തെരഞ്ഞെടുപ്പ് വാർത്തകൾ ഒറ്റനോട്ടത്തിൽ... 35 വര്‍ഷത്തിനുശേഷം ജയരാജന്മാരില്ലാതെ തിരഞ്ഞെടുപ്പ് പോരാട്ടം..നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐ മത്സരിക്കുക 24 സീറ്റില്‍
ഡോളര്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായ സത്യവാങ്മൂലത്തില്‍ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി വി മുരളീധരന്‍. നരേന്ദ്രമോദിക്കും അമിത് ഷായ്ക്കുമെതിരെ ആഴ്ചകളോളം ചര്‍ച്ച ചെയ്യുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ കള്ളക്കടത്ത് ഒരു ചര്‍ച്ചാവിഷയമേയല്ലേയെന്ന് വി മുരളീധരന്‍ ചോദിച്ചു.
ആരെയാണ് കേരളത്തിലെ മാധ്യമങ്ങള്‍ സംരക്ഷിക്കുന്നത്,പിണറായി വിജയന്‍ വാരിക്കോരിത്തന്ന പരസ്യത്തിന്റെ കോടികളില്‍ കണ്ണ് മഞ്ഞളിച്ചോ അതോ 118 എ പോലുള്ള കരിനിയമങ്ങള്‍ കൊണ്ടുവന്ന് വാ മൂടിക്കെട്ടുമെന്ന് ഭയന്നോയെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ മുരളീധരന്‍ ചോദിച്ചു.
നാലുതവണ തുടര്‍ച്ചയായി ജയിച്ചവര്‍ക്ക് അവസരം കൊടുക്കേണ്ടെന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശം സംസ്ഥാന നേതൃത്വം അവസാന നിമിഷം തള്ളി. സീറ്റ് നഷ്ടപ്പെടുന്നവരുടെ എതിര്‍പ്പു കണക്കിലെടുത്താണ് വെള്ളിയാഴ്ച ചേര്‍ന്ന തിരഞ്ഞെടുപ്പ് സമിതി നിര്‍ദേശം ഒഴിവാക്കിയത്.
പ്രാഥമിക സ്ഥാനാര്‍ഥി പട്ടിക ഇന്ന് സ്‌ക്രീനിങ് കമ്മിറ്റിക്കു മുമ്പാകെ വരും. രണ്ടു തവണ തുടര്‍ച്ചയായി ജയിച്ചവര്‍ക്കു സിപിഎമ്മില്‍ സീറ്റില്ല, കോണ്‍ഗ്രസിലാകട്ടെ രണ്ട് തവണ തോറ്റതാണ് സീറ്റ് നിഷേധിക്കാനുള്ള മാനദണ്ഡം. തുടര്‍ച്ചയായി ജയിക്കുന്നവര്‍ക്കു മല്‍സരിക്കുന്നതില്‍ നിയന്ത്രണമില്ലേയെന്നു ചോദിച്ചപ്പോള്‍ സമിതി അധ്യക്ഷന്‍ കൂടിയായ ഉമ്മന്‍ ചാണ്ടിയുടെ മറുപടി പറഞ്ഞത് ഇങ്ങനെ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ അവസരം ലഭിക്കുന്ന സാഹചര്യം ഉറപ്പുവരുത്തും.
35 വര്‍ഷത്തിനുശേഷം ജയരാജന്മാരില്ലാതെ തിരഞ്ഞെടുപ്പ് പോരാട്ടം. സി.പി. എമ്മിലെ ജയരാജത്രയത്തില്‍ ആരെങ്കിലുമില്ലാതെ 1987-ന് ശേഷം നിയമസഭാതിരഞ്ഞെടുപ്പ് നടന്നിട്ടില്ല. ഒരവസരത്തില്‍ രണ്ട് ജയരാജന്മാര്‍ സഭയിലുണ്ടായിരുന്നു. കണ്ണൂരില്‍നിന്നുള്ള ജയരാജന്മാര്‍ കാല്‍നൂറ്റാണ്ടിലേറെയായി കേരളരാഷ്ട്രീയത്തില്‍ നിറഞ്ഞുനില്‍ക്കുന്നവരാണ്. ഇത്തവണ മന്ത്രി ഇ.പി. ജയരാജന്‍ ഉറപ്പായും പി. ജയരാജന്‍ ഒരുപക്ഷേയും മത്സരരംഗത്തുണ്ടാകുമെന്നാണ് നിരീക്ഷകര്‍ കരുതിയത്.
പക്ഷേ, തുടര്‍ച്ചയായി മൂന്നാമൂഴം വേണ്ടെന്ന് സി.പി.എം. തീരുമാനിച്ചതോടെ ഇ.പി. മത്സരരംഗത്തുനിന്ന് ഒഴിവായി. പി. ജയരാജനെയാകട്ടെ ഇത്തവണ പരിഗണിച്ചതുമില്ല. രണ്ടുവര്‍ഷം മുമ്പ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വടകരയില്‍നിന്ന് മത്സരിക്കാന്‍ ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞതാണ് പി. ജയരാജന്‍. ആ സ്ഥാനത്തേക്ക് എം.വി. ജയരാജന്‍ തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ വടകരയില്‍നിന്ന് പരാജയപ്പെട്ട പി. ജയരാജന്‍ ജില്ലാ സെക്രട്ടറിസ്ഥാനത്തേക്ക് തിരികെയെത്തിയില്ല.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഐ മത്സരിക്കുക 24 സീറ്റില്‍. കഴിഞ്ഞ തവണ മത്സരിച്ച ഇരിക്കൂര്‍, മഞ്ചേരി, തിരുരൂങ്ങാടി സീറ്റുകള്‍ ഇത്തവണ വിട്ടുനല്‍കാനാണ് സിപിഐ തീരുമാനം. എന്നാല്‍ കാഞ്ഞിരപ്പള്ളി കേരള കോണ്‍ഗ്രസ് ജോസ് പക്ഷത്തിന് വിട്ടുനല്‍കിയതിന് പകരമായി ചങ്ങനാശ്ശേരി കിട്ടിയേ തീരൂവെന്ന നിലപാടിലാണ് സിപിഐ. ജോസ് പക്ഷവും ജനാധിപത്യ കേരള കോണ്‍ഗ്രസും ചങ്ങനാശ്ശേരി സീറ്റിനായി സമ്മര്‍ദം തുടരുകയാണ്. ചങ്ങനാശ്ശേരി സിപിഐക്ക് വിട്ടുനല്‍കിയാല്‍ മിക്കവാറും കേരള കോണ്‍ഗ്രസിന് പിറവമാകും പകരം നല്‍കുക.
https://www.facebook.com/Malayalivartha