്‍റന്‍ നരിമാനും യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു.
ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധിക്ക് സ്റ്റേ നല്‍കാതെയാണ് പുനഃപരിശോധനക്കായി ഹര്‍ജികള്‍ വിശാലബെഞ്ചിനെ ഏല്‍പ്പിച്ചിരിക്കുന്നത്. മണ്ഡലകാലം അടുത്തുനില്‍ക്കെ വിധിയില്‍ വ്യക്തത വരുത്തേണ്ടത് കേരളത്തിന് അത്യാവശ്യമാണ്.സുപ്രീം കോടതി വളപ്പില്‍ നാമജപം നടത്തിയാണ് ഹര്‍ജിക്കാര്‍ വിധിയെ സ്വീകരിച്ചത്. വിധി പുറത്തുവന്നതോടെ തങ്ങളുടെ പ്രതിഷേധങ്ങളുടെ ഫലമാണിതെന്ന അവകാശവാദങ്ങളുമായി രാഷ്ട്രീയ വിശ്വാസ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.
സുപ്രീംകോടതിയില്‍ 2006–ല്‍ നിയമപോരാട്ടം തുടങ്ങി 2018 സെപ്റ്റംബര്‍ 28–നാണ് യുവതീപ്രവേശം അനുവദിച്ചു വിധി പ്രഖ്യാപനം വന്നത്. തുടര്‍ന്നിങ്ങോട്ടു പലതരത്തിലുള്ള പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ വിവാദങ്ങള്‍ക്കും ശബരിമല വേദിയായി. ദേവസ്വം കമ്മിഷണറായിരുന്ന എസ്.ചന്ദ്രികയുടെ കൊച്ചുമകളുടെ ചോറൂണ് ശബരിമല സന്നിധാനത്തു നടത്തിയതിന്‍റെ ചിത്രം 1990 ഓഗസ്റ്റ് 19ന് പത്രങ്ങളിൽ വന്നതോടെയാണു നിയമപോരാട്ടങ്ങളുടെ തുടക്കം.
https://www.facebook.com/Malayalivartha
























