മുഖ്യമന്ത്രിയെയും സിപിഎമ്മിനെയും വലിച്ചുകീറി ഭിത്തിയിലൊട്ടിച്ച് സിപിഐ മുഖപത്രം; ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ തീരുമാനങ്ങളാണ് ഉണ്ടായത് എന്നും രൂക്ഷ വിമര്‍ശനം
സ്വര്‍ണക്കടത്ത് കേസ് വന്നതോടുകൂടി സര്‍ക്കാര്‍ ആകെ തീര്‍ന്നിരിക്കുകയാണ്. സ്വപ്‌നയുടെ ഇടപെടല്‍ മാത്രമല്ല അനധികൃത നിയമനങ്ങളും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ദുരൂഹ ഇടപാടുകളുമെല്ലാം ചോദ്യം ചെയ്യപ്പെടുകയാണ്. ഈ സാഹചര്യത്തില്‍ ഭരണ പക്ഷത്തെ ഒരു വിഭാഗം തന്നെ രംഗത്തെത്തിയാലോ. സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായാണ് ഇപ്പോള്‍ സിപിഐ രംഗത്തെത്തിയിരിക്കുന്നത്. നിയമനങ്ങളുടെ കാര്യത്തിലാണ് ആദ്യ വിമര്‍ശനം എല്ലാ സര്‍ക്കാര്‍ നിയമനങ്ങളും സുതാര്യമാകണമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യന്‍ മൊകേരി പാര്‍ട്ടി മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
കണ്‍സള്‍ട്ടിങ് ഏജന്‍സികള്‍ വഴി അനധികൃതമായി പലരും കടന്നുവരുന്നു. കണ്‍സള്‍ട്ടിങ് കമ്പനികള്‍ക്ക്, ബിസിനസ് താല്പര്യം മാത്രമാണ് ഉണ്ടാകുക. സര്‍ക്കാര്‍ നിയമനങ്ങള്‍ എല്ലാം സുതാര്യമായിരിക്കണം എന്നാണ് ലേഖനം പറയുന്നത്. സ്പ്രിംഗ്ലര്‍ ഇടപാടില്‍ ക്യാബിനറ്റിനെ ഇരുട്ടില്‍ നിര്‍ത്തി കരാറുണ്ടാക്കിയെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു.
ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടിന് വിരുദ്ധമായ തീരുമാനമാണ് സ്പ്രിംഗ്‌ളര്‍ വിഷയത്തില്‍ ഉണ്ടായത്. ഇടതുപക്ഷ മുന്നണിക്കോ ഗവണ്‍മെന്റിനോ, വീഴ്ചകള്‍ വരുന്നുണ്ടോ എന്ന് സ്വയം വിമര്‍ശനപരമായി പരിശോധിക്കണമെന്നും സത്യന്‍ മൊകേരി പറയുന്നു.
സ്വര്‍ണ്ണക്കടത്തുകേസില്‍ സര്‍ക്കാറിനെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം നേരത്തെ എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചിരുന്നു. 'സ്വര്‍ണക്കടത്ത്: സമഗ്ര അന്വേഷണത്തിലൂടെ വസ്തുതകള്‍ പുറത്തുവരണം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിയിരുന്നു വിമര്‍ശനം.
സ്വപ്നയുടെ ഐടി വകുപ്പുമായി ബന്ധമുള്ള പദവിയാണ് ആരോപണത്തിന് കാരണമായതെന്നും ജനയുഗം മുഖപ്രസംഗത്തില്‍ വിമര്‍ശനം. ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരാനുള്ള സാഹചര്യം പോലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്ന് ജനയുഗം എഡിറ്റോറിയലില്‍ വ്യക്തമാക്കിയിരുന്നു.
സ്വര്‍ണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന എല്ലാ സംശയങ്ങളും ദുരീകരിക്കപ്പെടേണ്ടതുണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തി വസ്തുതകള്‍ സത്യസന്ധമായി പുറത്തുകൊണ്ടുവരാന്‍ നടപടികളുണ്ടാകണമെന്നും എഡിറ്റോറിയല്‍ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha