'വർദ്ധിച്ചു വരുന്ന ഈ രോഗതുരതയെ നേരിടാൻ പാകത്തിന് പൊതുജനാരോഗ്യ മേഖലയെ വികസിപ്പിക്കാൻ നമുക്ക് കഴിഞ്ഞില്ല. ആ ശൂന്യതയിലേക്ക് ആണ് സ്വകാര്യമേഖലയുടെ കടന്നുവരവ്. അതിനെ തുടര്‍ന്ന് ആരോഗ്യ ചെലവ് വലിയ തോതില്‍ കുതിച്ചുയരുകയും സാധാരണക്കാർക്ക് ആരോഗ്യ ചെലവ് താങ്ങാൻ പറ്റാത്ത ഒരു സ്ഥിതിയുണ്ടായി...' കേരളത്തിലെ ആരോഗ്യമേഖലയെക്കുറിച്ച് വ്യക്തമാക്കി ഡോക്ടർ ഇഖ്ബാൽ ബാപ്പുകുഞ്ചു
73,74 ഭരണഘടനാ ഭേദഗതിയെ തുടർന്നു നിലവിൽ വന്ന പഞ്ചായത്ത് രാജ് സംവിധാനം കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ ഏറ്റവുമധികം ഗുണകരമായ മാറ്റങ്ങൾ ഉണ്ടായിട്ടുള്ളത് ആരോഗ്യ മേഖലയിലാണെന്ന് കാണാൻ കഴിയുമെന്ന് പറയുകയാണ് ഡോക്ടർ ഇഖ്ബാൽ ബാപ്പുകുഞ്ചു. കാരണങ്ങൾ എണ്ണിയെണ്ണി പറയുകയാണ് അദ്ദേഹം. എല്ലാ കാലത്തും കേരളത്തിലെ വിജയകരമായ ആരോഗ്യ മാതൃകയെ കുറിച്ചാണ് ലോകമേമ്പാടും ചർച്ച ചെയ്യപ്പെട്ടിരുന്നത് എന്നും അദ്ദേഹം കുറിക്കുകയുണ്ടായി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;
ഇനിയും തിളങ്ങണം കേരളത്തിന്റെ ആരോഗ്യം
(ഇന്നത്തെ നവംബർ 22 മാത്രൃഭൂമി ദിനപ്പത്ര ലേഖനം പൂർണ്ണമായി)
73,74 ഭരണഘടനാ ഭേദഗതിയെ തുടർന്നു നിലവിൽ വന്ന പഞ്ചായത്ത് രാജ് സംവിധാനം കാൽനൂറ്റാണ്ട് പിന്നിടുമ്പോൾ ഏറ്റവുമധികം ഗുണകരമായ മാറ്റങ്ങൾ ഉണ്ടായിട്ടുള്ളത് ആരോഗ്യ മേഖലയിലാണെന്ന് കാണാൻ കഴിയും കോവിഡ് നിയന്ത്രണത്തിൽ കേരളം കൈവരിച്ച് കൊണ്ടിരിക്കുന്ന നേട്ടങ്ങൾക്ക് കാരണം നമ്മുടെ സുശക്തമായ പൊതുജനാരോഗ്യ സംവിധാനവും ഊർജ്വസ്വലമായി പ്രവർത്തിക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുമാണെന്ന് സാർവദേശീയമയി പോലും അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കേരളത്തിൽ അധികാരവികേന്ദ്രീകരണവും തുടര്‍ന്ന് ജനകീയാസൂത്രണവും ആരോഗ്യമേഖലയിലുണ്ടാക്കിയ മാറ്റങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, എല്ലാ കാലത്തും കേരളത്തിലെ വിജയകരമായ ആരോഗ്യ മാതൃകയെ കുറിച്ചാണ് ലോകമേമ്പാടും ചർച്ച ചെയ്യപ്പെട്ടിരുന്നത്. . കേരളത്തിലെ ആരോഗ്യ മാതൃകയും ആരോഗ്യ സംഘാടനവും സവിശേഷമായി പല സാർവദേശീയ രംഗത്തുള്ള വിദഗധരും പരിശോധിച്ചിട്ടുണ്ട്. അവരുടെ അഭിപ്രായത്തില്‍ കേരളത്തിന്റെ പ്രത്യേകത മികച്ച ആരോഗ്യ നിലവാരം സാഹ്യനീതിയും തുല്യതയും ഉറപ്പാക്കി നടപ്പാക്കിയെന്നതാണ്. കൈവരിച്ചിട്ടുണ്ട്.
