കെ. കരുണാകരന്റെ ശാപമോ... ഭാവി മുഖ്യമന്ത്രി എന്ന ലേബലില്‍ ഭരണപക്ഷത്തിന്റെ അടിമൊത്തം ഏറ്റുവാങ്ങി നട്ടുച്ചയ്ക്ക് പത്രസമ്മേളനം നടത്തി തിളങ്ങിയ രമേശ് ചെന്നിത്തല നൈസായി ഔട്ടായി; മൂടിപ്പുതച്ച് കിടന്നുറങ്ങിയ ഉമ്മന്‍ചാണ്ടി പുതിയ അവതാരമായപ്പോള്‍ ഓര്‍മ്മയില്‍ കെ. കരുണാകരന്റെ നിറഞ്ഞ കണ്ണുകള്‍; ഉമ്മന്‍ചാണ്ടിയുടെ തിരിച്ചുവരവ് അതിശക്തനായി

കെ. കരുണാകരനെ പാരവച്ച് കരയിച്ചിറക്കിയവര്‍ക്ക് ഇപ്പോള്‍ അതുപോലത്തെ അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. അല്ലെങ്കില്‍ നോക്കണേ ആരാലും എതിര്‍ക്കാനില്ലാത്ത രമേശ് ചെന്നിത്തല എത്രവേഗമാ തകര്‍ന്നടിഞ്ഞത്. നട്ടുച്ചയ്ക്കുള്ള പത്രസമ്മേളനങ്ങള്‍ നടത്തി ഭാവി മുഖ്യമന്ത്രി താനാണെന്ന വ്യക്തമായ സൂചനയാണ് ചെന്നിത്തല നല്‍കിയത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയാകട്ടെ സ്ഥാനമാനങ്ങള്‍ വേണ്ടെന്ന് പറഞ്ഞ് നല്ല ഉറക്കത്തിലായിരുന്നു. കേന്ദ്രഭരണം മോഹിച്ച് പോയ കുഞ്ഞാലിക്കുട്ടി തിരിച്ചെത്തിയതോടെ ഉമ്മന്‍ചാണ്ടിയെ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടങ്ങി. അതാണ് ഇപ്പോള്‍ വിജയം കണ്ടത്. ഉമ്മന്‍ചാണ്ടിയുടെ വരവ് ന്യൂനപക്ഷ പ്രീണനത്തിന് വഴിതെളിക്കുമെന്നാണ് കരുതുന്നത്. അതാണ് ആഗ്രഹിക്കുന്നതും.
അതേസമയം അഞ്ചു വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം സംസഥാന രാഷ്ട്രീയത്തില്‍ സജീവമാകാനൊരുങ്ങുന്ന ഉമ്മന്‍ ചാണ്ടിക്കു മുന്നിലുള്ളത് വലിയ ദൗത്യമാണ്. കോണ്‍ഗ്രസില്‍നിന്ന് അകന്നുപോയ വോട്ട് ബാങ്കുകള്‍ തിരിച്ചുപിടിക്കണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തിലടക്കം തകര്‍ന്നുപോയ യു.ഡി.എഫിനെ ശക്തിപ്പെടുത്തണം. സാമുദായിക സമവാക്യങ്ങള്‍ ഉറപ്പാക്കി മുന്നണിയെ ഒറ്റക്കെട്ടായി നയിക്കണം.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അദ്ദേഹം നേതൃനിരയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു. ഹൈക്കമാന്‍ഡ് നേരിട്ടിടപെട്ട് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി സ്ഥാനവും ആന്ധ്രാ പ്രദേശിന്റെ ചുമതലയും നല്‍കി. യു.ഡി.എഫ്. ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ സോണിയാ ഗാന്ധിയടക്കം നിര്‍ദേശിച്ചിട്ടും അദ്ദേഹം വഴങ്ങിയില്ല. രണ്ട് അധികാരകേന്ദ്രങ്ങള്‍ ഉണ്ടാകുന്നത് യു.ഡി.എഫിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നായിരുന്നു വിശദീകരണം.
പിണറായി സര്‍ക്കാര്‍ വിവാദങ്ങള്‍ക്കു നടുവിലായിട്ടും തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. നേട്ടമുണ്ടാക്കിയതു കോണ്‍ഗ്രസിനെ ഞെട്ടിച്ചു. ഉമ്മന്‍ ചാണ്ടിയെ തിരികെ കൊണ്ടുവരണമെന്ന യു.ഡി.എഫ്. ഘടകകക്ഷികളുടെയടക്കം ആവശ്യത്തിന്റെ പ്രാധാന്യം ബോധ്യപ്പെട്ട എ.ഐ.സി.സി. നേതൃത്വം ശക്തമായി ഇടപെട്ടു. മധ്യകേരളത്തിലെ ക്രൈസ്തവ പിന്തുണ തിരിച്ചുപിടിക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ സാന്നിധ്യം സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍.
ഉമ്മന്‍ ചാണ്ടിയെ നേതൃത്വത്തിലേക്കു കൊണ്ടുവരുന്നതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം വിയോജിപ്പ് അറിയിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ രമേശ് ചെന്നിത്തല മികച്ച പ്രകടനം നടത്തിയെങ്കിലും അതൊന്നും വോട്ടായി മാറിയില്ലെന്നു ഹൈക്കമാന്‍ഡ് വിലയിരുത്തി.
അതോടെയാണു തെരഞ്ഞെടുപ്പില്‍ നേതാക്കള്‍ കൂട്ടായി നയിക്കട്ടെ എന്ന തീരുമാനത്തിലെത്തിയത്. പദവികളില്ലാതെ ഉമ്മന്‍ ചാണ്ടിയെ മുന്നില്‍ നിര്‍ത്താനാകില്ലെന്നതും പുതിയ സമിതിയുണ്ടാക്കാന്‍ കാരണമായി. അദ്ദേഹത്തിന്റെ ജനപ്രീതിയും സമുദായങ്ങള്‍ക്കിടയിലെ സ്വീകാര്യതയും തിരിച്ചറിഞ്ഞാണു പുതിയ നീക്കം.
ഇത്തവണ വിജയിപ്പിക്കാനായി വലിയ നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ നിലവിലെ എം.പിമാര്‍ ആരും ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ നടന്ന സീറ്റ് ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനം ആയിരിക്കുന്നത്. എന്നാല്‍ സ്വന്തം മണ്ഡലത്തിന് കീഴിലെ രണ്ട് സ്ഥാനാര്‍ഥികളെ എം.പിമാര്‍ക്ക് മുന്നോട്ട് വെക്കാം.
യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്. രണ്ടുതവണ തോറ്റവര്‍ക്കും നാലുതവണ വിജയിച്ചവര്‍ക്കും സീറ്റുണ്ടാവില്ല. എന്നാല്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ക്ക് ഇളവുനല്‍കുകയും ചെയ്യും. അതേസമയം വീഴ്ചപറ്റിയ ചെന്നിത്തലയെ കാണാനേയില്ല.
"
https://www.facebook.com/Malayalivartha























