ശബരിമലയിൽ സുരക്ഷയൊരുക്കിയ പൊലീസ് കമാന്‍റോകളെ വരെ ഭയപ്പെടുത്തി സന്നിധാനത്ത് പുലിയിറങ്ങി; ബെയ് ലി പാലത്തിന് കുറുകെ ചാടിയ പുലിയെക്കണ്ട് പാലത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ജീവനും കൊണ്ട് രക്ഷപ്പെട്ടു; സംഭവമറിഞ്ഞതോടെ മെസ്സിലെ ജീവനക്കാരടക്കമുള്ളവർ അങ്കലാപ്പിലായതോടെ കേന്ദ്ര സേനാംഗങ്ങളെത്തി ആകാശത്തേക്ക് നിറയൊഴിച്ച് പുലിയെ വിരട്ടി തിരികെ കാടുകയറ്റി
വെള്ളിയാഴ്ച്ച പുലർച്ചെ പന്ത്രണ്ടരയോടെ ശബരിമലയിൽ സുരക്ഷയൊരുക്കിയ പൊലീസ് കമാന്‍റോകളെ ഭയപ്പെടുത്തി സന്നിധാനത്ത് പുലിയിറങ്ങി. സന്നിധാനത്തിന് പിൻവശത്തെ ബെയ് ലി പാലത്തിന് സമീപത്തെ പന്നിക്കുഴിയിലാണ് പുലിയിറങ്ങിയത്. ബെയ് ലി പാലത്തിന് കുറുകെ ചാടിയ പുലിയെക്കണ്ട് പാലത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർ ജീവനും കൊണ്ട് രക്ഷപ്പെട്ടു. ഓടി രക്ഷപെട്ട ഇരുവരും പന്നിക്കുഴിക്ക് മുകളിലുള്ള ദേവസ്വം മെസ്സിൽ അഭയം പ്രാപിച്ചു. സംഭവമറിഞ്ഞതോടെ മെസ്സിലെ ജീവനക്കാരടക്കമുള്ളവർ അങ്കലാപ്പിലായി. തുടർന്ന് അരവണ പ്ലാന്‍റിന് പിൻവശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന കേന്ദ്ര സേനാംഗങ്ങളെത്തി ആകാശത്തേക്ക് നിറയൊഴിച്ച് പന്നിക്കുഴിയിൽ ഒളിച്ച പുലിയെ വിരട്ടി തിരികെ കാടുകയറ്റുകയായിന്നു.
ദേവസ്വം മെസ്സിലെ ഭക്ഷണാവശിഷ്ടങ്ങൾ ഭക്ഷിക്കാനെത്തുന്ന പന്നികൾ കൂട്ടം കൂടുന്ന ഭാഗമാണ് പന്നിക്കുഴി. പന്നിക്കുട്ടികളെ ലക്ഷ്യം വെച്ചകാം പുലിയെത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. അയോധ്യ വിധിക്ക് ശേഷമുള്ള ആദ്യത്തെ ഡിസംബർ ആറിന് ശബരിമല ക്ഷേത്രത്തിലും പരിസരങ്ങളിലും കനത്ത സുരക്ഷാക്രമീകരണങ്ങള്‍ ഏർപ്പെടുത്തിയിരുന്നു. ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്‍റെ വാര്‍ഷിക ദിനമായ ഡിസംബര്‍ ആറിന് എല്ലാ വര്‍ഷവും ശബരിമലയില്‍ സുരക്ഷ കര്‍ശനമാക്കാറുണ്ടെങ്കിലും അയോധ്യവിധിക്കു ശേഷമുള്ള ആദ്യ ഡിസംബര്‍ എന്ന നിലയില്‍ പ്രത്യേക ജാഗ്രതയാണ് പുലര്‍ത്തുന്നത്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. പോലീസും കേന്ദ്രസേനയുമാണ് സുരക്ഷാക്രമീകരണങ്ങള്‍ നടത്തുന്നത്. സന്നിധാനത്ത് ഒരു എസ്.പിയുടെ കീഴിൽ 1100 പൊലീസുകാര്‍ക്കാണ് സുരക്ഷാ ചുമതല നല്‍കിയിരിക്കുന്നത്. ട്രാക്ടറിലും തലച്ചുമടായും സന്നിധാനത്തേയ്ക്ക് കൊണ്ടു വരുന്ന സാധനങ്ങൾ പമ്പയിലും മരക്കൂട്ടത്തും വിശദമായി പരിശോധിക്കുന്നുണ്ട്.
തീവ്രവാദ ഗ്രൂപ്പുകള്‍ ശബരിമലയെ ലക്ഷ്യം വെച്ചേക്കാം എന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ശബരിമലയില്‍ നിരീക്ഷണം ശക്തമാക്കിയത്. ബാബറി മസ്ജിദ് ദിനമായ ഡിസംബര്‍ ആറിന് ശബരിമലയില്‍ ജാഗ്രത നിര്‍ദേശം സാധാരണ ഉള്ളതാണെങ്കിലും ഇത്തവണ ഒരു പരിധി കൂടി കടന്നാണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രത്യേകം നിര്‍ദേശം ഇതിനായി സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. ആയിരത്തിനു മുകളില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. തിരുമുറ്റത്തും പുറത്തുമുള്ള കമാന്‍ഡോകളുടെ എണ്ണം ഇരട്ടിയാകിട്ടുണ്ട്. ശബരീ പാതയിലും കാനനപാതയിലും മരക്കൂട്ടത്തും പുല്‍മേട്ടിലും നിരീക്ഷണം ശക്തമാണെന്ന് സ്പെഷ്യല്‍ ഓഫീസര്‍ എ.ശ്രീനിവാസ് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha