അങ്ങനെ സംഭവിച്ചാൽ ഉറപ്പിച്ചോ ട്രിപ്പിൾ ലോക്ക്ഡൗണ്‍; കണ്ണൂരിൽ സംസ്ഥാന ശരാശരിയെക്കാൾ കൂടുതൽ രോഗം; രോഗവ്യാപനം അധികമായി വരുന്ന സ്ഥലത്ത് ട്രിപ്പിൾ ലോക്ക്ഡൗണ്‍ അടക്കം ആലോചിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ
രോഗവ്യാപനം അധികമായി വരുന്ന സ്ഥലത്ത് ട്രിപ്പിൾ ലോക്ക്ഡൗണ്‍ അടക്കം ആലോചിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ സംസ്ഥാന ശരാശരിയെക്കാൾ കൂടുതലാണ് രോഗം. സന്പർക്കത്തിലൂടെ സംസ്ഥാനത്ത് 10 ശതമാനം പേർക്കാണെങ്കിൽ കണ്ണൂരിൽ 20 ശതമാനമാണ് രോഗബാധ. 93 ആക്ടീവ് കേസിൽ 19 എണ്ണം സന്പർക്കത്തിലൂടെ വന്നത്. കൂടുതൽ കർക്കശ നിലപാടിലേക്ക് പോകേണ്ടി വരും. ചിലത് രോഗവ്യാപന സ്ഥലങ്ങളാണ്. അതിനനുസരിച്ച് നിയന്ത്രണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സന്പർക്ക രോഗവ്യാപനം വർധിച്ചാൽ നിയന്ത്രണങ്ങൾ മതിയാകാതെ വരുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രോഗം വർധിക്കുന്നതിനാൽ സംസ്ഥാനത്ത് ഇപ്പോൾ വല്ലാതെ ആശങ്കയുണ്ടാകേണ്ട. ലോക്ക്ഡൗണിൽ ഇളവ് വരുമ്പോൾ ഇത് പ്രതീക്ഷിച്ചിരുന്നു. അതനുസരിച്ചാണ് പ്രതിരോധ പ്ലാൻ തയ്യാറാക്കിയത്. പ്രതിരോധത്തിന് മാത്രമായി ഇതുവരെ 620.71 കോടി ലഭ്യമാക്കി. അതിൽ 227.35 കോടി ചെലവിട്ടു.സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 12191 ഐസൊലേഷൻ കിടക്കകൾ സജ്ജം. 1080 പേരാണ് ഉള്ളത്. 1296 ആശുപത്രികളിൽ 49602 കിടക്കകളും തയ്യാറാണ്. 1045 വെന്റിലേറ്ററുകളും ഉണ്ട്.
സ്വകാര്യ മേഖലയിലെ 866 ആശുപത്രികളിൽ 81904 കിടക്കകളും 6059 ഐസിയു കിടക്കകളും 1588 വെന്റിലേറ്ററും ഉണ്ട്. 851 കൊവിഡ് കെയർ സെന്ററുകളുണ്ട്. ഇപ്പോൾ രോഗികളുടെ എണ്ണം വർധിക്കുന്നത് കൊണ്ട് വല്ലാതെ പരിഭ്രമിക്കേണ്ടതില്ല. സമ്പർക്കത്തിലൂടെ ഇന്ന് രോഗം ബാധിച്ചത് ഒരാൾക്ക് മാത്രമാണ്.
പ്രധാന ശ്രദ്ധ രോഗം പടരാതിരിക്കാനാണ്. അത് കണ്ടെത്താനാണ് നാം ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുന്നത്. ഐസിഎംആർ നിഷ്കർഷിച്ച വിധത്തിൽ എല്ലാവരെയും പരിശോധിക്കുന്നു. ഇതിന് കൃത്യമായ പദ്ധതി തയ്യാറാക്കി. 100 ടെസ്റ്റിൽ 1.7 ആളുകൾക്കാണ് പോസിറ്റീവാകുന്നത്. ടെസ്റ്റ് പോസിറ്റീവ് റേറ്റ് 1.7 ശതമാനമാണ്. രാജ്യത്തിന്‍റേത് അഞ്ച് ശതമാനമാണ്.
കൊറിയയിലേത് പോലെ രണ്ട് ശതമാനത്തിൽ താഴെയാകാനാണ് എല്ലാ രാജ്യങ്ങളും ശ്രമിക്കുന്നത്. സംസ്ഥാനത്തെ സിഎഫ്ആർ 0.5 ശതമാനമാണ്. ഇതും ടിപിആറും ഉയർന്നതാവുന്നതിന്റെ അർത്ഥം ആവശ്യത്തിന് പരിശോധനയില്ലെന്നാണ്. ഇവിടെ നേർവിപരീതമാണ്. സംസ്ഥാനത്തെ പൊതുജനാരോഗ്യ സംവിധാനം കാര്യക്ഷമമായ കോണ്ടാക്ട് ഫ്രേസിങും നേട്ടത്തിന് ആധാരം. എല്ലായിനത്തിലുമായി ഇതുവരെ 80091 ടെസ്റ്റുകൾ നടത്തി.
പത്ത് ലക്ഷത്തിൽ 2335 എന്നതാണ് നമ്മുടെ കണക്ക്. കേരളത്തിൽ 71 ടെസ്റ്റ് നടത്തുമ്പോൾ ഒരാളെ പോസിറ്റീവായി കണ്ടെത്തുന്നു. രാജ്യത്ത് 23 ന് ഒന്നാണ് തോത്. ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ് കേരളത്തിന്റെ ടെസ്റ്റിന്റെ തോത്. 133249 പ്രവാസി മലയാളികൾ ഇതുവരെ തിരിച്ചെത്തി. ഇതിൽ 73421 പേർ റെഡ് സോണുകളിൽ നിന്ന്.
സംസ്ഥാനങ്ങളിൽ നിന്ന് 116775 പേരും വിദേശത്ത് നിന്നുള്ള 16474 പേരുമാണ് തിരിച്ചെത്തിയത്. കൊവിഡ് ആദ്യ കേസ് വന്ന് നൂറ് ദിവസം പിന്നിട്ടപ്പോൾ നാം കൊവിഡ് കർവ് ഫ്ലാറ്റൺ ചെയ്തു. അന്ന് 16 കേസായിരുന്നു. ഇന്നത് 577 ആണ്. ഇന്നലെ 84 കേസുണ്ടായതിൽ സമ്പർക്കത്തിലൂടെ വന്നത് അഞ്ച് പേർക്കാണ്. ഈയാഴ്ചത്തെ കണക്കെടുത്താൽ ഞായറാഴ്ച 53 കേസിൽ അഞ്ചായിരുന്നു സമ്പർക്കം 49 ൽ ആറ്, 67 ൽ ഏഴ്, 40 ൽ മൂന്ന് എന്നിങ്ങനെയാണ് പിന്നീടുള്ള ദിവസങ്ങളിലെ കണക്ക്. ഈയാഴ്ച 355 ൽ 27 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. മെയ് 10 മുതൽ 27 വരെ 289 പുതിയ കേസിൽ 38 സമ്പർക്കം. മെയ് പത്ത് മുതൽ ആകെ 644 കേസിൽ 65 ആണ് സമ്പർക്കം. 10.09 ശതമാനം. 577 ആക്ടീവ് കേസിൽ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത് 47 പേർക്ക്.
മുൻഗണനാ വിഭാഗത്തിന് ഓഡ്മെന്റഡ് ടെസ്റ്റ് നടത്തി. ഏപ്രിൽ 26 ന് 3128 സാമ്പിളുകൾ പരിശോധിച്ചു. ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ തുടങ്ങിയവർക്കും ഭക്ഷണ വിതരണത്തിന് പ്രവർത്തിക്കുന്നവരും സമൂഹ അടുക്കള ജീവനക്കാർ, പൊലീസ്, അങ്കൺവാടി ജീവനക്കാർ, മാധ്യമപ്രവർത്തകർ, റേഷൻ കട ജീവനക്കാർ, പഴം പച്ചക്കറി കച്ചവടക്കാർ, ചുമട്ടുതൊഴിലാളികൾ, ഇടത്താവളങ്ങളിലെ കച്ചവടക്കാർ, അതിഥി തൊഴിലാളികൾ, രോഗലക്ഷണം ഇല്ലാത്ത പ്രവാസികൾ തുടങ്ങിയവരുടെ സാമ്പിളുകൾ പരിശോധിച്ചു.
നാല് പേർക്കാണ് സെന്റിനൽ സർവെയ്ലൻസിൽ രോഗം കണ്ടെത്തി. ഓഗ്മെന്റഡ് പരിശോധനയിൽ നാല് പേർക്കും തിരിച്ചെത്തിയ പ്രവാസികളിൽ 29 പേർക്ക് പൂൾഡ് പരിശോധനയിൽ ഫലം പോസിറ്റീവായി. സംസ്ഥാനത്ത് സാമൂഹിക വ്യാപനമില്ല.
കേരളത്തിൽ 28 ആരോഗ്യപ്രവർത്തകർക്ക് രോഗബാധയേറ്റു. രോഗി പരിചരണത്തിൽ ഏർപ്പെട്ടവരും പൊതുജനാരോഗ്യ പ്രവർത്തകരും ഉണ്ട്. കൊവിഡ് രോഗികളുമായി നേരിട്ട് സമ്പർക്കത്തിൽ വന്നവരാണ്. കൃത്യമായ നിരീക്ഷണവും പരിശോധനവും മാർഗനിർദ്ദേശങ്ങളിലെ കൃത്യതയും ആരോഗ്യസംവിധാനത്തിലെ പ്രവർത്തന മികവുമാണ് രോഗലക്ഷണം ഇല്ലാത്ത രോഗികളെ കണ്ടെത്താനടക്കം സഹായിച്ചത്. സമ്പർക്ക രോഗ വ്യാപനം വർധിച്ചാൽ നിയന്ത്രണങ്ങൾ മതിയാകാതെ വരും.
https://www.facebook.com/Malayalivartha