ആരോഗ്യമേഖല പ്രതിസന്ധികളിലേക്ക്.
പക്ഷെ അതേ അവസരത്തിൽ 1980 കളുടെ അവസാനത്തിൽ കേരളം ആരോഗ്യ മേഖലയിൽ ഗുരുതരമായ പ്രതിസന്ധികളെ നേരിട്ട തുടങ്ങിയിരുന്നു. 90 കളിൽ ആയപ്പോൾ അത് അതിന്റെ ഉച്ചസ്ഥായിയിൽ എത്തുകയും ചെയ്തിരുന്നു. കേരളത്തിലെ ആയുർദൈർഘ്യം വർധിച്ചതു കൊണ്ട് തന്നെ ജീവിതശൈലി രോഗങ്ങൾ (പകർച്ചേതര രോഗങ്ങൾ) ഉള്ളവരുടെ എണ്ണം ഗണ്യമായി വർധിച്ചു. പ്രമേഹം, കാൻസർ, രക്തസമ്മർദ്ദം, ശ്വാസകോശ രോഗങ്ങൾ എന്നിവ പ്രതീക്ഷയിലേറെ വർധിച്ചു പക്ഷെ പകർച്ചേതര രോഗങ്ങളുടെ സാന്നിധ്യം മാത്രമല്ല കേരളത്തിൽ ആരോഗ്യ പ്രതിസന്ധിയുടെ കാരണം. നിയന്ത്രിച്ച് കഴിഞ്ഞു എന്ന് കരുതിയിരുന്ന പകർച്ചവ്യാധികൾ തിരിച്ചുവന്നു തുടങ്ങിയിരുന്നു. പുതിയ പല പകർച്ചവ്യാധികളും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പ്രത്യേകിച്ച് 80 കളിലും 90 കളിലും. ജപ്പാന്‍ ജ്വരം, ഡങ്കിപ്പനി, ചിക്കന്‍ഗുനിയ, തുടങ്ങിയ രോഗങ്ങൾ അന്നാണ് കേരളത്തിലേക്ക് എത്തുന്നത്. പൂർണമായും നിർമാർജനം ചെയ്തു എന്ന് പ്രഖ്യാപിച്ച മലേറിയ തിരിച്ചുവന്നു. രണ്ടു തരത്തിലുള്ള രോഗഭാരം നേരിടുന്ന ഒരു സംസ്ഥാനം ആയി കേരളം മാറിയിട്ടുണ്ട്. പകർച്ചേതര രോഗങ്ങളും പകർച്ചവ്യാധികളും നിലനിൽക്കുന്ന വര്‍ദ്ധിച്ച രോഗാതുരത ഉള്ള സംസ്ഥാനം ആയി കേരളം മാറി.
പക്ഷേ വർദ്ധിച്ചു വരുന്ന ഈ രോഗതുരതയെ നേരിടാൻ പാകത്തിന് പൊതുജനാരോഗ്യ മേഖലയെ വികസിപ്പിക്കാൻ നമുക്ക് കഴിഞ്ഞില്ല. ആ ശൂന്യതയിലേക്ക് ആണ് സ്വകാര്യമേഖലയുടെ കടന്നുവരവ്. അതിനെ തുടര്‍ന്ന് ആരോഗ്യ ചെലവ് വലിയ തോതില്‍ കുതിച്ചുയരുകയും സാധാരണക്കാർക്ക് ആരോഗ്യ ചെലവ് താങ്ങാൻ പറ്റാത്ത ഒരു സ്ഥിതിയുണ്ടായി. സ്വാഭാവികമായും സാമൂഹ്യനീതിയിലും തുല്യതയും അധിഷ്ഠിതമായ കേരള ആരോഗ്യ മാതൃക വലിയൊരു പ്രതിസന്ധി നേരിടാൻ തുടങ്ങി. ഈ സന്നിഗദഘട്ടത്തിലാണ് 1996 ലെ ജനകീയാസൂത്രണം മറ്റു പല മേഖലകളിലുമെന്നപോലെ ആരോഗ്യമേഖലയിൽ വമ്പിച്ച പരിവർത്തനം സൃഷ്ടിക്കാൻ തുടക്കം കുറിച്ചത്.
ജനകീയാസൂത്രണം: ആരോഗ്യമേഖലയുടെ വികേന്ദ്രീകരണം, ജനപങ്കാളീത്തം
ജനകീയാസൂത്രണത്തിന്റെ ഭാഗമായി ഭരണപരമായ അധ്കാര വികേന്ദ്രീകരണത്തോടൊപ്പം ധനപരമായ വികേന്ദ്രീകരണവും നടത്തി. സംസ്ഥാന ബഡ്ജറ്റിന്റെ 26 ശതാമനം ഇപ്പോൾ പഞ്ചായത്തുകൾക്കാണ് നൽകുന്നത് അതിനോടൊപ്പം പദ്ധതി വിഹിതം പ്രാദേശിക ആവശ്യങ്ങളുടെ അടിസ്ഥാനത്തിൽ ചെലവിടാനുള്ള ആസൂത്രണം നടത്താനുള്ള അവകാശവും പഞ്ചായത്തുകൾക്ക് നൽകി. ഭരണപരമായ അധികാരവികേന്ദ്രീകരണത്തോടൊപ്പം ധനപരവും ആസൂത്രണപർവുമായ അധിക്കാരങ്ങൾ കൂടി വികേന്ദ്രീകരിച്ചു എന്നതാണ് കേരളത്തിലെ പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ പ്രത്യേകത. വികസ്വരരാജ്യങ്ങളിലെ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കണമെങ്കില്‍ ഒരു മുന്നുപാധി സാമൂഹിക പങ്കാളിത്തം (Community Participation) ഉറപ്പാക്കുക എന്നതണെന്ന് 1991 ൽ ലോകാരോഗ്യ സംഘടന പ്രസിദ്ധീകരിച്ച ഒരു രേഖയിൽ . സാമൂഹ്യ പങ്കാളിത്തം ഉറപ്പു വരുത്തണമെങ്കില്‍ ആരോഗ്യമേഖലയിൽ ധനപരവും ഭരണപരവും ആസൂത്രണപരവുമായ വികേന്ദ്രീകരണംഉറപ്പാക്കണമെന്നും രേഖയിൽ പറഞ്ഞിട്ടുണ്ട്. കേരളം നടപ്പിലാക്കാൻ ശ്രമിക്കുന്നതും ഇതേ നിർദ്ദേശമാണ്.
