ചിന്തിച്ച് കേരളം... ജോസ് കെ മാണി എത്തിയതോടെ ഇരട്ടി ശക്തിയുമായി പിണറായി വിജയന്‍; സിബിഐ കൂടി തെന്നിമാറിയതോടെ സ്വയം ശപിച്ച് യുഡിഎഫ്; പിണറായി വിജയന്റെ മൂക്ക് ചെത്തി കളയുമെന്നൊക്കെ വീമ്പിളക്കിയവര്‍ മാളത്തില്‍ കയറി ഒളിച്ച അവസ്ഥയില്‍

ഈ പിണറായി വിജയന്റെ ഒരു കാര്യമേ എന്ന് ചിന്തിക്കുകയാണ് കേരളം. വലത്ത് നിന്ന് തെന്നി കളിച്ച ജോസ് കെ മാണിയെ ഇടത്ത് മാറ്റി എത്തിച്ചതിന് പിന്നാലെ ഇടത്തും നിന്നും വലത്തു നിന്നും തത്തിക്കളിച്ച സി ബി ഐ യെയും പിണറായി അദ്ദേഹത്തിന്റെ പ്രഭാ വലയത്തില്‍ എത്തിച്ചിരിക്കുന്നു.
പിണറായി വിജയന്റെ മൂക്ക് അറുത്തു കളയുമെന്നൊക്കെ വീമ്പിളക്കിയവര്‍ മാളത്തില്‍ കയറി ഒളിച്ച അവസ്ഥയിലാണ് ഇപ്പോള്‍. പിണറായി പഠിച്ച സ്‌കൂള്‍ ഏതാ? പിണറായി തൊഴുത അമ്പലം ഏതാ എന്നൊക്കെ ചോദിച്ചുകൊണ്ട് നെട്ടോട്ടമോടുകയാണ് സംസ്ഥാനത്തെ പിണറായി ഭക്തര്‍.
എസ് .എന്‍.സി. ലാവലിനുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കണമെന്ന് സി ബി ഐ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടത് തീര്‍ത്തും അവിചാരിതമായിട്ടാണെന്ന് കരുതുക വയ്യ. കൃത്യമായ തെളിവുകളുമായി വാദിക്കാന്‍ വരണമെന്ന് സുപ്രീം കോടതി പറഞ്ഞപ്പോള്‍ തന്നെ സി ബി ഐക്ക് നെഞ്ചിടിപ്പ് തുടങ്ങിയിരുന്നു. രണ്ട് കോടതികള്‍ പരിഗണിച്ച കേസാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു. സമയം ചോദിച്ച് സി .ബി.ഐ സുപ്രീം കോടതിയിലെത്തിയതോടെ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞാലും കേസ് സുപ്രീം കോടതി കേള്‍ക്കില്ലെന്നുറപ്പായി. പിണറായിയെ സംബന്ധിച്ചടത്തോളം ഇത് ഉര്‍വശി ശാപം ഉപകാരം എന്നതാണ് സത്യം.
അതേസമയം എസ് എന്‍ സി ലാവലിന്‍ കേസുമായി ബന്ധപ്പെട്ട സമഗ്രമായ കുറിപ്പ് സി ബി ഐ സുപ്രീം കോടതിക്ക് കൈമാറി. സി ബി ഐ അഭിഭാഷകന്‍ അരവിന്ദ് കുമാര്‍ ശര്‍മ്മയാണ് കുറിപ്പ് കോടതിക്ക് കൈമാറിയത്. അതേസമയം, കുറിപ്പിന്റെ പകര്‍പ്പ് കേസിലെ എതിര്‍കക്ഷികള്‍ക്ക് നല്‍കിയിട്ടില്ല. കുറിപ്പിന് അനുബന്ധമായ രേഖകള്‍ സമര്‍പ്പിക്കാന്‍ രണ്ട് ആഴ്ചത്തെ സമയം സി ബി ഐ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണം എസ് എന്‍ സി ലാവലിന്‍ കമ്പനിക്ക് ടെണ്ടര്‍ വിളിക്കാതെ 243.74 കോടി രൂപയ്ക്ക് കൈമാറിയതില്‍ അഴിമതി ഉണ്ടെന്നാണ് സി ബി ഐ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പ്രത്യേക അനുമതി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. 98.3 കോടി രൂപയ്ക്ക് തലശേരിയില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ നിര്‍മ്മിക്കും എന്ന് ചൂണ്ടിക്കാട്ടി ആണ് ടെന്‍ഡര്‍ വിളിക്കാതെ കരാര്‍ കൈമാറിയത്. സിഐഡിഎ വഴി സഹായം എത്തിക്കും എന്നു പറഞ്ഞിരുന്നെങ്കിലും ആകെ 12 കോടി മാത്രമേ സഹായമായി എത്തിക്കാന്‍ കഴിഞ്ഞുള്ളു. 86.25 കോടി രൂപയുടെ നഷ്ടം ഖജനാവിന് ഉണ്ടായതായും സി ബി ഐ ഹര്‍ജിയില്‍ പ്രതിപ്പട്ടികയില്‍നിന്ന് ഹൈക്കോടതി ഒഴിവാക്കിയ പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരാണ് എസ് എന്‍ സി ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തീരുമാനം എടുത്തതെന്നായിരുന്നു ഹര്‍ജിയില്‍ സി ബി ഐ ചൂണ്ടിക്കാട്ടിയിരുന്നത്. ഇവര്‍ ഗൂഢാലോചന നടത്തിയതിന് തെളിവ് ഉണ്ട്. എല്ലാ പ്രതികള്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ട്. ഗൂഢാലോചന സംബന്ധിച്ച തെളിവുകള്‍ വിചാരണ സമയത്ത് മാത്രമേ കോടതിയില്‍ ഹാജരാക്കേണ്ടതുള്ളു. വിടുതല്‍ഹര്‍ജി കേള്‍ക്കുമ്പോള്‍ എല്ലാ തെളിവുകളും വിചാരണക്കോടതി പരിഗണിക്കരുതെന്ന് 2014 ല്‍ സുപ്രീം കോടതിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഈ വാദങ്ങള്‍ സുപ്രീം കോടതിക്ക് കൈമാറിയ സമഗ്രമായ കുറിപ്പില്‍ സി ബി ഐ അവര്‍ത്തിച്ചിട്ടുണ്ടെന്നാണ് സൂചന.
സി ബി ഐക്ക് കേസിലുള്ള താത്പര്യം കേന്ദ്രസര്‍ക്കാരിനില്ല. എങ്ങനെയെങ്കിലും കേസ് നീട്ടി വയ്ക്കാന്‍ കേസിലെ കക്ഷികളും നീതിപീഠവും ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണ് സി ബി ഐയുടെ ആവശ്യം കോടതിക്ക് മുന്നിലെത്തിയത്.
ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റിവയ്ക്കാന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയ സി.ബി.ഐയുടെ നടപടി ദുരൂഹമാണ്. കേസില്‍ സി ബി ഐ തുടര്‍ച്ചയായി ഒളിച്ചുകളി നടത്തുകയാണ്. 2018 ന് ശേഷം സുപ്രീംകോടതിയുടെ പരിഗണനയില്‍ വന്ന ലാവ്‌ലിന്‍ കേസ് 20 തവണയാണ് മാറ്റിവച്ചത്.
മുഖ്യമന്ത്രി ഉള്‍പ്പെട്ട കേസ് ഇത്രയും തവണ മാറ്റിവയ്ക്കുന്നത് സുപ്രീംകോടതിയുടെ ചരിത്രത്തിലാദ്യമാണ്. ഈ മാസം ആദ്യവാരം കേസ് പരിഗണിച്ചപ്പോള്‍ അടിയന്തര പ്രാധാന്യത്തോടെ വാദം കേള്‍ക്കണമെന്ന് നിലപാടെടുത്ത സി.ബി.ഐ ആണ് ഇപ്പോള്‍ വീണ്ടും ചുവടുമാറ്റം നടത്തിയത്. ഇതിന് പിന്നില്‍ സി.പി.എം ബി.ജെ.പി ഇടപെടല്‍ ഉണ്ടെന്ന പ്രതിപക്ഷ ആരോപണം തള്ളികളയാനാവില്ല.
സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള അന്തര്‍ധാര ഇപ്പോള്‍ തന്നെ സജീവമാണ്.സി.ബി.ഐയുടെ സംശയാസ്പദമായ പിന്‍മാറ്റം ഇരുവരും തമ്മിലുണ്ടാക്കിയ തെരഞ്ഞെടുപ്പ് ധാരണയുടെ അടിസ്ഥാനത്തിലാണെന്നും സംശയമുണ്ട്. ആരോടും ചേര്‍ന്നും കോണ്‍ഗ്രസിനെ പരാജയപ്പെടുത്താനാണ് മുഖ്യമന്ത്രിയും ബിജെപിയും ശ്രമിക്കുന്നത്.
കേസിന്റെ വസ്തുതകള്‍ അടങ്ങിയ സമഗ്രമായ നോട്ട് സമര്‍പ്പിക്കാന്‍ സി.ബി.ഐയോട് നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു. ഈ നോട്ട് സമര്‍പ്പിക്കാന്‍ ആണ് കൂടുതല്‍ സമയം സി.ബി.ഐ. തേടിയിരിക്കുന്നത്. കോവിഡ് പടരുന്ന സാഹചര്യത്തിലാണ് സമഗ്രമായ നോട്ട് സമര്‍പ്പിക്കുന്നത് വൈകുന്നതിന് കാരണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകര്‍ പറഞ്ഞു.
ജസ്റ്റിസുമാരായ യു.യു. ലളിത്, ആര്‍. സുബാഷ് റെഡ്ഡി, എസ്. രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങിയ ബെഞ്ച് പരിഗണിക്കേണ്ട 23ാമത്തെ കേസാണ് ലാവലിനുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍. ഹര്‍ജികള്‍ നീട്ടി വെക്കണമെന്ന സി.ബി.ഐയുടെ ആവശ്യം കോടതി അംഗീകരിച്ചാല്‍ ലാവലിന്‍ കേസ് ദീപാവലി അവധിക്ക് ശേഷം നവംബര്‍ പകുതിക്ക് ശേഷമേ ഇനി കോടതിയില്‍ വരാന്‍ സാധ്യതയുള്ളൂ. നവംബറില്‍ കേസ് പരിഗണനക്കെത്തിയാല്‍ ഭാഗ്യം.
കേന്ദ്ര സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം പിണറായിയും ലാവ്‌ലിനും അടിയന്തിര പ്രാധാന്യമുള്ള വിഷയമല്ല. ശക്തമായ വസ്തുതകള്‍ ഹാജരാക്കിയാല്‍ മാത്രമേ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ള മൂന്നുപേരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിയില്‍ ഇടപെടുകയുള്ളു എന്ന് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സമഗ്രമായ കുറിപ്പിനൊപ്പം അനുബന്ധ രേഖകള്‍ കൂടി ഹാജരാക്കാന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. സി ബി ഐ യുടെ ആവശ്യം അംഗീകരിച്ചാല്‍ ദീപാവലി അവധിക്ക് ശേഷമേ ലാവലിന്‍ ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കല്‍ നടക്കാനിടയുള്ളൂ.
"
https://www.facebook.com/Malayalivartha























