ബിനീഷിനെ കാണാന്‍ ബിനോയ് എത്തി.....ഇഡി ഓടിച്ചു..സഹോദരനെ കാണാതെ നിരാശയോടെ മടങ്ങി
ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ബിനീഷ് കോടിയേരിയെ കാണാന്‍ സഹോദരന്‍ ബിനോയ് കോടിയേരിയെത്തിയെങ്കിലും അനുമതി ലഭിച്ചില്ല എന്നുള്ള വാർത്തകളാണ് പുറത്തു വരുന്നത്. അഭിഭാഷകനൊപ്പം ബെംഗളൂരു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെത്തിയ ബിനോയ് മടങ്ങി. ലഹരിമരുന്ന് ഇടപാടുകാരന്‍ അനൂപ് മുഹമ്മദ്, ബിനീഷ് കോടിയേരിയുടെ ബെനാമിയാണെന്ന് ഇഡി വ്യക്തമാക്കിയിരുന്നു.
അനൂപ് ബിനീഷിന്‍റെ ബെനാമി; വന്‍തോതില്‍ കള്ളപ്പണം അക്കൗണ്ടിൽ നിക്ഷേപിച്ചു: ഇഡി
റിമാന്‍ഡ് റിപ്പോര്‍ട്ടിലും അറസ്റ്റ് സംബന്ധിച്ചുള്ള വാര്‍ത്താകുറിപ്പിലുമാണ് ബിനീഷ് കോടിയേരിക്കെതിരെയുള്ള ആരോപണങ്ങള്‍ അക്കമിട്ടു നിരത്തുന്നത്. ഓഗസ്റ്റ് 22ന് ലഹരി ഗുളികളുമായി അറസ്റ്റ് ചെയ്ത കൊച്ചി വെണ്ണല സ്വദേശി അനൂപ് മുഹമ്മദ്, ബിനീഷിന്റെ ബെനാമിയാണെന്നാണ് ഇഡി അറിയിച്ചത്. അനൂപിനെ വച്ചാണ് ബിനീഷ് ബെംഗളൂരുവിലെ ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത്.
അനൂപിന്റെ അക്കൗണ്ടുകള്‍ വഴി ബിനീഷ് കള്ളപ്പണം വെളുപ്പിച്ചു. ബെംഗളൂരുവിലെ അനൂപിന്റെ ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത് ബിനീഷാണെന്നും ഇഡി കണ്ടെത്തി. ബിനീഷ് കോടിയേരി തന്റെ ബോസാണെന്ന് അനൂപ് മൊഴി നല്‍കിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിക്കുന്ന വെളിപ്പെടുത്തലാണ് ഇഡി നടത്തിയിരിക്കുന്നത്.
കമ്മനഹള്ളിയിലെ ഹോട്ടല്‍ അടക്കമുള്ളവ ബെനാമി പേരിലുള്ളതാണെന്ന് അനൂപ് സമ്മതിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ബിനീഷ് ബോസാണെന്നും ബോസിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് അനൂപിന്റെ മറ്റൊരു മൊഴി. അനൂപിന് പണം അയച്ചത് സമ്മതിക്കുന്ന ബിനീഷ് കള്ളപ്പണത്തെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പടുത്താന്‍ തയാറാകുന്നില്ല. അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ലെന്നും സിറ്റി സിവില്‍ ആൻഡ് സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബിനീഷിനെ ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി രാത്രി വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനിലെ ലോക്കപ്പിലേക്കു മാറ്റും.
കേരളത്തിലിരുന്ന് വിവിധ അക്കൗണ്ടുകള്‍നിന്ന് അനൂപിന്റെ അക്കൗണ്ടുകളിലേക്കു കണക്കില്‍പെടാത്ത പണം അയച്ചിട്ടുണ്ട്. ഇക്കാര്യം ബിനീഷ് സമ്മതിച്ചെന്നും ഇഡി അവകാശപ്പെടുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ മൂന്ന്, നാലു വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മൂന്നു മുതല്‍ ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണിത്. ഇരുവരും തമ്മിലുള്ള ഇടപാടുകള്‍ വൃക്തമായി വിശദീകരിക്കാന്‍ ബിനീഷിന് കഴിയാത്തതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്നാണ് ഇഡിയുടെ വിശദീകരണം. കൂടാതെ നേരത്തെ നല്‍കിയ മൊഴികളിലെ വൈരുധ്യങ്ങളും അറസ്റ്റിലേക്ക് കാര്യങ്ങളെത്തിച്ചു.
https://www.facebook.com/Malayalivartha