മീന്‍ പോയ പോക്ക്... ആഴക്കടല്‍ മത്സ്യ ബന്ധന കരാറിനെ കുറിച്ചുള്ള വിവാദങ്ങള്‍ പെട്ടെന്ന് കെട്ടടങ്ങിയതെങ്ങനെ? എങ്ങനെയാണ് മന്ത്രി മെഴ്‌സികുട്ടിയും സംഘവും വിവാദത്തില്‍ നിന്ന് തലയൂരിയത്? രാഹുല്‍ ഗാന്ധിയെ വരെ കേരളത്തില്‍ കൊണ്ടുവന്ന് നടത്തിയ നാടകങ്ങള്‍ എങ്ങനെയാണ് ഒരു സുപ്രഭാതത്തില്‍ അവസാനിച്ചത്? സര്‍ക്കാര്‍ അറിയാതെ കരാര്‍ ഒപ്പിട്ടെന്ന് ആരോപണം കേട്ട ഐ. എ എസുകാരന്‍ പ്രശാന്ത് നായര്‍ എങ്ങനെയാണ് രക്ഷപ്പെട്ടത്?

ഏതാനും മണിക്കൂറുകള്‍ കൊണ്ട് ഒരു വിവാദം ഇല്ലാതായത് എങ്ങനെയാണെന്ന് കേരളം അത്ഭുതപ്പെടുകയാണ്. അഴിമതി പുറത്തുകൊണ്ടുവരാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ചെന്നിത്തല തന്റെ ആവശ്യം തൊണ്ട തൊടാതെ വിഴുങ്ങിയതെങ്ങനെ ?
അതാണ് പിണറായിയുടെ ബുദ്ധി. ആഴക്കടല്‍ മത്സ്യ ബന്ധന കരാറിന്റെ രേഖകള്‍ ചെന്നിത്തലക്ക് നല്‍കിയതിന്റെ പേരില്‍ ഐ. എ. എസ്. ഉദ്യോഗസ്ഥനായ പ്രശാന്തിനെ കുരുക്കും എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പുറത്തു വന്നതിന് പിന്നാലെയാണ് ചെന്നിത്തല വിവാദങ്ങള്‍ അവസാനിപ്പിച്ചത്.
കരാറിന്റെ വിശദാംശങ്ങള്‍ ചെന്നിത്തലക്ക് നല്‍കിയത് ഇന്റലന്റ് നാവിഗേഷന്‍ കോര്‍പ്പറേഷനില്‍ നിന്നു തന്നെയാണെന്ന് പോലീസ് ഇന്റലിജന്‍സ് സംവിധാനത്തിന്റെ സഹായത്തോടെ മുഖ്യമന്ത്രി മനസിലാക്കി. പ്രശാന്തിന്റെ ഫോണ്‍ വിശദാംശങ്ങളും പോലീസ് ശേഖരിച്ചു.
അതോടെ തനിക്ക് രേഖകള്‍ കൈമാറിയത് ഒരു മത്‌സ്യ തൊഴിലാളി നേതാവാണെന്ന് പറഞ്ഞ് ചെന്നിത്തല രംഗത്തെത്തി. ചെന്നിത്തലയുടെ ആവേശം കണ്ടപ്പോള്‍ തന്നെ തന്റെ ഊഹം ശരിയാണെന്ന് പിണറായി കണ്ടെത്തി. തനിക്ക് രേഖകള്‍ നല്‍കിയതിന്റെ പേരില്‍ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പീഡിപ്പിക്കപ്പെട്ടാല്‍ അത് ദുഷ് പേരിന് കാരണമാകുമെന്ന് ചെന്നിത്തല മനസിലാക്കി.
പരസ്യ പ്രതികരണം നിര്‍ത്തിയ ചെന്നിത്തല ഇപ്പോള്‍ നടത്തുന്നത് നിഴല്‍ യുദ്ധമാണ് . അതാണ് ലത്തീന്‍ കത്തോലിക്കാ സഭയുടെ രൂപത്തില്‍ ഞായറാഴ്ച പുറത്തു വന്നത്.
ആഴക്കടല്‍മത്സ്യ ബന്ധന കരാര്‍ വിവാദത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ലത്തീന്‍ കത്തോലിക്ക സഭ രംഗത്തെത്തിയത് സി പി എമ്മിനെ അമ്പരപ്പിച്ചു. കരാര്‍ നല്‍കിയ വ്യവസായ, ഫീഷറീസ് വകുപ്പുകള്‍ കുറ്റകരമായ അനാസ്ഥ കാട്ടിയെന്നാണ് അവരുടെ ആക്ഷേപം. സര്‍ക്കാര്‍ തുടര്‍ച്ചയായി കള്ളം പറഞ്ഞുവെന്നും ഇതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ യോഗത്തിനു ശേഷം ബിഷപ്പ് ജോസഫ് കരിയില്‍ പറഞ്ഞു.
