ജാമ്യമേ വേണ്ട... അന്ന് അറസ്റ്റ് ചെയ്യാനായി എത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അഭിനയിച്ച് മുങ്ങിയ എം. ശിവശങ്കറിനെ കസ്റ്റംസ് ഇന്ന് അറസ്റ്റ് ചെയ്യും; ഇഡി അവസാനിപ്പിച്ചിടത്തു നിന്നും കസ്റ്റംസ് കത്തിക്കയറുന്നു; സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്യാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടത് ഏഴു ദിവസം
സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ആദ്യം അറസ്റ്റ് ചെയ്യാന്‍ പുറപ്പെട്ടത് കസ്റ്റംസാണ്. കഴിഞ്ഞ മാസം അറസ്റ്റിനായി പൂജപ്പുരയിലെ വീട്ടിലെത്തിയ കംസ്റ്റംസിനെ ശിവശങ്കര്‍ കബളിപ്പിക്കുകയായിരുന്നു. ചോദ്യം ചെയ്യാനായി കൊണ്ടുപോകവേ ദേഹാസ്വാസ്ഥ്യം അഭിനയിച്ച് ഭാര്യയുടെ ആശുപത്രിയിലെ ഐസിയുവില്‍ അഡ്മിറ്റായി. അവിടന്ന് മെഡിക്കല്‍ കോളേജ് ആശുപത്രി ഐസിയുവിലായി. അതേസമയം രോഗമില്ലാത്തതിനാല്‍ നടുവേദനയുമായി ആയര്‍വേദ ആശുപത്രിയിലുമെത്തി. മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചതോടെ ഇഡിയാണ് ശിവശങ്കറെ അറസ്റ്റ് ചെയ്തത്. കസ്റ്റംസ് ഊഴം കാത്തിരുന്നു. ഇഡി തുറന്ന് വിട്ട ഭൂതങ്ങളെ ഒന്നൊന്നായി പൂട്ടുകയാണ് ഇനി കസ്റ്റംസിന്റെ ദൗത്യം. ഇന്ന് ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്യും.
തിരുവനന്തപുരം കാര്‍ഗോ കോംപ്ലക്‌സില്‍ നയതന്ത്ര പാഴ്‌സലില്‍ നിന്നു 30 കിലോഗ്രാം സ്വര്‍ണം പിടിച്ചെടുത്ത കേസില്‍ ശിവശങ്കറിനെതിരെ ശക്തമായ തെളിവു ലഭിച്ചതായാണ് കസ്റ്റംസിന്റെ വെളിപ്പെടുത്തല്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ അനുമതി തേടി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണിത്. അറസ്റ്റിനു കോടതി അനുമതി നല്‍കി. അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
സ്വര്‍ണക്കടത്തില്‍ ശിവശങ്കറിന്റെ പങ്കും അദ്ദേഹം താല്‍പര്യം കാട്ടിയതും സംബന്ധിച്ചു വ്യക്തവും ശക്തവുമായ തെളിവു ലഭിച്ചതായും അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കസ്റ്റംസ് സൂപ്രണ്ട് വിവേക് വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നു.
അതേസമയം നയതന്ത്ര പാഴ്‌സല്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഇഡി റജിസ്റ്റര്‍ ചെയ്ത കേസില്‍ ശിവശങ്കര്‍ നല്‍കിയ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതു ഹൈക്കോടതി അടുത്ത മാസം രണ്ടിലേക്കു മാറ്റി. ഹര്‍ജി രണ്ടിലേക്കു മാറ്റണമെന്നു ശിവശങ്കറിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജസ്റ്റിസ് അശോക് മേനോന്‍ ഹര്‍ജി മാറ്റിയത്.
വിദേശത്തേക്ക് ഡോളര്‍ കടത്തിയ കേസില്‍ സ്വപ്നയെയും സരിത്തിനെയും ചോദ്യം ചെയ്യാന്‍ ഏഴു ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയില്‍ അപേക്ഷ നല്‍കി. ഇരു പ്രതികളെയും ഇന്നു ഹാജരാക്കാന്‍ സാമ്പത്തിക കുറ്റങ്ങള്‍ വിചാരണ ചെയ്യുന്ന എറണാകുളം അഡി. സി.ജെ.എം കോടതി നിര്‍ദ്ദേശിച്ചു. യു.എ.ഇ കോണ്‍സുലേറ്റിലെ മുന്‍ സാമ്പത്തിക വിഭാഗം മേധാവിയും ഈജിപ്ഷ്യന്‍ പൗരനുമായ ഖാലിദ് മുഹമ്മദ് അലി ഷൗക്രി 1.30 കോടി രൂപയുടെ യു.എസ് ഡോളര്‍ ഒമാനിലേക്ക് കടത്തിയെന്ന സ്വപ്നയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്നു രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.ആഗസ്റ്റ് ഏഴിനാണ് ബാഗിലൊളിപ്പിച്ച ഡോളറുമായി തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് ഖാലിദ് മുഹമ്മദ് അലി ഷൗക്രി ഒമാനിലേക്ക് പോയത്. പരിശോധനകള്‍ ഒഴിവാക്കാന്‍ സ്വപ്നയും സരിത്തും ഖാലിദിനെ അനുഗമിച്ചു. ഖാലിദ് ഒമാനില്‍ നിന്ന് കെയ്‌റോവിലേക്കും തങ്ങള്‍ ദുബായിലേക്കും പോയെന്നും സ്വപ്ന മൊഴി നല്‍കിയിരുന്നു.
ഡോളര്‍ കടത്തുന്നതിനു മുന്നോടിയായി യു.എ.ഇ കോണ്‍സുലേറ്റിലെ എക്‌സ് റേ മെഷീനിലൂടെ ഖാലിദ് പലതവണ തന്റെ ബാഗ് കടത്തിവിട്ടു പരിശോധന നടത്തിയെന്നും സരിത്ത് ഇതിനു സഹായിക്കുന്നത് കണ്ടെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.
തുടര്‍ന്ന് സരിത്തിനെ നവംബര്‍ 18 നും സ്വപ്നയെ നവംബര്‍ 19 നും ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. ഖാലിദിനെ പിടികൂടാന്‍ കോടതിയുടെ അനുമതിയോടെ ജാമ്യമില്ലാ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കോണ്‍സുല്‍ ജനറലായിരുന്ന ജമാല്‍ അല്‍ സാബി, അഡ്മിനിസ്‌ട്രേറ്റീവ് അറ്റാഷെ റാഷിദ് ഖാമിസ് അലി മുസൈക്രി, സാമ്പത്തിക വിഭാഗം മുന്‍ മേധാവി ഖാലിദ് മുഹമ്മദ് അലി ഷൗക്രി എന്നിവര്‍ മുമ്പു പലതവണ വിദേശ കറന്‍സി കടത്തിയിട്ടുണ്ടെന്നും ഇവര്‍ക്ക് തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ പരിശോധന ഒഴിവാക്കി നല്‍കാന്‍ സഹായിച്ചത് സരിത്താണെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്. വിദേശ കറന്‍സി കടത്തുന്ന വിവരം യു.എ.ഇ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിലെ ചില സ്റ്റാഫുകള്‍ക്ക് അറിയാമായിരുന്നെന്നും സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിലെല്ലാം വ്യക്തത വരുത്താനാണ് സ്വപ്നയേയും സരിത്തിനേയും ഏഴ് ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.
https://www.facebook.com/Malayalivartha