വിജിലൻസിന് ഒരു മുഴം മുൻപേയെറിഞ്ഞ് ഇബ്രാഹിം കുഞ്ഞ്; അറസ്റ്റ് മുന്നില്‍ കണ്ടുള്ള നീക്കമെന്ന് സംശയത്തിൽ വിജിലൻസ്! തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷന്‍ യൂണിറ്റ് ഡിവൈഎസ്പി ശ്യാം കുമാറിന്‍റെ നേതൃത്വത്തിലുള്ള പത്തോളം പേര്‍ അടങ്ങുന്ന സംഘം ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടിലെത്തി; അറസ്റ്റ് ഉണ്ടായേക്കുമെന്ന് സൂചന..

പാലാരിവട്ടം പാലം അഴിമതിക്കേസ് അന്വേഷണത്തില്‍ നിര്‍ണായക നീക്കവുമായി വിജിലന്‍സ്. മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാനെത്തിയ വിജിലന്‍സ് സംഘം വീട്ടില്‍ പരിശോധന നടത്തി. ഇബ്രാഹിംകുഞ്ഞ് വീട്ടിലില്ലെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും അദ്ദേഹത്തിന്‍റെ ഭാര്യ വിജിലന്‍സ് സംഘത്തെ അറിയിച്ചതിന് പിന്നാലെയാണ് പരിശോധന. അതേസമയം, ഇബ്രാഹിംകുഞ്ഞ് ചികിത്സലുണ്ടെന്ന് ലേക‍്‍ഷോര്‍ ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. ഇന്നലെയാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അറസ്റ്റ് മുന്നില്‍ കണ്ടുള്ള നീക്കമെന്ന് സംശയം. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷന്‍ യൂണിറ്റ് ഡിവൈഎസ്പി ശ്യാം കുമാറിന്‍റെ നേതൃത്വത്തിലുള്ള പത്തോളം പേര്‍ അടങ്ങുന്ന സംഘമാണ് ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടിലെത്തിയത്.
വിജിലൻസിനൊപ്പം പൊലീസും ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടിലെത്തിയിട്ടുണ്ട്. വനിതാ പൊലീസും വീട്ടിലെത്തിയിട്ടുണ്ട്. വിജിലന്‍സിന്‍റെ ഒരു സംഘം വീട്ടിൽ തുടരുമെന്നും മറ്റൊരു സംഘം ആശുപത്രിയിലെത്തി ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി അടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്നാണ് വിവരം. ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിലേക്കാണ് വിജിലന്‍സ് നീങ്ങുന്നതെന്നാണ് ലഭിക്കുന്ന സൂചന. കേസില്‍ നടപടി വേഗത്തിലാക്കാനാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന നിർദേശം. ഇ ശ്രീധരനെ കേസിൽ സാക്ഷിയാക്കും. പാലം പൊളിച്ച ശേഷമുള്ള അവസ്ഥ വിജിലൻസ് ചോദിച്ചറിഞ്ഞിട്ടുണ്ട്. പാലം പൊളിച്ച സാങ്കേതിക വിദഗ്ധരോടും വിവരങ്ങൾ തേടി. ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യേണ്ടതില്ല എന്നായിരുന്നു മുൻ തീരുമാനം.
പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ ദിവസങ്ങൾക്ക് മുൻപ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യുന്നത്. പാലാരിവട്ടം പാലം നിർമാണത്തിലൂടെ അനധികൃതമായി സമ്പാദിച്ച തുക മുസ്ലീംലീഗിന്റെ ഉടമസ്ഥതയിലുള്ള ദിനപ്പത്രത്തിന്റെ അക്കൗണ്ടിലൂടെ പത്ത് കോടി രൂപയുടെ കള്ളപ്പണം മാറ്റി എടുത്തുവെന്നാണ് കേസ്.
കളമശ്ശേരി സ്വദേശി ഗിരീഷ്ബാബുവാണ് വി കെ ഇബ്രാഹിംകുഞ്ഞിനെതിരേ പരാതി നൽകിയത്. 2016 നവംബര്‍ 15 ന് വി.കെ. ഇബ്രാഹിം കുഞ്ഞ് ഡയറക്ടറായ കോഴിക്കോട്ടെ പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ പഞ്ചാബ് നാഷണല്‍ ബാങ്ക് എറണാകുളം മാര്‍ക്കറ്റ് റോഡ് ശാഖയിലുള്ള അക്കൗണ്ടിലേക്ക് 10 കോടി രൂപ എത്തിയെന്നായിരുന്നു പരാതി. പി.എ അബ്ദുള്‍ സമീര്‍ എന്നയാളാണ് ഇത്രയധികം തുക മാധ്യമസ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയത്.
ഇതേ ദിവസം തന്നെ എസ്ബിഐയുടെ കലൂര്‍ ശാഖയിലുള്ള ഇതേ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കും അബ്ദുള്‍ സമീര്‍ കോടിക്കണക്കിന് രൂപ കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നു. വിജിലന്‍സിന് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിൽ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണവുമായി മുന്നോട്ടുപോകാൻ വിജിലൻസിനും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു.
https://www.facebook.com/Malayalivartha