ആരോഗ്യമേഖലയിൽ ഏറ്റവും അധികാരവികേന്ദ്രീകരണം നടന്നിട്ടുള്ള പ്രദേശം കേരളമാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ ജില്ലാ ആശുപത്രികൾ വരെയുള്ള ആരോഗ്യ കേന്ദ്രങ്ങൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൈകളിലേക്ക് കൈമാറി. പഞ്ചായത്തുകളിലേക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രം, ബ്ലോക്ക് പഞ്ചായത്തിലേക്ക് സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍, മുൻസിപ്പാലിറ്റി കളിലേക്കും ബ്ലോക്ക് പഞ്ചായത്തിലേക്കും താലൂക്ക് ആശുപത്രികൾ, ജില്ലാ പഞ്ചായത്തിന് കീഴിൽ ജില്ലാ ആശുപത്രികൾ എന്നിങ്ങനെ വികേന്ദ്രീകരിച്ചിരിക്കുന്നു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ചുമതല താഴെത്തട്ടിലുള്ള ആരോഗ്യസ്ഥാപനങ്ങളുടെ ചുമതല നൽകിയതോടെ ഉയർന്ന തലത്തിലുള്ള മെഡിക്കൾ കോളേജുകളിലും മറ്റ് സ്ഥാപനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആരോഗ്യവകുപ്പിനു കഴിഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ ജില്ലാ ആശുപത്രികൾ വരെയുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ അറ്റകുറ്റ പണികള്‍ നടത്തുക ഔഷധങ്ങളുടെ ലഭ്യത ഉറപ്പാക്കുക, ആരോഗ്യ ജീവനക്കാരെ അവശ്യാനുസരണം താൽക്കാലികമായി നിയമിക്കുക തുടങ്ങി താഴെ തട്ടിൽ നടത്തേണ്ട ഒട്ടനവധി പൊതുജനാരോഗ്യ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നത് പഞ്ചായത്തുകളാണ്.
ഒരേസമയം ആരോഗ്യവകുപ്പിന്റെ കീഴിൽ മുകൾതട്ടിലുള്ള ആശുപത്രികളും അനുബന്ധ സ്ഥാപനങ്ങളും പഞ്ചായത്തുകളുടെ മേൽ നോട്ടത്തിൽ താഴെതട്ടിലുള്ള ആരോഗ്യ സ്ഥാപനങ്ങളും മെച്ചപ്പെടാൻ തുടങ്ങി. 2016 ൽ ആരംഭിച്ച ആർദ്രം മിഷൻ സർക്കാർ ആശുപത്രികൾ അടിസ്ഥാന സൌകര്യങ്ങളും മനുഷ്യവിഭവശേഷിയും ഉറപ്പാക്കി മെച്ചപ്പെടുത്തി വിസ്മയകരം എന്ന് വിശേഷിപ്പിക്കാവുന്ന പരിവർത്തനങ്ങൾക്ക് വിധേയമാക്കാൻ കഴിഞ്ഞത് പഞ്ചായത്തുകളുടെ പങ്കാളിത്തം കൂടിയുള്ളത് കൊണ്ടാണ്. 1996 ൽ കേവലം 28% ജനങ്ങളാണ് സർക്കാർ ആശുപത്രികളിൽ ചികിത്സക്ക് പോയിരുന്നത് ഇപ്പോൾ 48 ശതമാനമായി വർധിച്ചിട്ടുള്ളതിൽ പഞ്ചായത്തുകൾ വലിയ പങ്ക് വഹിച്ചിട്ടുണ്ട്
കോവിഡ് നിയന്ത്രണത്തിൽ പഞ്ചായത്തുകളുടെ പങ്ക് കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി നടന്നു വരുന്ന സമ്പർക്കാന്വേഷണം (കോണ്ടാക്ട് ട്രെയിസിംഗ്), സമ്പർക്ക വിലക്ക്, (ക്വാറന്റൈൻ) സംരക്ഷണ സമ്പർക്ക വിലക്ക് (റിവേഴ്സ് ക്വാറന്റൈൻ), കോവിഡ് ചികിത്സാ കേന്ദ്രങ്ങളുടെ സംഘാടനം എന്നിവയെല്ലാം മികച്ച രീതിയിൽ നടപ്പിലാക്കുന്നതിൽ തദ്ദേശസ്വയം ഭരണസ്ഥാപനങ്ങൾ ശ്രദ്ധേയമായ പങ്കാണ് വഹിച്ചുവരുന്നത്. മാത്രമല്ല