ഇപ്പോള്‍ യാത്ര ചെയ്യുന്നത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കും; ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്കയക്കാന്‍ സാധിക്കില്ല; തൊഴിലാളികള്‍ക്ക് ഭക്ഷണത്തിനും താമസത്തിനും അടക്കം ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതായി കോട്ടയം ജില്ലാ കലക്ടര്‍ അറിയിച്ചു
ചങ്ങനാശ്ശേരി പായിപ്പാട്ട് ആഹാരവും യാത്രാ സൗകര്യം ആവശ്യപ്പെട്ട് അതിഥി തൊഴിലാളികൾ പ്രതിഷേധിച്ച നടപടി കണ്ക്കിലെടുത്ത് ഇതര സംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലേക്കയക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇപ്പോള്‍ യാത്ര ചെയ്യുന്നത് കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. തൊഴിലാളികളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച് വിവിധ മുഖ്യമന്ത്രിമാര്‍ കത്തുകളിലൂടെ വിവരങ്ങള്‍ ആരാഞ്ഞിരുന്നതായി മുഖ്യമന്ത്രി കഴിഞ്ഞ ദിവസംതന്നെ വ്യക്തമാക്കിയിരുന്നു. തമിഴ്നാട്, നാഗാലാന്‍ഡ്, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, മണിപ്പൂര്‍ മുഖ്യമന്ത്രിമാര്‍ക്ക് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച കരുതല്‍ ചൂണ്ടിക്കാട്ടി മറുപടി അയച്ചിരുന്നു. തൊഴിലാളികള്‍ക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കുമെന്ന് അവര്‍ക്ക് ഉറപ്പു നല്‍കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ വിഷയം കൈകാര്യം ചെയ്യാന്‍ സംസ്ഥാനതലത്തില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്നും കൂടുതല്‍ ഇടപെടലുകള്‍ ആവശ്യമെങ്കില്‍ അദ്ദേഹത്തെയോ കലക്ടര്‍മാരെയോ ബന്ധപ്പെടാമെന്ന് മുഖ്യമന്ത്രിമാരെ അറിയിച്ചതായും പിണറായി പറഞ്ഞിരുന്നു.
തൊഴിലാളികള്‍ക്ക് ഭക്ഷണത്തിനും താമസത്തിനും അടക്കം ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടതായി കോട്ടയം ജില്ലാ കലക്ടര്‍ അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികളുടെ ഭക്ഷണം സംബന്ധിച്ച് നേരത്തെ തന്നെ ഉറപ്പു വരുത്തിയിരുന്നുവെന്നും കലക്ടര്‍ പറഞ്ഞു.
തയ്യാറാക്കിയ ഭക്ഷണം വേണ്ടെന്നാണ് ഇവര്‍ പറയുന്നത്. ഇവരെ നാട്ടിലേക്ക് അയക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇത് ഇപ്പോള്‍ സാധ്യമല്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ഇവരുടെ പുതിയ ആവശ്യം പരിഗണിച്ച് പാചകം ചെയ്ത ഭക്ഷണത്തിന് പകരം ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്‍കും. ആട്ടയാണ് വേണ്ടതെങ്കില്‍ അതും എത്തിച്ചുനല്‍കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
അതേസമയം ഇതര സംസ്ഥാനത്തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്ബുകളും മറ്റും സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തുന്നതിനും ആവശ്യമായ സഹായം ലഭ്യമാക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കാന്‍ പൊലീസിന് ഡിജിപിയുടെ നിര്‍ദേശം നൽകി. ഇതിനായി ജനമൈത്രി പൊലീസിന്റെ സേവനം ഉപയോഗിക്കാനും എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഡിദിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.
https://www.facebook.com/Malayalivartha