കോടികള്‍ വിലയുള്ള സര്‍ക്കാര്‍ ഭൂമി വ്യാജരേഖ ചമച്ച് കൈയേറി; മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്

പരുന്തുംപാറയില്‍ കോടികള്‍ വിലയുള്ള സര്‍ക്കാര്‍ ഭൂമി വ്യാജരേഖ ചമച്ച് കൈയേറിയവര്‍ക്കെതിരെ നടപടിക്ക് സാധ്യത. വ്യാജ പ്രമാണം ചമച്ചവര്‍ക്കെതിരെയും ഇടുക്കി വിജിലന്‍സ് ഡിവൈ.എസ്.പി വി.ആര്‍.രവികുമാര്‍, വിജിലന്‍സ് എസ്.പി വി.ജി വിനോദ്കുമാറിന് റിപ്പോര്‍ട്ട് കൈമാറി.
രണ്ടുമാസം മുമ്ബ് വിരമിച്ച ഒരു ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്കെതിരെ പീരുമേട് വില്ലേജ്, താലൂക്ക് ഓഫീസുകളില്‍ ജോലി ചെയ്തിരുന്നപ്പോൾ ക്രമക്കേടുകള്‍ നടത്തിയതിനാണ് റിപ്പോർട്ട് നൽകിയത്. പീരുമേട് വില്ലേജില്‍പ്പെട്ട 1.47 ഏക്കര്‍ പട്ടയവസ്തുവിന്റെ അതിരുകള്‍ കാട്ടി കല്ലാര്‍ സ്വദേശി പട്ടയമില്ലാത്ത മറ്റൊരു വസ്തു രജിസ്റ്റര്‍ ചെയ്തതെന്ന് അന്വേഷണത്തില്‍ വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. ഈ വസ്തു പലര്‍ക്കായി വീതിച്ച് വില്പന നടത്തിയിരുന്നു. ഇത് പോക്കുവരവ് ചെയ്യാനും ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമി വാങ്ങിയവര്‍ തട്ടിപ്പ് മനസിലാക്കിയതോടെ പരാതി നല്കുകയായിരുന്നു. ഇതോടെയാണ് ക്രമക്കേട് വെളിയിൽ വന്നത്.
അതേസമയം മൂന്നാറില്‍ വ്യാജ കൈവശരേഖചമച്ചതിന് അഞ്ചു പേര്‍ക്കെതിരെയും വിജിലന്‍സ് ഡിവൈ.എസ്.പി രവികുമാര്‍ അന്വേഷണം ആരംഭിച്ചു. 25,000 മുതല്‍ 50,000 രൂപാ വരെ കൈക്കൂലി നല്കിയാണ് വ്യാജ പട്ടയ രേഖ ഉണ്ടാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. 2018-2020 കാലയളവിലാണ് ഇത്തരത്തില്‍ പട്ടയരേഖ ചമച്ചിട്ടുള്ളത്. കുണ്ടള, മാട്ടുപ്പെട്ടി, ദേവികുളം എന്നിവിടങ്ങളിലാണ് കൂടുതലായി കൈയേറ്റങ്ങള്‍.
മൂന്നര ഏക്കറിനായിരുന്നു രേഖയെങ്കിലും കോടികള്‍ വിലമതിക്കുന്ന 9 ഏക്കര്‍ ഭൂമി സ്വന്തമാക്കിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ചട്ടവിരുദ്ധമായി കൈവശാവകാശ രേഖ നല്കിയ ഡെപ്യൂട്ടി തഹസില്‍ദാര്‍ അടക്കം 5 പേരെ കഴിഞ്ഞ മെയ് മാസത്തില്‍ ജില്ലാ കളക്ടര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. സബ് കളക്ടര്‍ കഴിഞ്ഞ ദിവസം നല്കിയ റിപ്പോര്‍ട്ടില്‍ ഇവരെ കൂടാതെ 5 ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha