താനുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് താമസിച്ചത് ചോദ്യം ചെയ്തതിലുള്ള പ്രതികാരമാണ് കള്ളക്കേസ്; കടക്കാവൂരില്‍ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയായ യുവതിയുടെ ജാമ്യ ഹരജി ഹൈക്കോടതിയിൽ; കേസിൽ സർക്കാരിന്റെ വിശദീകരണം തേടി കോടതി
തിരുവനന്തപുരം കടക്കാവൂരില്‍ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ യുവതിയുടെ ജാമ്യ ഹരജിയില്‍ സര്‍ക്കാറിന്റെ വിശദീകരണം തേടി ഹൈക്കോടതി . പതിമൂന്നു വയസുകാരനായ മകന്‍ നല്‍കിയ പരാതിയില്‍ അറസ്റ്റിലായ യുവതിയുടെ ഹര്‍ജിയാണ് ഹൈക്കോടതി ജസ്റ്റിസ് വി. ഷേര്‍സി പരിഗണിച്ചത്.ഇക്കഴിഞ്ഞ ഡിസംബര്‍ 28നാണ് യുവതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. തിരുവനന്തപുരം പോക്സോ കോടതി ജാമ്യഹരജി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈകോടതിയെ സമീപിച്ചത്. താനുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെ ഭര്‍ത്താവ് മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു, ഇത് ചോദ്യംചെയ്തതിനാണ് തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നതെന്നാണ് ഹരജിക്കാരിയുടെ വാദം. ഹരജിക്കാരിയും മക്കളും താമസിക്കുന്ന വീട്ടില്‍തന്നെ ഭര്‍ത്താവ് രണ്ടാമത് വിവാഹം കഴിച്ച സ്ത്രീയും താമസിക്കാന്‍ തുടങ്ങിയതോടെ കുട്ടികളെയും കൂട്ടി മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുകയായിരുന്നു. കുട്ടികളെ തന്നോടൊപ്പം വിടണമെന്നും ജീവനാംശം ലഭിക്കണമെന്നും ആവശ്യപ്പെട്ട് കേസും നല്‍കി. ഇതിനുപിന്നാലെ മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് മൂന്ന് കുട്ടികളെ കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്നാണ് രണ്ടാമത്തെ മകനെ ഉപയോഗിച്ച് വ്യാജ പരാതി നല്‍കിയതെന്ന് ഹരജിയില്‍ ആരോപിക്കുന്നു. ഹരജി വീണ്ടും ചൊവ്വാഴ്ച പരിഗണിക്കും.
https://www.facebook.com/Malayalivartha