അടി ഒരു തുടക്കം മാത്രം... സിപിഎമ്മിനെ മുന്നില്‍ നിര്‍ത്തി നേരത്തെ വിലപേശിയവരൊക്കെ രക്ഷപ്പെട്ടു; സിപിഎമ്മിലേക്ക് ചാടാനിരുന്ന കെവി തോമസിനെ വൈസ് പ്രസിഡന്റാക്കി; ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുന്‍ ഡിസിസി അദ്ധ്യക്ഷന്‍ എവി ഗോപിനാഥും പരീക്ഷണത്തില്‍ വിജയിച്ചു; അതേ കളിയെടുത്ത കെ.പി.സി.സി ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് വിജയിച്ചില്ല

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സാദ്ധ്യതാ പാനലുമായി നേതാക്കള്‍ ഡല്‍ഹിക്ക് പോയിരിക്കുകയാണ്. ഇതോടെ സീറ്റ് മോഹികളെല്ലാം കളം നിറഞ്ഞ് തുടങ്ങി. ഇനി എന്തെല്ലാം ഉണ്ടാകുമെന്ന് കണ്ടറിയാം.
കോണ്‍ഗ്രസില്‍ സീറ്റ് ചര്‍ച്ച തുടങ്ങുന്നതിന് മുമ്പ് എങ്ങനെ വിലപേശാമെന്ന് കാണിച്ചു തരികയായിരുന്നു കെ.വി. തോമസ്. മൂലയ്ക്കിരുത്താമെന്ന് കരുതിയ തോമസ് മാഷ് അവസാനം പിണറായിയെ പോയി സങ്കടം പറഞ്ഞു. എന്തുവേണോ ചെയ്യാമെന്ന വാഗ്ദാനം കിട്ടയതോടെ സോണിയാ ഗാന്ധിവരെ ഉണര്‍ന്നു. അവസാനം കോണ്‍ഗ്രസ് വൈസ് പ്രസിഡന്റാക്കി. ഇതേ പാത പിന്തുടര്‍ന്ന വയനാട്ടേയും പാലക്കാട്ടേയും കോഴിക്കോട്ടേയും നേതാക്കള്‍ ചിലത് നേടുകയും ചെയ്തു.
എന്നാല്‍ സ്ഥാനാര്‍ത്ഥിത്വമില്ലെന്നുറപ്പാക്കിയ കെ.പി.സി.സി ജനറല്‍സെക്രട്ടറി വിജയന്‍ തോമസ് തല്‍സ്ഥാനം രാജി വച്ചു. പാര്‍ട്ടിയില്‍ നിന്ന് രാജി വയ്ക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
രാജി തീരുമാനമറിയിക്കാന്‍ ഇന്ന് വിജയന്‍ തോമസ് വാര്‍ത്താസമ്മേളനം നടത്തിയേക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ഇന്ന് ഡല്‍ഹിയിലാരംഭിക്കാനിരിക്കുകയാണ് രാജിക്കത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കും സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാലിനും അയച്ചു കൊടുത്തു.
കുറച്ചുകാലമായി പാര്‍ട്ടിയുമായി ഇടഞ്ഞുനിന്നിരുന്ന വിജയന്‍ തോമസിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കെ.പി.സി.സി ജനറല്‍ സെക്രട്ടറി സ്ഥാനം നല്‍കിയത്. നേമം മണ്ഡലത്തിലേക്ക് പരിഗണിക്കാമെന്ന വാക്ക് ചില നേതാക്കള്‍ നേരത്തേ നല്‍കിയിരുന്നതായി അദ്ദേഹം പറയുന്നു.
എന്നാല്‍, കരട് സാദ്ധ്യതാപട്ടികയിലെവിടെയും പേരുള്‍പ്പെട്ടില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ചേര്‍ന്ന ശേഷമാണ് പട്ടികയുമായി നേതാക്കള്‍ ഡല്‍ഹിക്ക് പോയത്. നാളെയോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അന്തിമ തീരുമാനമായേക്കും.
