എല്ലാം വളരെ പെട്ടെന്ന്... മകളുടെ ആത്മാര്‍ത്ഥ പ്രണയം കാണാന്‍ കഴിയാത്ത പിതാവ് മകളെ മാനസികാരോഗ്യ ആശുപത്രിയിലാക്കി; എന്നിട്ടും പിരിയാന്‍ തയ്യാറാകാതിരുന്ന അവര്‍ കോടതിയുടെ സഹായത്തോടെ ഒന്നിച്ചു; മകളെ മാനസിക രോഗിയാക്കിയ പിതാവിന് കുരുക്ക് മുറുകുന്നു
മക്കളെ പ്രണയത്തില്‍ നിന്നും ചാടിക്കാന്‍ രക്ഷിതാക്കളും ബന്ധുക്കളും പല തന്ത്രങ്ങള്‍ മെനയാറുണ്ട്. ആ തന്ത്രങ്ങളില്‍ ചിലപ്പോള്‍ ബന്ധുക്കള്‍ തന്നെ കുടുങ്ങാറുണ്ട് ഇപ്പോള്‍ അത്തരത്തിലൊരു സംഭവമാണ് മലപ്പുറത്ത് ഉണ്ടായിരിക്കുന്നത്. പിതാവിനെതിരെ ശക്തമായ നടപടിയ്‌ക്കൊരുങ്ങുകയാണ് പോലീസ്.
വരന്തരപ്പിള്ളി സ്വദേശിയായ യുവാവിനൊപ്പം ഇറങ്ങിപ്പോയ യുവതിയെ പിതാവും സഹോദരനുംചേര്‍ന്നു മാനസികാരോഗ്യകേന്ദ്രത്തില്‍ പാര്‍പ്പിച്ചെന്നാണ് പരാതി. പെരിന്തല്‍മണ്ണ സ്വദേശിയായ യുവതിയെയാണ് ഒരു മാസം മാനസികാരോഗ്യ കേന്ദ്രത്തിലെ തടവറയില്‍ പാര്‍പ്പിച്ചത്. യുവാവ് ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തതിനെത്തുടര്‍ന്നു കൂത്താട്ടുകുളത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് യുവതിയെ പെരിന്തല്‍മണ്ണ പോലീസ് മോചിപ്പിച്ചു.
ഏഴുവര്‍ഷത്തെ പ്രണയത്തെത്തുടര്‍ന്നു സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം വിവാഹത്തിനു കോടാലി രജിസ്റ്റര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നതിനിടെയാണ് യുവതിയെ പിതാവും സഹോദരനും മറ്റ് ബന്ധുക്കളും ചേര്‍ന്നു വിളിച്ചുകൊണ്ടു പോയത്.
യുവാവിനോടുള്ള കടുത്ത പ്രണയം വിവാഹത്തിലെത്തുമന്ന് ഭയന്ന പിതാവ് യുവതിയെ തട്ടിക്കൊണ്ട് പോയി മാനസികാരോഗ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബിഡിഎസ് വിദ്യാര്‍ത്ഥിനിയെ സ്‌നേഹിക്കുന്ന യുവാവുമായുള്ള വിവാഹം നടത്തിത്തരാമെന്നു വാഗ്ദാനം ചെയ്താണ് മാനസികാരോഗ്യ ആശുപത്രിയിലാക്കിയത്. കാമുകന്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് യുവതിയെ കണ്ടെത്തിയതോടെയാണ് നേരിട്ട പീഡന കഥകള്‍ പുറത്തറിയുന്നത്.
ചെറുകര മലറോഡ് സ്വദേശിനി 27 കാരി സാബിക്കയാണ് ദുരഭിമാനത്തെ തുടര്‍ന്ന് പിതാവും ബന്ധുക്കളും ചേര്‍ന്ന് തയാറാക്കിയ നാടകത്തില്‍ കുരുങ്ങി ആശുപത്രിയില്‍ തളയ്ക്കപ്പെട്ടത്. ഹൈക്കോടതി യുവതിയെ കാമുകനായ തൃശ്ശൂര്‍ വരന്തരപ്പള്ളി സ്വദേശി ഗഫൂറിനൊപ്പം വിട്ടയച്ചു.
കുടുംബം വിവാഹത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് നിയമപ്രകാരം വിവാഹത്തിന് ശ്രമിച്ച് വരുന്നതിനിടെയായിരുന്നു സംഭവം. കഴിഞ്ഞ മാസം അഞ്ചിന് കാണാതായ ഇവരെ വ്യാഴാഴ്ചയാണ് പൊലീസിന് കണ്ടെത്താനായത്. ഗഫൂര്‍ ഹേബിയസ് കോര്‍പ്പിയസ് ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് ഹൈക്കോടതി നിര്‍ദേശ പ്രകാരമായിരുന്നു അന്വേഷണം. ഇടുക്കി, എറണാകുളം ജില്ലകളിലെ പല മാനസിക ചികിത്സാ കേന്ദ്രങ്ങളില്‍ തന്നെ മാറിമാറി താമസിപ്പിക്കുകയായിരുന്നുവെന്ന് സാബിക്ക പൊലീസിനെ അറിയിച്ചു.
ഏഴ് വര്‍ഷമായി തൃശൂര്‍ സ്വദേശി ഗഫൂറുമായി പ്രണയത്തിലാണ്. സാമ്പത്തിക ശേഷി ഇല്ലെന്നും സൗന്ദര്യം കുറവാണെന്നും പറഞ്ഞായിരുന്നു വിവാഹത്തെ വീട്ടുകാര്‍ എതിര്‍ത്തത്. അതോടെ വീടുവിട്ട് ഗഫൂറിനൊപ്പം താമസിച്ചു വരികയായിരുന്നു. തുടര്‍ന്ന് നിയമപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നതിനിടെ വിവാഹം നടത്തി തരാമെന്ന് വാഗ്ദാനം നല്‍കി നവംബര്‍ മൂന്നിന് പിതാവ് ഫോണില്‍ ബന്ധപ്പെടുകയും വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു.
പിന്നീട് സാബിക്കയെ കാണാതായതോടെയാണ് ഗഫൂര്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നിട്ടും രക്ഷയില്ലായിരുന്നു രാത്രി ബന്ധുക്കളും പൈങ്കുളം ആശുപത്രി ജീവനക്കാരും ബലമായി പിടിച്ചു കെട്ടി ഏതോ ഇന്‍ജക്ഷന്‍ നല്‍കി മയക്കിയാണ് ആശുപത്രിയിലെത്തിച്ചത്. പൊലീസെത്തിയ ശേഷമാണ് പുറംലോകം കാണാനായത്. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ നേരത്തെ മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതിന്റെ രേഖകളൊന്നും കണ്ടെത്താനായില്ല. ആശുപത്രിയില്‍ കഴിയവെ എടുത്ത ചിത്രങ്ങളില്‍ മാനസിക ചികിത്സയെ തുടര്‍ന്ന് അവശനിലയിലായതായി മനസിലാവുകയും ചെയ്തു.
ഗഫൂറിന്റെ പരാതി പ്രകാരം തട്ടിക്കൊണ്ട്‌പോയതിനും അന്യായമായി തടങ്കലില്‍ വച്ച് പീഡിപ്പിച്ചതിനും പിതാവ് ഏലംകുളം വാഴത്തൊടി അലി, സഹോദരന്‍ ഷഫീഖ്, ബന്ധു നാട്ടുകല്‍ 53 സ്വദേശി ഷഹീന്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ശക്തമായ നടപയ്‌ക്കൊരുങ്ങുകയാണ് പോലീസ്.
"
https://www.facebook.com/Malayalivartha