കോവിഡ് ലോക്ക്ഡൌൺ കാലത്ത് കുടുംബശ്രീയുമായി സഹകരിച്ച് സാമൂഹ്യ അടുക്കളകൾ സ്ഥാപിച്ച് സാമ്പത്തിക സാമൂഹ്യ പിന്നാക്കവസ്ഥയിലുള്ളവരുടെ പട്ടിണി മാറ്റിയതും അതിഥി സംസ്ഥാന തൊഴിലാളികൾക്ക് താമസ സൌകര്യവും ഭക്ഷണവും നൽകി സംരക്ഷിച്ചതും പഞ്ചായത്തുകളാണ്. കേരളത്തിലെ കോവിഡ് നിയന്ത്രണത്തിന്റെ കാര്യത്തിൽ പലപ്പോഴും പറയാൻ വിട്ടു പോകുന്ന ഒരു സവിശേഷതയുണ്ട്, കേരളത്തിലെ കോവിഡ് രോഗികൾ ബഹുഭൂരിപക്ഷവും സർക്കാർ ആശുപത്രികൾ ആണ് ചികിത്സിക്കുന്നത്. ടെസ്റ്റിംഗ്, ചികിത്സ, ആഹാരം ഇവ സൗജന്യമായിട്ടാണ് നൽകുന്നത്. ഇതിന് നമുക്ക് കഴിയുന്നത് നമ്മുടെ ആരോഗ്യ സംവിധാനം മെച്ചപ്പെട്ടതുകൊണ്ടാണ്.
സാമൂഹ്യമൂലധനവുമായി കണ്ണി ബന്ധം കേരളത്തിന്റെ ഒരു വലിയ ആസ്ഥി എന്നു പറയാവുന്നത് നമുക്ക് വലിയൊരു സാമൂഹിക മൂലധനം ഉണ്ട് (Social Capital)എന്നതാണ്. നമുക്ക് രാഷ്ട്രീയ പാർട്ടികൾക്ക് പുറമേ യുവജനസംഘടനകൾ, വനിതാ സംഘടനകൾ, ജനകീയ ശാസ്ത്ര പ്രസ്ഥാനങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങി സുശക്തമായും അർത്ഥവത്തായും പ്രവർത്തിക്കുന്ന നിരവധി പ്രസ്ഥാനങ്ങളുണ്ട് . ഇവയെ കേരളത്തിലെ വികസന പ്രവർത്തനങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു ശക്തമായ കണ്ണി ആയിട്ട് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. കോവിഡ് നിയന്ത്രണത്തിലെ വിജയത്തിന്റെ പിന്നിലെ പ്രധാന ഘടകവും ഇതാണ്.
2018 ലെ പ്രളയകാലത്ത് പഞ്ചായത്തുകൾ വഹിച്ച പങ്കും എടുത്ത് പറയേണ്ടതുണ്ട്. മിക്കപ്പോഴും പ്രളയങ്ങളും വെള്ളപ്പക്കവും കഴിഞ്ഞാൽ പകർച്ചവ്യാധികളിലൂടെ ഒട്ടേറെ മരണം സംഭവിക്കാറുണ്ട്. എന്നാല്‍ 2018 ലെ പ്രളയത്തിനു ശേഷം പഞ്ചായത്തുകൾ വലിയ പകർച്ചവ്യാധി നിയന്ത്രണത്തിനായി വലിയ രോഗപ്രതിരോധ പ്രചാരണ പരിപാടികൾ ആണ് സംഘടിപ്പിക്കപ്പെട്ടത്. ക്ലോറിനേഷൻ, കൊതുക് നശീകരണം, എന്നിവ പ്രചരിപ്പിക്കപ്പെട്ടു. . ഇതിന്റെ ഫലമായിട്ട് പ്രളയ കാലത്തിനുശേഷം പകർച്ചവ്യാധികൾ വഴി ഏറ്റവും കുറവ് മരണങ്ങളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തപ്പെട്ടത്. ദുരിതാശ്വാസ ക്യാമ്പുകളിൽ പകർച്ചവ്യാധികൾ മൂലം ഒരാൾപോലും മരിച്ചിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രളയകാലത്ത് ജനങ്ങളുടെ ഒപ്പം നിന്നിരുന്നു.. ജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ വിശ്വാസം ഉണ്ടായി എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നേട്ടം. ജനാധിപത്യത്തിൽ ഉള്ള വിശ്വാസം തന്നെ വർദ്ധിച്ചു. വിശ്വാസത്തിലധിഷ്ഠിതമായ ഒരു ബന്ധം ഭരണകർത്താകളും ജനങ്ങളും തമ്മിൽ ഉണ്ടായിരുന്നത് കൊണ്ടാണ് ആ കാലത്തെ നമുക്ക് നേരിടാൻ കഴിഞ്ഞത്.