അതേസമയം ഇടഞ്ഞു നിന്ന കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടി ഔദ്യോഗിക വക്താക്കളാക്കി അനുനയിപ്പിച്ച് കെ.പി.സി.സി നേതൃത്വം രംഗത്തെത്തി. മുന്‍ കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ.സി. അബുവിനെയും, പാലക്കാട് മുന്‍ ഡി.സി.സി പ്രസിഡന്റ് സി.വി. ബാലചന്ദ്രനെയുമാണ് പരിഗണിച്ചത്. കോഴിക്കോട്ടെ എ ഗ്രൂപ്പിന്റെ പ്രമുഖനായ അബു, ദീര്‍ഘകാലം ഡി.സി.സി പ്രസിഡന്റായിരുന്നു. ഇത്തവണ പേരാമ്പ്ര സീറ്റിലേക്ക് അബുവിന്റെ പേരും ചര്‍ച്ചയിലുണ്ടായിരുന്നു. എന്നാല്‍ മുസ്ലിംലീഗും ജോസഫ് ഗ്രൂപ്പുമടക്കം സീറ്റിനായി അവകാശവാദമുന്നയിച്ചതോടെ, ഇവരിലേതെങ്കിലുമൊരു കക്ഷിക്ക് വിട്ടു കൊടുക്കേണ്ട സ്ഥിതിയായി.
കോണ്‍ഗ്രസ് ഏറ്റെടുത്താലും കെ.എസ്.യു പ്രസിഡന്റ് കെ.എം. അഭിജിത്തിന്റെ പേരിനാണിപ്പോള്‍ മുന്‍തൂക്കം. ഇതോടെയാണ് അബു ഇടഞ്ഞത്.
തൃത്താലയില്‍ വി.ടി. ബല്‍റാമിനെതിരെ വിമതസ്ഥാനാര്‍ത്ഥിയാവാനുള്ള നീക്കം വരെ നടത്തി വരവേയാണ് കഴിഞ്ഞ ദിവസം കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ ബാലചന്ദ്രനെ കണ്ട് ചര്‍ച്ച നടത്തിയത്. ഇതിന് പിന്നാലെയാണ് രണ്ട് നേതാക്കളെയും ഔദ്യോഗിക വക്താക്കളായി നിയമിച്ച് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ തീരുമാനം.
ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മുന്‍ ഡി സി സി അദ്ധ്യക്ഷന്‍ എവി ഗോപിനാഥ് അടക്കം അംഗങ്ങളായ പെരിങ്ങോട്ടുകുറിശി ഗ്രാമ പഞ്ചായത്തിന്റെ ഭരണം യു ഡി എഫിന് നഷ്ടമായേക്കും.
എ വി ഗോപിനാഥ് അടക്കമുളള യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് സമിതിയില്‍ നിന്ന് രാജിവയ്ക്കാനുളള നീക്കം ആരംഭിച്ചു. 42 വര്‍ഷമായി യു ഡി എഫിന്റെ കൈയിലുളള പഞ്ചായത്തിന്റെ ഭരണമാണ് ഇതോടെ ഒറ്റയടിക്ക് നഷ്ടമാകുന്നത്. പതിനാറംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് 11 അംഗങ്ങളാണുളളത്. സി പി എമ്മിന് അഞ്ചംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്.
എ വി ഗോപിനാഥുമായി സമവായചര്‍ച്ചയ്ക്ക് വി കെ ശ്രീകണ്ഠനടക്കം പോയെങ്കിലും കാര്യമുണ്ടായില്ല. ഗ്രൂപ്പില്ലാതെ കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ പറ്റാത്ത സ്ഥിതിയാണെന്നും അതിന്റെ ഇരയാണ് താനെന്നുമാണ് എ വി ഗോപിനാഥ് പറയുന്നത്. അവസാനം കെ. സുധാകരനെത്തിയാണ് ഗോപിനാഥിനെ ശാന്തനാക്കിയത്. ഗോപിനാഥിന്റെ കാര്യവും ഉടനറിയാം.
https://www.facebook.com/Malayalivartha


























