പിണറായിപ്പണി നടക്കില്ല സഖാവേ, എൻ പി ആർ പുതുക്കുക തന്നെ ചെയ്യും; ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സംസ്ഥാനത്ത് നടത്താനോ ഇതുമായി സഹകരിക്കാനോ നിവൃത്തിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ആന്‍റ് സെന്‍സസ് കമ്മീഷണറെ അറിയിക്കാനുള്ള മന്ത്രിസഭായോഗത്തിന്റെ തീരുമാനം നടപ്പാവില്ല

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സംസ്ഥാനത്ത് നടത്താനോ ഇതുമായി സഹകരിക്കാനോ നിവൃത്തിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ആന്‍റ് സെന്‍സസ് കമ്മീഷണറെ അറിയിക്കാനുള്ള മന്ത്രിസഭായോഗത്തിന്റെ തീരുമാനം നടപ്പാവില്ല.
സംസ്ഥാന തീരുമാനം കേന്ദ്ര സർക്കാർ അംഗീകരിക്കില്ലെന്നാണ് സൂചന. മാത്രവുമല്ല കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരായ ഐ എ എസുകാർക്ക് കേന്ദ്രതീരുമാനം അംഗീകരിക്കാതിരിക്കാനാവില്ല. മുഖ്യമന്ത്രി പറഞ്ഞാൽ പോലും.
പൊതുജനങ്ങളുടെ ഭയാശങ്ക അകറ്റുകയും ക്രമസമാധാന നില ഉറുപ്പുവരുത്തകയും ചെയ്യേണ്ടത് സര്‍ക്കാരിന്‍റെ ഭരണഘടനാപരമായ ഉത്തരവാദിത്വമായാതിനാലാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നാണ് സർക്കാരിന്റെ വിശദീകരണം. എന്നാല്‍ സെന്‍സസ് പ്രക്രിയയുമായി സര്‍ക്കാര്‍ പൂര്‍ണമായും സഹകരിക്കുമെന്ന ഇരട്ടത്താപ്പും സംസ്ഥാന സർക്കാർ കാണിച്ചിട്ടുണ്ട്.
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) ദേശീയ പൗരത്വ രജിസ്റ്ററിലേക്ക് (എന്‍.ആര്‍.സി) നയിക്കുന്ന പ്രക്രിയയാണ്. അതിനാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഭയാശങ്ക രൂപപ്പെട്ടിട്ടുണ്ട്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ രജിസ്റ്റര്‍ എന്നിവ സംസ്ഥാനത്ത് നടപ്പാക്കുകയാണെങ്കില്‍ അത് വ്യാപകമായ അരക്ഷിതാവസ്ഥയ്ക്കു കാരണമാകും. ഇതിനകം ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കിയ സംസ്ഥാനത്തെ അനുഭവം ഇതിന് ഉദാഹരണമാണ്.
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടികളുമായി മുന്നോട്ടുപോയാല്‍ സംസ്ഥാനത്തെ ക്രമസമാധാനനിലയെ അതു പ്രതികൂലമായി ബാധിക്കുമെന്ന് സംസ്ഥാന പോലീസ് വിഭാഗം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കാന്‍ ശ്രമിച്ചാല്‍ സെന്‍സസ് തന്നെ കൃത്യമായി നടപ്പിലാക്കാന്‍ കഴിയാതെവരുമെന്ന് ജില്ലാ കലക്ടര്‍മാരും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിന്‍റെ ഭരണഘടനാസാധുത ആരാഞ്ഞു കൊണ്ട് ഭരണഘടനയുടെ 131-ാം അനുഛേദ പ്രകാരം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണെന്നും കത്തിൽ പറയുന്നു.. സംസ്ഥാനത്ത് ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ പുതുക്കുന്ന നടപടി നേരത്തെ തന്നെ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിട്ടുണ്ട്.
ദേശീയ പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ജനങ്ങള്‍ക്കിടിയില്‍ വലിയ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെയും സാമൂഹിക - മത - സാമുദായിക സംഘടനാ നേതാക്കളുടെയും യോഗം ഡിസംബര്‍ 29-ന് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിരുന്നു. ജനങ്ങളുടെ ആശങ്ക ഈ യോഗവും പങ്കുവെക്കുകയുണ്ടായി. തുടര്‍ന്ന് നിയമസഭ ചേര്‍ന്ന് പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ഏകകണ്ഠമായി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ തുടര്‍ച്ചയായാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹരജി നല്‍കിയത്.
സംസ്ഥാന സർക്കാർ സഹകരിക്കാതിരുന്നാൽ കേന്ദ്രസർക്കാർ ജീവനക്കാരെ നിയോഗിച്ച് സെൻസസ് ജോലികൾ നിർവഹിക്കും. എൻ പി ആർ പുതുക്കുന്ന ജോലികൾക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയത് ചീഫ്സെക്രട്ടറിക്കാണ്. അദ്ദേഹം കേന്ദ്ര സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനാണ്. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശം അംഗീകരിക്കാതിരുന്നാൽ ചീഫ് സെക്രട്ടറിക്ക് പണി കിട്ടും. അതിന് ടോം ജോസ് തയ്യാറാകുമെന്ന് കരുതുന്നില്ല. അതുകൊണ്ടാണ് സെൻസസുമായി സഹകരിക്കുമെന്ന് സർക്കാർ പറഞ്ഞത്. സെൻസസിന്റെ മറവിൽ എൻ പി ആർ പുതുക്കും.
https://www.facebook.com/Malayalivartha