ഹൈക്കോടതിയുടെ പരോക്ഷ വിമർശനങ്ങൾ ഫലം കണ്ടു; കടയ്ക്കാവൂര്‍ പോക്‌സോ കേസ് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഡോ. ദിവ്യ. വി. ഗോപിനാഥ് അന്വേഷിക്കും; സംസ്ഥാന പോലീസ് മേധാവിയുടെ നടപടി ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്ന്
കടയ്ക്കാവൂര്‍ പോക്‌സോ കേസ് അന്വേഷിക്കുന്നതിന് തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ഡോ. ദിവ്യ. വി. ഗോപിനാഥിനെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ അറിയിച്ചു.
ഹൈടെക് ക്രൈം എന്‍ക്വയറി സെല്‍ അഡീഷണല്‍ എസ് പി ഇ എസ് ബിജുമോന്‍ അന്വേഷണത്തിന് ആവശ്യമായ സഹായം നല്‍കും.അന്വേഷണത്തില്‍ വീഴ്ചകളുണ്ടെന്ന പരോക്ഷ പരാമര്‍ശം ഹൈക്കോടതി നടത്തിയിരുന്നു. വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘം രൂപവത്കരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയതും ഈ സാഹചര്യത്തിലാണ്. നിലവില്‍ നടക്കുന്ന അന്വേഷണം പുരോഗമിച്ച സാഹചര്യത്തില്‍ ഇനി കുട്ടിയുടെ അമ്മയെ കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ട സാഹചര്യം ഇല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ പുരോഗതി അറിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഉപാധികളോടെയാണ് അമ്മയ്ക്ക് ജാമ്യം അനുവദിച്ചിട്ടുള്ളത്. അസാധാരണമായ ഒരു കേസാണിതെന്നും, മുതിര്‍ന്ന വനിതാ ഐപിഎസ് ഉദ്യോഗസ്ഥര്‍ തന്നെ കേസ് അന്വേഷിക്കണമെന്നും കേസില്‍ ഹൈക്കോടതി നിരീക്ഷിച്ചത് ശ്രദ്ധേയമാണ്. അന്വേഷണപുരോഗതി എങ്ങനെയെന്ന് കോടതിയെ കൃത്യമായ ഇടവേളകളില്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അമ്മയക്ക് നേരത്തെ തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി അമ്മയ്ക്ക് ജാമ്യം അനുവദിച്ചിരുന്നില്ല. പ്രതിചേര്‍ക്കപ്പെട്ട അമ്മയ്ക്ക് ജാമ്യം അനുവദിക്കുന്നതിനെ കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. കുട്ടിയുടെ മൊഴി ഗൗരവമായി പരിഗണിക്കേണ്ടതാണ്. ഇതൊരു കുടുംബ പ്രശ്നം മാത്രമല്ല, അതിനും അപ്പുമറമുള്ള ചില തലങ്ങള്‍ ഈ കേസിനുണ്ടെന്നും പറഞ്ഞിരുന്നു. ഇതെല്ലാം പരിഗണിച്ചിട്ടും അമ്മയ്ക്ക് കോടതി ജാമ്യം അനുവദിച്ചത് പൊലീസിന്റെ വാദങ്ങളെ തള്ളിക്കളയലാണ്.
അമ്മ കുട്ടിക്ക് ചില മരുന്നുകള്‍ നല്‍കിയിരുന്നെന്നും അത് ഇവരില്‍നിന്ന് കണ്ടെടുത്തിരുന്നെന്നും പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. തുടര്‍ന്ന് കേസ് വിധിപറയാന്‍ മാറ്റിയിരിക്കുകയായിരുന്നു. അമ്മ രാത്രിയില്‍ തന്നോട് മോശമായി പെരുമാറിയിരുന്നുവെന്നാണ് മകന്‍ പറയുന്നത്. മകനെ ഉപയോഗിച്ച് കള്ളക്കേസ് നല്‍കിയിട്ടില്ലെന്നും ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അച്ഛന്‍ പറഞ്ഞു. ഡിസംബര്‍ 18നാണ് പൊലീസ് അമ്മക്കെതിരെ കേസെടുത്തത്.
വിവാഹ ബന്ധം വേര്‍പെടുത്താതെ ഭര്‍ത്താവ് രണ്ടാം വിവാഹത്തിന് ശ്രമിച്ചതോടെയാണ് പ്രശ്‌നം തുടങ്ങിയതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. അമ്മയെ കേസില്‍ കുടുക്കുമെന്ന് പിതാവ് ഭീഷണിപ്പെടുത്തിയെന്ന് ഇളയ മകന്‍ വെളിപ്പെടുത്തിയിരുന്നു. ചേട്ടനെ മര്‍ദിച്ച് പരാതി നല്‍കുകയായിരുന്നുവെന്നും ഇളയ മകന്‍ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha