മേലാല്‍ കണ്ടേക്കരുത്... കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അയച്ച കത്ത് കത്ത് തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍; തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പീഡനം, കൊലപാതകം തുടങ്ങിയ കേസുകളില്‍ അന്വേഷണം നടത്തരുതെന്ന് പറയാനാകുമോ?

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് എഴുതിയ കത്തോടെയാണ് കേന്ദ്ര ഏജന്‍സികളുടെ ആവേശം കുറഞ്ഞത്.
പിന്നെ മൂന്നാല് മാസം അന്വേഷണം തണുപ്പന്‍ മട്ടായിരുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വേഷണം ചവിട്ടി കൂട്ടിയെന്നാണ് കരുതിയത്. ഇതോടെ ബിജെപിയും സിപിഎമ്മും തമ്മില്‍ ഒത്തുതീര്‍പ്പെന്ന പ്രചാരണവുമായി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. എന്നാല്‍ നിര്‍മ്മലാ സീതാരാമന്റെ വരവോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.
കിഫ്ബിയില്‍ തുടങ്ങിയ അന്വേഷണം അവസാനം മന്ത്രിമാരിലേക്കും മുഖ്യമന്ത്രിയിലേക്കും പതിയെ കടന്നു. തുടര്‍ന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ കേരളത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കത്ത് നല്‍കി.
അതേസമയം കത്തില്‍ പ്രതികരണവുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ രംഗത്തെത്തി. മാതൃകാ പെരുമാറ്റചട്ടം നിലവിലുണ്ടെന്ന് കരുതി കേസുകളിലെ അന്വേഷണം കമ്മിഷന് തടയാനാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
2020 മാര്‍ച്ച് മുതല്‍ നടക്കുന്ന അന്വേഷണമാണിത്. അന്വേഷണത്തിന്റെ നിലവാരമുള്‍പ്പെടെയുള്ളവയെക്കുറിച്ച് പറയാന്‍ കമ്മിഷന് അധികാരമില്ല. അത് കോടതിയാണ് തീരുമാനിക്കേണ്ടത്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പീഡനം, കൊലപാതകം തുടങ്ങിയ കേസുകളില്‍ അന്വേഷണം നടത്തരുതെന്ന് പറയാനാകുമോയെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയുടെ പരാതി പരിശോധിച്ചു. ചില വിവരങ്ങള്‍ കമ്മിഷന് ലഭിച്ചു. കമ്മിഷന്‍ ചര്‍ച്ച ചെയ്ത് കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യമെങ്കില്‍ അത് തേടും. കത്ത് കമ്മിഷന് ലഭിക്കും മുമ്പ് ഉള്ളടക്കം മാദ്ധ്യമങ്ങളില്‍ വന്നതിലും സുനില്‍ അറോറ അതൃപ്തി പ്രകടിപ്പിച്ചു.
മൂന്ന് നാലു ദിവസം മുന്‍പാണ് രാത്രി 8.30 ഓടെ പരാതി കമ്മിഷന് ലഭിച്ചത്. ഏഴ് മണിയോടെ , പരാതിയുടെ ഉള്ളടക്കം മാദ്ധ്യമങ്ങള്‍ നല്‍കിത്തുടങ്ങി. പിറ്റേന്ന് ഡല്‍ഹിയിലിറങ്ങിയ പത്രങ്ങളിലും പരാതിയുടെ ഉള്ളടക്കം വന്നു. രഹസ്യ സ്വഭാവത്തിലുള്ള പരാതികള്‍ എങ്ങനെയാണ് കൈമാറേണ്ടതെന്നും, നടപടിക്രമങ്ങളെന്തെന്നും അവരാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബിക്കെതിരെ ഇ.ഡി കേസ് എടുത്തതിന് പിന്നാലെയാണ് സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്രതിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചത്. അന്വേഷണ ഏജന്‍സികളുടെ അധികാരം കേന്ദ്ര ഭരണകക്ഷിയുടെയും കേരളത്തിലെ പ്രതിപക്ഷത്തിന്റെയും തിരഞ്ഞെടുപ്പ് നേട്ടത്തിനായി ദുരുപയോഗം ചെയ്യുകയാണെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോകുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ജനമനസുകളില്‍ ഇകഴ്ത്താന്‍ വിവാദങ്ങള്‍ക്ക് കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അസാധാരണമായ ഒരു പ്രതിസന്ധിയാണ് കോവിഡ് ലോകത്തിനു നല്‍കിയത്. സാമ്പത്തിക മേഖല അങ്ങേയറ്റം പ്രതിസന്ധിയിലായി. ഈ വെല്ലുവിളികള്‍ക്ക് മുന്‍പില്‍ പകച്ചു നില്‍ക്കാതെ ജനങ്ങള്‍ക്കു വേണ്ടി ക്രിയാത്മകമായി എന്തു ചെയ്യാം എന്നാണ് സര്‍ക്കാര്‍ ആലോചിച്ചത്. അങ്ങനെയാണ് 100 ദിവസങ്ങളില്‍ 100 പദ്ധതികള്‍' എന്ന ആശയം സാക്ഷാല്‍ക്കരിച്ചത്.
രണ്ട് ഘട്ടങ്ങളിലായി 100 ദിനപരിപാടി വിജയകരമായി നടപ്പാക്കി. 169 ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുകയോ പൂര്‍ത്തിയാക്കുകയോ ചെയ്തത് 206 പദ്ധതികളാണ്. ഇത് കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്. അതിലൂടെ 1,79,385 പേര്‍ക്കാണ് പുതിയ തൊഴിലവസരങ്ങള്‍ ലഭ്യമാക്കിയത്. ക്ഷേമ പെന്‍ഷനുകള്‍ ഓരോ മാസവും വര്‍ദ്ധിപ്പിച്ച്, ഏപ്രില്‍ മുതല്‍ 1600 രൂപയാക്കി. 60.31 ലക്ഷം പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്. സര്‍ക്കാര്‍ അര്‍പ്പണബോധത്തോടെ മുന്നോട്ടുപോകുമ്പോള്‍ ഇവിടത്തെ പ്രതിപക്ഷം എന്താണ് ചെയ്തതെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നിലപാടോടെ കസ്റ്റംസിന് പിന്നാലെ ഇഡിയും തെരഞ്ഞെടുപ്പ് സമയത്ത് രംഗത്ത് വരാനാണ് സൂചന.
"
https://www.facebook.com/Malayalivartha


