ആഴക്കടല്‍ കരാര്‍ വിഷയത്തില്‍ ലത്തീന്‍ സഭക്ക് പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് രംഗത്തെത്തി.
ആഴക്കടല്‍ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തണുപ്പിക്കാനും മത്സ്യ തൊഴിലാളി മേഖലയിലുള്ളവരെ അനുനയിപ്പിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് പരസ്യ പ്രതിഷേധവുമായി ലത്തീന്‍ സഭ രംഗത്തെത്തിയത്. ലത്തീന്‍ സഭയുടെ നയ രൂപീകരണ സമിതിയായ കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ യോഗത്തിനു ശേഷമാണ് സഭ നിലപാട് വ്യക്തമാക്കിയത്. കരാര്‍ വിവാദമായപ്പോള്‍ ഉദ്യോഗസ്ഥരുടെ മേല്‍ പഴിചാരി രക്ഷപെടാനാണ് മന്ത്രിമാര്‍ ശ്രമിച്ചതെന്നാണ് ആക്ഷേപം.
ഇഎംസിസിയുമായുള്ള കരാര്‍ സംബന്ധിച്ച് ധവള പത്രം ഇറക്കണമെന്നും ലത്തീന്‍ ആവശ്യപ്പെട്ടു. അതിനിടെ ആഴക്കടല്‍ കരാറില്‍ ലത്തീന്‍ സഭയുടെ നിലപാടിനെ പരസ്യമായി പിന്തുണച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ രംഗത്തു വന്നു.
ഇടതുപക്ഷം ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് നടന്നതെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ആഴക്കടല്‍ കരാറില്‍ സര്‍ക്കാരിനെ യാക്കോബായ സഭ വിമര്‍ശിക്കുന്നതും ഇതാദ്യമായാണ്. ഇതെല്ലാം ചെന്നു കൊള്ളുന്നത് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ ശരീരത്തിലാണ്.
ഇ എം സി സി യുടെ വിശ്വാസ്യത സംബന്ധിച്ച ഫയലും കേന്ദ്രത്തില്‍ നിന്നുള്ള റിപ്പോര്‍ട്ട് അടങ്ങിയ ഫയലും ആണ് തനിക്കു മുന്നിലെത്തിയതെന്ന് പറഞ്ഞതാണ് മന്ത്രിക്ക് വിനയായി തീര്‍ന്നത് . ഈ ഫയലുകള്‍ പരിശോധിക്കുന്നതില്‍ എന്താണ് തെറ്റ്. കമ്പനിക്ക് അനുകൂലമായ ഒരു തീരുമാനവും ഉണ്ടായിട്ടില്ല.
മന്ത്രിയുടെ പ്രസ്താവന വിവാദമായി. കരാര്‍ നല്‍കിയത് കള്ള കമ്പനിക്കാണെന്ന് അറിഞ്ഞിട്ടും മന്ത്രി എന്തു കൊണ്ട് മിണ്ടാതിരുന്നു എന്നതാണ് ചോദ്യം. ലത്തീന്‍ സഭ എല്ലാ കാലത്തും ഇടതുമുന്നണിയെ പിന്താങ്ങിയിരുന്നവരാണ്. അവര്‍ എതിരായാല്‍ തീരദേശം ഇടതുമുന്നണിയെ കൈവിടും. തങ്ങളില്‍ സുരക്ഷിതമായിരുന്ന വോട്ടു ബാങ്കാണ് ഇടതുമുന്നണിക്ക് ഇല്ലാതാക്കാന്‍ പോകുന്നത്.
ആഴക്കടല്‍ മത്സ്യബന്ധന വിവാദം തീരമേഖലയില്‍ സ്വാധീനം ഉണ്ടാക്കില്ലെന്നാണ് മന്ത്രി ആവര്‍ത്തിച്ചിരുന്നത്. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ തീരവാസികള്‍ക്ക് നേരനുഭവമുണ്ടെന്ന് മന്ത്രി പറയുമ്പോഴും അതൊന്നും വിശ്വസിക്കാന്‍ ലത്തീന്‍ സഭയോ മത്സ്യ തൊഴിലാളികളോ തയ്യാറല്ല. ചെന്നിത്തല കൂടെയില്ലെങ്കിലും അവര്‍ സമരം തുടരും.
"
https://www.facebook.com/Malayalivartha


























