ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ പ്രവാസികൾ എത്തരുത്; കുവൈത്തിലേക്കും സൗദിയിലേക്കും എത്തിച്ചേരാൻ കാത്തിരുന്ന പ്രവാസികൾക്ക് തിരിച്ചടി, അതത് രാജ്യങ്ങൾ അതിർത്തികൾ തുറക്കാതെയും വിമാന സർവീസ് ആരംഭിക്കാതെയും ആരും അവിടങ്ങളിലേക്ക് പോകാൻ ശ്രമിക്കരുതെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി

കുവൈത്തിലേക്കും സൗദിയിലേക്കും എത്തിച്ചേരാൻ കാത്തിരുന്ന പ്രവാസികൾക്ക് തിരിച്ചടി നൽകുന്ന വാർത്തയാണ് പുറത്ത് വരുന്നത്. ദുബായിലെത്തി കുടുങ്ങുന്നവരുടെ അനുഭവങ്ങൾ കണ്ടിട്ടും കൂടുതൽ പേർ വീണ്ടും എത്തുന്നെന്ന് കോൺസുലേറ്റ് വ്യകത്മാക്കി. പ്രവാസികൾ എത്തിച്ചേരാൻ കാത്തിരിക്കുന്ന അതത് രാജ്യങ്ങൾ അതിർത്തികൾ തുറക്കാതെയും വിമാന സർവീസ് ആരംഭിക്കാതെയും ആരും അവിടങ്ങളിലേക്ക് പോകാൻ ശ്രമിക്കരുതെന്ന് ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി അഭ്യർഥിച്ചു. ഇന്നലെയും 35 മലയാളികൾ ദുബായിൽ എത്തി. ഈ രാജ്യങ്ങളിലേക്ക് വിമാനസർവീസ് എന്ന് ആരംഭിക്കുമെന്ന് വ്യക്തമല്ല.
ആയതിനാൽ തന്നെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ രാജ്യങ്ങളിലേക്ക് പോകാൻ ആരും തുനിയരുതെന്നും അദ്ദേഹം അഭ്യർഥിക്കുകയുണ്ടായി. ഐപിഎഫ്, കെഎംസിസി, ഷാർജ ഇന്ത്യൻ അസോസിയേഷൻ, മർക്കസ് തുടങ്ങിയവയുടെ ഭാരവാഹികളുമായി ഈ വിഷയം കോൺസുലേറ്റ് അധികൃതർ ചർച്ച ചെയ്തു. സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയും പങ്കെടുത്തു. ഭീമമായ തുക നൽകി ദുബായിലെത്തി ക്വറന്റീനിൽ കഴിഞ്ഞിട്ടു പോകുന്നത് പ്രായോഗികമല്ല. കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ ഇതിലെ അപകടവും എല്ലാവരും തിരിച്ചറിയണമെന്നും അധികൃതർ വ്യക്തമാക്കുകയുണ്ടായി.
അതേസമയം ആരും തന്നെ അനധികൃതമായി ദുബായിൽ തങ്ങരുതെന്നും തിരികെ പോകണമെന്നും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി ജോൺസണും വ്യക്തമാക്കി. 1400 പേർ ഇങ്ങനെ ഇരുരാജ്യങ്ങളിലേക്കും പോകാനായി എത്തി ദുബായിൽ കുടുങ്ങിയിരിക്കുകയാണ്. ഇവരുടെ കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും പ്രശ്നപരിഹാരത്തിന് ശ്രമിക്കുകയാണെന്നും ഇതര സംഘടനാ ഭാരവാഹികളും അറിയിക്കുകയുണ്ടായി.
യുഎഇയിൽ കുടുങ്ങിയ സൗദി, കുവൈത്ത് വീസക്കാർക്കു തിരിച്ചുപോകാൻ 330 ദിർഹത്തിന് ടിക്കറ്റ് നൽകുമെന്ന് എയർ ഇന്ത്യാ എക്സപ്രസ് അറിയിച്ചു. ദുബായ്, ഷാർജ സെക്ടറുകളിലെ വിമാനങ്ങളിലാണ് ഈ സൗകര്യമെന്നു എയർലൈൻ ട്വീറ്റ് ചെയ്തത്. കോവിഡ് വ്യാപനം ശക്തമായതിനാൽ അടിയന്തര ആവശ്യമില്ലാത്തവർ ഇന്ത്യൻ കോൺസുലേറ്റിൽ നേരിട്ട് എത്തുന്നത് ഒഴിവാക്കണമെന്ന് അധികൃതർ അറിയിക്കുകയുണ്ടായി. ഓൺലൈൻ ഉൾപ്പടെ വിവിധ മാർഗങ്ങളിലൂടെ കോൺസുലേറ്റുമായി ബന്ധപ്പെടാവുന്നതാണ്. 80046342 എന്ന ടോൾഫ്രീ നമ്പരിൽ 24 മണിക്കൂർ സേവനം ലഭ്യമാണ്. PBSK ആപ് വഴിയും ബന്ധപ്പെടാവുന്നതാണ്. pbsk.dubai@mea.gov.in എന്ന മെയിലിലോ 0543090571 എന്ന വാട്സാപ്പിലോ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha























