തരിമ്പും ഉത്തരവാദിത്വമില്ലാതെ ; കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന രണ്ടു രോഗികൾക്കു കൊവിഡ്
തരിമ്പും ഉത്തരവാദിത്വമില്ലാതെ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർ പെരുമാറിയതോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന രണ്ടു രോഗികൾക്കു കൊവിഡ്. രോഗ ബാധ അതിരൂക്ഷണായ ആലപ്പുഴ ജില്ലയിൽ നിന്നും എത്തിയ രോഗികളെ മതിയായ പരിശോധനകളില്ലാതെ രോഗികൾ തിങ്ങിനിറഞ്ഞ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ പണി കിട്ടിയത് സാധാരണക്കാരായ രോഗികൾക്കാണ്. രോഗ പ്രതിരോധത്തിനു പേരുകേട്ട കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ഗുരുതര വീഴ്ചയുണ്ടായിരിക്കുന്നത്.
കാലൊടിഞ്ഞു മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്ന രണ്ടു പേർക്കു കൊവിഡ് സ്ഥിരീകരിച്ചു. രോഗികൾ തിങ്ങിനിറഞ്ഞു നിൽക്കുന്ന വാർഡിലാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ 11 ആം വാർഡ് അടച്ചു പൂട്ടി.
അസ്ഥിരോഗ വിഭാഗത്തിൽ ശസ്ത്രക്രിയക്കായി ആലപ്പുഴയിൽ നിന്നെത്തി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രണ്ടു പേർക്കാണ് രോഗം ബാധിച്ചത്. ഇരുവർക്കും എവിടെ നിന്നാണ് രോഗം ബാധിച്ചത് എന്നു കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇത് കടുത്ത ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കാലിന്റെ ശസ്ത്രക്രിയക്കായി ആസ്ഥിരോഗ വിഭാഗത്തിൽ രണ്ടു പേരെയും പ്രവേശിപ്പിച്ചത്. ഇരുവരുടെയും കാലൊടിഞ്ഞ് നടക്കാനാവാത്ത സ്ഥിതിയിലായിരുന്നു. ശസ്ത്രക്രിയക്കു മുന്നോടിയായി പതിവ് കൊവിഡ് പരിശോധനയിലാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചത്. രണ്ടു പേർക്കും രോഗ ലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നു. തുടർന്നു ആശുപത്രി അധികൃതർ രോഗികളായ ഇരുവരെയും കൊവിഡ് ഐസൊലേഷൻ വാർഡിലേയ്ക്കു മാറ്റി.
തുടർന്നു, മെഡിക്കൽ കോളേജ് ആശുപത്രിയിലെ വാർഡ് അടച്ചു പൂട്ടുകയായിരുന്നു. ആറുപതിലേറെ രോഗികളാണ് ഈ വാർഡിൽ ഉണ്ടായിരുന്നത്. രോഗം സ്ഥിരീകരിച്ച രണ്ടു പേരുടെയും ഇരുവശത്തും കിടന്നിരുന്ന ആറു രോഗികളെ വീതം ക്വാറന്റയിൽ ഐസൊലേഷനിലേയ്ക്കു മാറ്റിയിട്ടുണ്ട്.
ഇത് കൂടാതെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഈ വാർഡ് പൂർണമായും മറ്റൊരു ഭാഗത്തേയ്ക്കു മാറ്റി. ഇത് കൂടാതെ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 65 പേരെയും മറ്റൊരു വാർഡിലേയ്ക്കു മാറ്റുകയും ഗുരുതരമായ സ്ഥിതിയിലല്ലാത്തവരെ വീട്ടിലേയയ്ക്കു അയക്കുകയും ചെയ്തു.
രോഗികളെ മുഴുവൻ മാറ്റിയ ശേഷം 11 ആം വാർഡ് അണുവിമുക്തമാക്കുന്ന നടപടികൾ ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. രണ്ടു രോഗികൾക്കു രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ കടുത്ത നിരീക്ഷണവും ജാഗ്രതയുമാണ് ആശുപത്രിയിൽ ഏർപ്പെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha