യുവതീപ്രവേശ വിധി സ്‌റ്റേ ചെയ്യാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് തയ്യാറാകാത്തത് അയ്യപ്പ വിശ്വാസികളെ അതീവദു:ഖത്തിലാഴ്ത്തി

യുവതീപ്രവേശ വിധി സ്‌റ്റേ ചെയ്യാന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് തയ്യാറാകാത്തത് അയ്യപ്പ വിശ്വാസികളെ അതീവദു:ഖത്തിലാഴ്ത്തി. മണ്ഡലകാലം ആരംഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, കോടതി പഴയനിലപാടില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്ന് ഭക്തര്‍ വിശ്വസിച്ചിരുന്നില്ല. അയോധ്യ വിധി വിശ്വാസത്തിന് പ്രാമുഖ്യം നല്‍കി പ്രഖ്യാപിച്ചതിനാല്‍ ശബരിമല പുനപ്പരിശോധനാ ഹര്‍ജികളില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് 56 ഹര്‍ജിക്കാരും അയ്യപ്പഭക്തരും കരുതിയിരുന്നു. സംസ്ഥാനത്തെ ബി.ജെ.പി നേതാക്കള്‍ ഇക്കാര്യത്തില്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വിധി സ്‌റ്റേ ചെയ്യുമെന്നാണ് ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന അജയ്തറയില്‍ ഇന്നലെയും പ്രതികരിച്ചിരുന്നത്.
രണ്ട് യുവതികളെ ഇരുട്ടിന്റെ മറവില്‍ സന്നിധാനത്ത് എത്തിച്ച് ദര്‍ശനം നടത്തിച്ച മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കിയെങ്കിലും വിധി സ്‌റ്റേ ചെയ്തിരുന്നെങ്കില്‍ അവര്‍ക്ക് ഇരട്ടിപ്രഹരം നല്‍കാമായിരുന്നു എന്ന കണക്കുകൂട്ടലുകളും വിശ്വാസികള്‍ക്കും ശബരിമലകര്‍മസമിതിക്കും ഉള്‍പ്പെടെ ഉണ്ടായിരുന്നു. കോടതി വിധി എന്തായാലും നടപ്പാക്കുമെന്ന നിലപാടില്‍ തന്നെയാണ് മുഖ്യമന്ത്രി. അതുകൊണ്ടായിരിക്കാം ഭക്തരുടെ ദര്‍ശനം പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാക്കിയതെന്ന് സംശയിക്കുന്നു. കഴിഞ്ഞ സീസണില്‍ വിധി നടപ്പാക്കുന്നതിനെതിരെ ശക്തമായി നിലകൊണ്ട തന്ത്രി കണ്ഠരര് രാജീവരെ പോലും അധിക്ഷേപിക്കുന്ന തരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പ്രതികരിച്ചിരുന്നു. പുനപ്പരിശോധനാ ഹര്‍ജി തള്ളിയതിനാല്‍ മുഖ്യമന്ത്രി കൂടുതല്‍ കടുത്തനിലപാട് എടുക്കുമെന്ന ആശങ്കയും ഭക്തര്‍ക്കുണ്ട്.
നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ പൊലീസ് നിയന്ത്രണത്തിലാണ് കാര്യങ്ങള്‍. അതിനാല്‍ യുവതികളെ സന്നിധാനത്ത് എത്തിച്ച് ദര്‍ശനം നടത്തിക്കാന്‍ സര്‍ക്കാരിന് എളുപ്പമാകും. അങ്ങനെ ആചാരലംഘനം വീണ്ടും ഉണ്ടാകുമെന്ന ആശങ്ക ഭക്തര്‍ക്കുണ്ട്. കഴിഞ്ഞ തവണ ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകരും കെ.സുരേന്ദ്രനെയും വത്സന്‍തില്ലങ്കേരിയേയും പോലുള്ള നേതാക്കളും സന്നിധാനത്ത് തമ്പടിച്ചാണ് ആചാരസംരക്ഷണത്തിന് നേതൃത്വം നല്‍കിയത്. കെ.സുരേന്ദ്രന്‍ വീണ്ടും ദര്‍ശനത്തിനെത്തിയപ്പോള്‍ പൊലീസ് അനുമതി നിഷേധിച്ച്, അറസ്റ്റുചെയ്ത് ജയിലില്‍ അടയ്ക്കുകയായിരുന്നു. ഇത്തവണ അതുപോലെയുള്ള സമരം സംഘടിപ്പിക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും. കഴിഞ്ഞ തവണ പൊലീസ് സുരക്ഷയും സംഘര്‍ഷങ്ങളും ഭയന്ന് നിരവധി ഭക്തര്‍ ദര്‍ശനത്തിന് എത്തിയിരുന്നില്ല. അതോടെ വരുമാനവും കുറഞ്ഞിരുന്നു. അത് ക്ഷേത്രത്തിന്റെയും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളുടെയും ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും നിലനില്‍പ്പിനെ തന്നെ ബാധിച്ചിരുന്നു.
ഇത്തവണയും ഭക്തജനത്തിരക്ക് കുറഞ്ഞാല്‍ ദേവസ്വം ബോര്‍ഡിന്റെ വരുമാനം ഗണ്യമായി കുറയും. അത് ശബരിമല ക്ഷേത്രത്തിന്റെ തകര്‍ച്ചയിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്ന ആശങ്ക ഭക്തര്‍ക്കുണ്ട്. അതിനാല്‍ തല്‍ക്കാലം യുവതികളെ പ്രവേശിപ്പിക്കാതിരിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാന്‍ വിവിധ ഭക്തജന സംഘടനകള്‍ തയ്യാറായേക്കും. യുവതികള്‍ മലകയറരുതെന്ന ബോധവല്‍ക്കരണം നടത്താന്‍ ഹൈന്ദവ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. റെഡി ടു വെയ്റ്റ് പോലുള്ള ക്യാമ്പയ്‌നുകള്‍ സോഷ്യല്‍മീഡിയയിലൂടെയും മറ്റും സജ്ജീവമാക്കും. ഒപ്പം നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ സംഘടനകളുമായും ചര്‍ച്ച നടത്തി ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാനും ഹൈന്ദവ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























