കഷ്ടം; സൗമ്യനും സ്നേഹ സ്വരൂപനുമാണ് നമ്മുടെ പോലീസ് മേധാവി ലോകനാഥ ബെഹ്റ സാർ; ബെഹ്റയെ കീറിയൊട്ടിച്ച് ജയശങ്കര്‍
ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഭാര്യ ഗതാഗത കുരുക്കില്‍ പെട്ട സംഭവത്തിൽ അസി. കമ്മീഷണര്‍മാര്‍ക്കും സിഐമാര്‍ക്കും അര്‍ധരാത്രി വരെ നില്‍പ് ശിക്ഷയും ശകാരവും നേരിടേണ്ടി വന്ന നടപടിയില്‍ രൂക്ഷ പരിഹാസവുമായി അഡ്വ ജയശങ്കര്‍. ഫേസ്ബുക്കിലൂടെയാണ് ജയശങ്കറിന്‍റെ വിമര്‍ശനം.
ബെഹ്റയ്ക്ക് വേണമെങ്കിൽ അസിസ്റ്റന്റ് കമ്മീഷണർമാരെയും സർക്കിൾ ഇൻസ്പെക്ടർമാരെയും അപ്പോൾ തന്നെ സസ്പെൻഡ് ചെയ്യാമായിരുന്നു. എന്നിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ച് വരുത്തി ശകാരിച്ചല്ലേ ഉള്ളൂവെന്ന് ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിപ്പില്‍ പരിഹസിച്ചു.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
സൗമ്യനും സ്നേഹ സ്വരൂപനുമാണ് നമ്മുടെ പോലീസ് മേധാവി ലോകനാഥ ബെഹ്റ സാർ. അദ്ദേഹം ആരോടും അങ്ങനെ കോപിക്കുകയില്ല, കീഴുദ്യോഗസ്ഥരെ ശകാരിക്കുകയുമില്ല. അതുകൊണ്ടു തന്നെ, ബെഹ്റ സാർ സർക്കിൾ ഇൻസ്‌പെക്ടർമാരെയും അസിസ്റ്റന്റ് കമ്മീഷണർമാരെയും വിളിച്ചു വരുത്തി പാതിരാ വരെ 'നിൽപ്പ് ശിക്ഷ' വിധിച്ചെന്നും മതിയാകും വരെ ശാസിച്ചെന്നുമുളള വാർത്ത നുണയാകാനേ തരമുള്ളൂ. പ്രോട്ടോക്കോൾ പ്രകാരം, ഗവർണറേക്കാൾ ഉയർന്നതാണ് സംസ്ഥാന പോലീസ് മേധാവിയുടേത്. അതിലും എത്രയോ ഉയരത്തിലാണ് അദ്ദേഹത്തിന്റെ സഹധർമ്മിണി. സ്ത്രീണാം ച ചിത്തം പുരുഷസ്യ ഭാഗ്യം എന്ന് പോലീസ് ആക്റ്റിലും മാന്വലിലും പ്രത്യേകം പറഞ്ഞിട്ടുണ്ട്.
ഗവർണറുടെ വാഹന വ്യൂഹം കടന്നു പോകാൻ വേണ്ടി പോലീസ് മേധാവിയുടെ പത്നി നടുറോഡിൽ കാത്തു കിടക്കേണ്ടി വരുന്നത് എത്ര അപമാനകരമാണ്? ബെഹ്റയ്ക്ക് വേണമെങ്കിൽ അസിസ്റ്റന്റ് കമ്മീഷണർമാരെയും സർക്കിൾ ഇൻസ്പെക്ടർമാരെയും അപ്പോൾ തന്നെ സസ്പെൻഡ് ചെയ്യാമായിരുന്നു. കുറ്റപത്രം കൊടുത്തു പിരിച്ചു വിടാൻ പോലും കഴിയുമായിരുന്നു. അദ്ദേഹം അതൊന്നും ചെയ്തില്ല. മറിച്ച്, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ പോലീസ് ആസ്ഥാനത്ത് വിളിച്ചു വരുത്തി കാര്യം പറഞ്ഞു മനസിലാക്കി. അത്രയേയുള്ളൂ സംഗതി. അതിനാണ് ഈ മാധ്യമങ്ങൾ ഈ പുക്കാറൊക്കെ ഉണ്ടാക്കുന്നത്. കഷ്ടം! എന്നും ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസം ഗവര്‍ണറുടെ വാഹനം ആഭ്യന്തര വിമാനത്താവളത്തിലേക്ക് കടന്നു പോകാനായി വാഹനങ്ങള്‍ നിയന്ത്രിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കും. വീട്ടിലേക്ക് മടങ്ങവെ ഡിജിപിയുടെ ഭാര്യ ഗതാഗത കുരുക്കില്‍പ്പെട്ടതിന് നാലു അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍ക്കും രണ്ടു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കും അര്‍ധരാത്രി വരെ നില്‍പ്പ് ശിക്ഷയും ശകാരവും ലഭിച്ചതായാണ് റിപ്പോര്‍ട്ട്. കഴക്കൂട്ടം ടെക്നോപാര്‍ക്കിലെ ഒരു സ്ഥാപനത്തില്‍ എച്ച്ആര്‍ വിഭാഗം മേധാവിയാണ് ഡിജിപി ലോക്നാഥ് ബെഹ്റയുടെ ഭാര്യ.
തിങ്കളാഴ്ച വൈകീട്ടാണ് വിവാദമായ സംഭവം. ഗവര്‍ണറുടെ വാഹനം ആഭ്യന്തര വിമാനത്താവളത്തിലേക്ക് കടന്നുപോകാനായി ബൈപ്പാസിലും പേട്ട ചാക്ക റോഡിലും പത്തുമിനിട്ടോളം വാഹനങ്ങള്‍ പോലിസ് തടഞ്ഞിരുന്നു. ഈ സമയം ഓഫിസില്‍ നിന്ന് കാറില്‍ വരുകയായിരുന്ന ഡിജിപിയുടെ ഭാര്യയും കുരുക്കില്‍പ്പെട്ടതായാണ് വിവരം. സംഭവം അറിഞ്ഞ ഉടനെ തിരുവനന്തപുരം സിറ്റി പൊലീസിന്റെ ട്രാഫിക്ക് നോര്‍ത്ത് സോണ്‍ അസിസ്റ്റന്റ് കമീഷണര്‍, സൗത്ത് സോണ്‍ അസിസ്റ്റന്റ് കമ്മീഷണര്‍, സിറ്റി പോലിസിലെ തന്നെ മറ്റു രണ്ടു അസിസ്റ്റന്റ് കമ്മീഷണര്‍മാര്‍, രണ്ടു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരോട് പോലിസ് ആസ്ഥാനത്ത് എത്താന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
ഗതാഗത കുരുക്ക് പരിഹരിക്കാന്‍ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് ഇവരോട് ചോദിച്ച ഡിജിപി, പോലിസ് തന്നെ ഗതാഗത കുരുക്ക് ഉണ്ടാക്കുന്നത് എന്തിനാണെന്നും ഗതാഗത കുരുക്ക് പരിഹരിക്കാന്‍ അറിയില്ലെങ്കില്‍ ജോലി നിര്‍ത്തി പോകാനും ശാസിച്ചതായാണ് വിവരം. പ്രോട്ടോകോള്‍ പ്രകാരമാണ് വാഹനങ്ങള്‍ നിയന്ത്രിച്ചു ഗവര്‍ണറുടെ വാഹനം കടന്നുപോകാന്‍ വഴിയൊരുക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും ഗതാഗത കുരുക്ക് ഉണ്ടാക്കിയത്തിന് അര്‍ധരാത്രി വരെ ആറു ഉദ്യോഗസ്ഥര്‍ക്കും ഡിജിപി നില്‍പ് ശിക്ഷ നല്‍കിയതായി പറയുന്നു.
https://www.facebook.com/Malayalivartha