ഭാവി വെല്ലുവിളീകൾ
കേരളത്തിൽ തൊണ്ണൂറുകളുടെ ആദ്യം തൊട്ട് ആരംഭിച്ച ആരോഗ്യ പ്രതിസന്ധികളെ മറികടക്കുന്നതിനുള്ള ഒരു വഴിത്തിരിവായി മാറിയത് 96ലെ ജനകീയാസൂത്രണം ആണ്. കോവിഡ് കാലത്ത് അത് പ്രകടമായി കാണാൻ കഴിയും. പക്ഷേ ഇനിയും നിരവധി ചുമതലകൾ നിർവഹിക്കാൻ ഉണ്ട്. രോഗാതുരത ഇപ്പോഴും കേരളത്തിൽ കൂടുതൽ ആണ്.. കേരളത്തിലെ രോഗാതുരത കുറയ്ക്കുക എന്ന വലിയൊരു കാര്യമാണ് ഇനി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിര്‍വഹിക്കാനുള്ളത്. അതുപോലെതന്നെ കൊതുകു നശീകരണം , ശുചിത്വ സംവിധാനങ്ങൾ മെച്ചപ്പെടുത്തൽ തുടങ്ങിയവയിലും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. രോഗാതുരത കുറക്കുന്നതിനുള്ള കർമ്മപരിപാടികളോടൊപ്പം ജനങ്ങളുടെ ഭാഗത്ത് നിന്നുമുള്ള ആരോഗ്യ ചെലവ് കുറയ്ക്കാനും നമുക്ക് കഴിയണം.
വികേന്ദ്രീകൃത ജനപങ്കാളിത്ത ആരോഗ്യ സേവനം
2018 ൽ നടന്ന പ്രാഥമികാരോഗ്യ സേവനത്തെപറ്റിയുള്ള അസ്താന ഉച്ചകോടി (Astana Global Conference on Priary Health Care) പറയുന്നത് ആരോഗ്യ വിദ്യാഭ്യാസവും ആരോഗ്യ പോഷണവും മാത്രമല്ല രോഗപ്രതിരോധം, ചികിത്സ, സ്വാന്ത്വന പരിചരണം, പുനരധിവാസം എന്നിവയും പ്രാധമികാരോഗ്യ തലത്തിൽ ലഭ്യമാക്കണം എന്നാണ്. കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ അസ്താന സമ്മേളനത്തിൽ നിർദ്ദേശിച്ച കാര്യങ്ങൾ ആണ് ഇന്ന് നടപ്പിലാക്കികൊണ്ടിരിക്കുന്നത്. വികേന്ദ്രീകൃതവും ജനപങ്കാളിത്തത്തോടെ കൂടിയായ (Decentralised and Participatory Health Care) ആരോഗ്യ പ്രവർത്തന കർമ്മപരിപാടി ലോകത്തിനു മുമ്പിൽ അവതരിപ്പിക്കാൻ കഴിയണം.
https://www.facebook.com/Malayalivartha