തൊടുപുഴ സ്വദേശി യുഎസിൽ കോവിഡ് ബാധിച്ച് മരിച്ചു; വിടപറഞ്ഞത് ഒരു നാടിന്റെ മുഴുവൻ നന്മമരം ,തങ്കച്ചന്റെ അപ്രതീക്ഷിത വേർപാടിൽ വിതുമ്പി നാട്ടുകാർ
യുഎസിൽ കോവിഡ് 19 രോഗം ബാധിച്ചു മരിച്ച മലയാളി തങ്കച്ചൻ ഇഞ്ചനാട്ടിന്റെ വേർപാടിൽ വിതുമ്പുകയാണ് ഒരു നാട് മുഴുവൻ . ഈശ്വരവിശ്വാസിയും കഠിനാധ്വാനിയുമായ തങ്കച്ചൻ ഒരു വലിയ മനുഷ്യ സ്‌നേഹി കൂടിയായിരുന്നു. അദ്ദേഹത്തിന്റെ വേർപാടിൽ വിറങ്ങലിച്ചു നിൽക്കുന്ന നാടിനു പറയാനുള്ളതും അദ്ദേഹത്തിന്റെ നന്മകളുടെ കഥകൾ മാത്രം. പോളിടെക്‌നിക് കഴിഞ്ഞു തങ്കച്ചൻ അമേരിക്കയ്ക്ക് പോയത് അമേരിക്കയിൽ സിസ്റ്റർ ആയ സഹോദരിയുടെ സഹായത്തോടെയാണ്.പിന്നീട് തന്റെ കഠിനാധ്വാനം കൊണ്ട് ജീവിതം നല്ല നിലയിലെത്തിയപോഴും വന്ന വഴി മറക്കാത്ത ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹം .
തികഞ്ഞ വിശ്വാസിയായിരുന്ന അദ്ദേഹം മാതാവിന്റെ അനുഗ്രഹമാണ് തന്റെ ജീവിത വിജയങ്ങൾക്കു കാരണം എന്നുറച്ചു വിശ്വസിച്ചിരുന്ന ഒരാൾ ആയിരുന്നു.. തന്റെ നാടായ മുട്ടത്ത് സ്വന്തം ചെലവിൽ ഒരു കുരിശുപള്ളിയും ഇദ്ദേഹം പണികഴിപ്പിച്ചിരുന്നു. ഇതുപോലെ സൗമ്യ സ്വാഭാവവും സഹാനുഭൂതിയും കൈമുതലായ മറ്റൊരാൾ തങ്ങളുടെ നാട്ടിൽ ഇല്ലെന്നു അയൽവാസിയും കുടുംബ സുഹൃത്തുമായ വത്സമ്മ ബേബി മാളയെക്കൽ മലയാളിവർത്തയോട് പറഞ്ഞു. പ്രായമായവരെയും അശരണരെയും തന്നാൽ കഴിയുന്ന വിധത്തിൽ സഹായിക്കുന്ന ഒരു വ്യക്തിത്വമായിരുന്നു തങ്കച്ചന്റെത് .കഴിഞ്ഞ ഡിസംബറിലായിരുന്നു ഇദ്ദേഹം അവസാനമായി നാട്ടിലേക്ക് വന്നത്.അപ്പോൾ ഇടവകപ്പള്ളിയിലേക്കു ഒരു ലക്ഷം രൂപ സംഭാവനയായി ഇദ്ദേഹം നൽകിയിരുന്നു. കൂടാതെ അവസാനം നാട്ടിൽ വന്നപ്പോൾ പത്തിലധികം കുടുംബങ്ങൾക്ക് പതിനായിരം രൂപ വീതം നൽകി സഹായിച്ചിരുന്നു തങ്കച്ചൻ എന്ന മനുഷ്യ സ്‌നേഹി. ഇദ്ദേഹത്തിന്റെ വീട്ടിൽ നിലവിൽ നിരാലംബരായ ഒരു കുടുംബത്തെ ഒരു രൂപ പോലും വാടക ഈടാക്കാതെ താമസിപ്പിക്കുന്നുണ്ട് എന്നും വത്സമ്മ പറയുന്നു. മുറ്റത്തെ ഭൂരിഭാഗം ജനങ്ങളിലേക്കും അദ്ദേഹത്തിന്റെ സഹായ ഹസ്തം എത്തിയിട്ടുണ്ട്.
ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട് അതോറിറ്റി ഉദ്യോഗസ്ഥനായ തങ്കച്ചൻ ഇഞ്ചനാട്ട് കോവിഡ് ബാധിച്ചു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയിലായിരുന്നു. ന്യൂയോർക്ക് ക്വീൻസിലായിരുന്നു താമസം. തൊടുപുഴ മുട്ടം സ്വദേശിയും ഇഞ്ചനാട്ട് കുടുംബാംഗവുമാണ്. ഷീബയാണ് ഭാര്യ, മാത്യൂസ്, സിറിൽ എന്നിവർ മക്കളാണ് . കോവിഡ് 19 എന്ന മാരക വൈറസിന്റെ പിടിയിലമർന്നു നിരവധി ജീവിതങ്ങളാണ് പാതിവഴിയിൽ അസ്തമിക്കുന്നത്.ഒരു നാടിനു മുഴുവൻ താങ്ങും തണലുമായിരുന്ന തങ്കച്ചന്റെ അപ്രതീക്ഷിത വേർപാടും ഒരു നൊമ്പരമാകുകയാണ്. മുട്ടം എന്ന ഗ്രാമത്തിന്റെ നെടുംതൂണായിരുന്ന , അവരുടെ പ്രിയപ്പെട്ട തങ്കച്ചന്റെ വേർപാടിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ഒരു നാട് മുഴുവൻ .
https://www.facebook.com/Malayalivartha