ഡിജെ പാർട്ടിക്കിടെ ഉപയോഗിക്കുന്ന ലഹരി വസ്തുവായ എംഡി എം എ കൈവശം വച്ച കർണ്ണാടക സ്വദേശിക്ക് 10 വർഷം കഠിന തടവും ലക്ഷം രൂപപിഴയും: തൊണ്ടി സഹിതം പിടികൂടിയത് പേട്ട റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ആശുപത്രിക്ക് സമീപം വെച്ച്; രണ്ടാം പ്രതി ഒളിവിൽ
നഗരത്തിലെ സ്ക്കൂൾ ,കോളേജ് ലക്ഷ്യമിട്ടും നക്ഷത്ര ഹോട്ടലുകളിൽ ഡി ജെ പാർട്ടിക്ക് ഉപയോഗിക്കാനായും ഇടനിലക്കാർക്ക് നൽകാൻ ലക്ഷ്യമിട്ട് കർണ്ണാടകയിൽ നിന്നും സംസ്ഥാനത്തേയ്ക്ക് കടത്തിക്കൊണ്ടു വന്ന് എം ഡി എം എ എന്ന മാരക ശേഷിയുള്ള ലഹരി വസ്തു കൈവശം വച്ച കേസിൽ ഒന്നാം പ്രതിയായ കർണ്ണാടക സ്വദേശി മുഹമ്മദ് ജാബറിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവനുഭവിക്കണം. തിരുവനന്തപുരം നാലാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി സിജു ഷെയ്ക്കാണ് വിചാരണ നേരിട്ട ഒന്നാം പ്രതിക്ക് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തതറിഞ്ഞ് ഒളിവിൽ പോയ ഒന്നാം പ്രതിയുടെ സുഹൃത്തും രണ്ടാം പ്രതിയുമായ ഫൈസർ അലിക്കെതിരെ അറസ്റ്റ് വാറണ്ടും ജപ്തി വാറണ്ടും കോടതി പുറപ്പടുവിച്ചു. ഇയാളെ പിടികൂടുന്ന മുറക്ക് പ്രത്യേകമായി ഇയാളെ പുനർവിചാരണ ചെയ്യും.
2018 ഒക്ടോബർ 5 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒരു സമൂഹത്തെയും തലമുറയെയും കാർന്നുതിന്നുന്ന ലഹരിക്കടിമയാക്കി ചെറുപ്പക്കാരായ നാളെയുടെ വാഗ്ദാനങ്ങളായി വളർന്നു വരേണ്ട യുവതലമുറയെ കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്ന ലഹരി വസ്തുക്കളുടെ കടത്തു സംഘാംഗത്തിന് നല്ലനടപ്പ് നിയമത്തിന്റെ ഔദാര്യത്തിന് അർഹതയില്ലെന്ന് വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി.
ഇത്തരക്കാരെ സ്വതന്ത്രരായി വീണ്ടും സമൂഹത്തിലേക്ക് ഇറക്കിവിട്ടാൽ വരും തലമുറക്ക് പോലും ആപത്തായതിനാൽ നല്ല നടപ്പ് ശിക്ഷയിൽ വിട്ടയക്കാനാവില്ലെന്നും വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. അന്യസംസ്ഥാനക്കാരനായ പ്രതി സംസ്ഥാനം വിട്ട് ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തി വിചാരണ കോടതിയും ഹൈക്കോടതിയും ജാമ്യം നിഷേധിച്ചതിനാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ പൂജപ്പുര സെൻട്രൽ ജയിലിൽ പാർപ്പിച്ചാണ് കോടതി പ്രതിയെ വിചാരണ ചെയ്തത്.
https://www.facebook.com/Malayalivartha