കാമുകിയുമായുള്ള വഴക്കിനിടെ വാട്സ്ആപ്പ് സന്ദേശം പരിശോധിക്കാനൊരുങ്ങി; പിടിവലിക്കിടെ കട്ടിലിൽ തലയടിച്ച് മരണം; കുളത്തൂപ്പുഴയിലെ ഓട്ടോ ഡ്രൈവറുടെ മരണത്തില്‍ സംഭവിച്ചത്..
കുളത്തൂപ്പുഴ ആറ്റിന് കിഴക്കേകര ടി.എസ്.ഭവനില്‍ ഓട്ടോ ഡ്രൈവറായ ദിനേശിനെ (25) കൊലപ്പെടുത്തിയ കേസില്‍ റിമാന്‍ഡിലായ ചന്ദനക്കാവ് വടക്കേ ചെറുകര ആലുംപൊയ്കയില്‍ രശ്മി നിവാസില്‍ രശ്മിയെ (25) കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങുന്നതിനായി കോടതിയില്‍ ഉടന്‍ അപേക്ഷ നല്‍കുമെന്ന് കുളത്തൂപ്പുഴ സി.ഐ അറിയിച്ചു.
കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് നിഗമനം. എന്നാൽ മറ്റ് ചില കാര്യങ്ങള്‍ ചോദിച്ചറിയാനും മൊബൈല്‍ഫോണ്‍ കണ്ടെടുക്കാനുമാണ് കസ്റ്റഡിയില്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. ഇക്കഴിഞ്ഞ വെളളിയാഴ്ച ഉച്ചയ്ക്കാണ് രശ്മിയുടെ വീടിന്റെ അടുക്കളയില്‍ ദിനേശിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രശ്മിയും ആട്ടോ ഡ്രൈവറായ ദിനേശും ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇടയ്ക്കിടെ യുവതിയുടെ വീട്ടില്‍ ഇയാൾ വന്നുപോകാറുണ്ടായിരുന്നു. കൊല്ലപ്പെടുന്ന ദിവസം ദിനേശ് മറ്റൊരാളുടെ ആട്ടോറിക്ഷയില്‍ യുവതിയുടെ വീട്ടിലെത്തി. ഈസമയം യുവതിയുടെ അമ്മ തൊഴിലുറപ്പ് ജോലിക്ക് പോയിരിക്കുകയായിരുന്നു.
രശ്മിക്ക് മറ്റൊരാളുമായി സൗഹൃദമുണ്ടെന്നാരോപിച്ചതോടെ ഇവര്‍ തമ്മില്‍ വഴക്കായി. തനിക്ക് മറ്റാരുമായും സൗഹൃദമില്ലെന്ന് രശ്മി വെളിപ്പെടുത്തിയെങ്കിലും അത് വിശ്വസിക്കാന്‍ കൂട്ടാക്കാതിരുന്ന ദിനേശ് കോളുകളും വാട്ട്സ് ആപ് സന്ദേശങ്ങളും പരിശോധിക്കാന്‍ ഫോണ്‍ ആവശ്യപ്പെട്ടു. ഫോണ്‍ നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്ന് ഇരുവരും തമ്മിൽ പിടിവലിയുണ്ടായി. തുടർന്നുണ്ടായ ഉന്തിലും തള്ളിലും കട്ടിലില്‍ തലയടിച്ച് വീണ് ദിനേശന് മരിച്ചുവെന്നാണ് കണ്ടെത്തൽ. എന്നാൽ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധനാഫലവും കൂടി വരുന്നതോടെ മാത്രമേ കൂടുതൽ കാര്യം വ്യക്തമാകൂ...
https://www.facebook.com/Malayalivartha