സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു...തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരിക്ക് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. തിരുവനന്തപുരം കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ നന്നംകുഴിയിൽ മൂന്നുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.
കുട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നു. കഴിഞ്ഞ 12-ാം തീയതി കുട്ടിയും മാതാപിതാക്കളും നാഗർകോവിലിലെ ക്ഷേത്രത്തിൽ പോയിരുന്നു. വഴിമദ്ധ്യേ കുട്ടിയുടെ രക്ഷിതാക്കൾ റോഡരികിൽ നിന്ന് സർബത്ത് വാങ്ങിക്കുടിക്കുകയും ചെയ്തു. കുട്ടിക്കും സർബത്ത് നൽകിയിരുന്നു. ഓഗസ്റ്റ് 13ന് രാവിലെ മുതൽ കുട്ടിക്ക് വയറിളക്കവും ഛർദിയുമുണ്ടായി. തുടർന്ന് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഷിഗെല്ല വിഭാഗത്തിൽപ്പെടുന്ന ബാക്ടീരിയകളാണ് ഷിഗെല്ലോസിസ് രോഗാണുബാധയ്ക്ക് കാരണമാവുന്നത്. വയറിളക്കമാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണം. എന്നാൽ ഇത് സാധാരണ വയറിളക്കത്തേക്കാൾ ഗുരുതരമാണ്. മലിനമായ ജലം, കേടായ ഭക്ഷണം എന്നിവ ഉപയോഗിക്കുക, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴുകാതെ ഉപയോഗിക്കുക, ഷിഗെല്ല അണുബാധിതരുമായി അടുത്ത് ഇടപഴകുക, രോഗ ബാധിതരായവർ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുക തുടങ്ങിയവയിലൂടെയാണ് ഷിഗെല്ലോസിസ് പകരുന്നത്.
വൃത്തിഹീനമായ സാഹചര്യങ്ങളിൽ പാകം ചെയ്യുന്ന ആഹാരം കഴിക്കുന്നത് ഏവരും ഈ മഴക്കാലത്ത് ഒഴിവാക്കേണ്ടതാണ്.രോഗ ലക്ഷണങ്ങൾ ഗുരുതരാവസ്ഥയിലെത്തിയാൽ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും മരണസാദ്ധ്യത കൂടുതലാണ്. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ ഷിഗെല്ല രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗം എളുപ്പത്തിൽ വ്യാപിക്കുകയും ചെയ്യും.
"
https://www.facebook.com/Malayalivartha























