സംസ്ഥാനത്ത് അജ്ഞാത വാഹനങ്ങൾ തട്ടിയുണ്ടായി ജീവൻ നഷ്ടമായത് 1234 പേർക്ക്... വാഹനങ്ങൾ അറിയാത്തതിനാൽ ആശ്രിതർക്ക് നഷ്ടപരിഹാരവും ഇല്ല...

കഴിഞ്ഞ നാലു വർഷത്തിനിടെ സംസ്ഥാനത്ത് അജ്ഞാത വാഹനങ്ങൾ തട്ടിയുണ്ടായ അപകടങ്ങളിൽ നഷ്ടമായത് 1234 ജീവനുകളാണ്. 9036 പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
അപകടം സംഭവിക്കാൻ കാരണമായ വാഹനങ്ങൾ കണ്ടെത്താൻ കഴിയാത്തതിനാൽ ഇവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരവും ഇതുവരെ ലഭിച്ചിട്ടില്ല.
2017 മുതൽ 2020 വരെ നടന്ന 11385 കേസുകളിൽ അപകടമുണ്ടാക്കിയ വാഹനങ്ങൾ കണ്ടെത്തിയിട്ടില്ലെന്ന് സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകളിൽ സൂചിപ്പിക്കുന്നു. 2010-17 കാലഘട്ടത്തിൽ 877 പേരായിരുന്നു മരണപ്പെട്ടത്. അപകടത്തിന് ഇരയായതിൽ ഭൂരിഭാഗവും കാൽനടയാത്രികരും ഇരുചക്രവാഹന യാത്രക്കാരുമാണ്.
കൂടുതലും രാത്രികാലങ്ങളിലാണ്. എന്നാൽ ഇവയിൽ ചിലത് അപകട മരണങ്ങൾ അല്ലെന്നും കരുതികൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നും ചിലർ ആരോപിക്കുന്നുണ്ട്. വാഹനം കണ്ടെത്താൻ സാധിക്കാത്തതിനാൽ അജ്ഞാത വാഹനം തട്ടിയുണ്ടായ അപകടമരണം എന്ന തരത്തിൽ പല കൊലപാതകങ്ങളും മൂടി വയ്ക്കപ്പെടുന്നുണ്ട്. ഇതിനെതിരെ ശക്തമായ ആക്ഷേപമാണ് ഇപ്പോഴുള്ളത്.
സി.സി.ടി.വി. ക്യാമറകളുടെ അഭാവമാണ് വാഹനങ്ങൾ കണ്ടെത്താൻ പ്രധാന തടസ്സമെന്ന് പോലീസ് വ്യക്തമാക്കി. പ്രധാന കവലകളിൽ ക്യാമറകൾ ഉണ്ടെങ്കിലും രാത്രി കടന്നുപോകുന്ന വാഹനങ്ങളുടെ നമ്പർപ്ലേറ്റ് ചിത്രീകരിക്കാൻ കഴിയുന്നില്ല. ഹെഡ്‌ലൈറ്റുകളുടെ പ്രകാശവും ക്യാമറകളുടെ ദൃശ്യത്തെ സാരമായി ബാധിക്കും.
രജിസ്‌ട്രേഷൻ നമ്പരുകൾ പകർത്താൻ കഴിവുള്ള അത്യാധുനിക ക്യാമറകൾ സ്ഥാപിച്ചാൽ മാത്രമേ കണ്ടെത്താൻ കഴിയൂ. സേഫ് കേരള പദ്ധതിയുടെ ഭാഗമായി മോട്ടോർവാഹനവകുപ്പ് ഇത്തരം ക്യാമറകൾ ഉടൻ സ്ഥാപിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.
"
https://www.facebook.com/Malayalivartha























