ആദ്യം ധര്‍മടം പിന്നെ ഹരിപ്പാട് ഇപ്പോഴിതാ അവിണിശ്ശേരി; അവണിശ്ശേരി പഞ്ചായത്തില്‍ ബിജെപി അധികാരത്തിലേക്ക്... ഹൈക്കോടതി വിധി ജനാധിപത്യത്തിന്റെ വിജയമാണെന്നും ഇനിയെങ്കിലും ഇടത്-വലത് പാര്‍ട്ടികള്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഇത്തരം നാണം കെട്ട കളികള്‍ അവസാനിപ്പിച്ച് ജനവിധി അംഗീകരിക്കാന്‍ തയ്യാറാവണമെന്ന് ബിജെപി
ആദ്യം ധര്‍മടം പിന്നെ ഹരിപ്പാട് ഇപ്പോഴിതാ അവിണിശ്ശേരി. ബി.ജെ.പി പടിപടിയായി ഇവിടെവരെയെത്തിയതെങ്ങനെയാണ്. ആ നീക്കത്തില്‍ മുന്നണികള്‍ വീണുടഞ്ഞതിങ്ങനെ. മുന്‍പ് ഉപതിരഞ്ഞെടുപ്പില്‍ ധര്‍മടം മണ്ഡലത്തില്‍ പിണറായിയുടെ കമ്മ്്യൂണിസ്റ്റ്് ഉരുക്കുകോട്ടയില്‍ അതിശക്തമായ സാനിധ്യമായി ബി.ജ.പെി മാറുന്നതും പിന്നീട് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ചെന്നിത്തലയുടെ ഹരിപ്പാട്ടും വരവറിച്ചതും എല്ലാവരും കണ്ടു. ഇപ്പോഴിതാ അവണിശ്ശേരി പഞ്ചായത്തില്‍ ബിജെപി അധികാരത്തിലേക്ക്. പഞ്ചായത്ത് ഭരണം ബിജെപിക്ക് വിട്ട് ഹൈക്കോടതി ഉത്തരവിട്ടു. പ്രസിഡന്റായി ബിജെപി മെമ്പര്‍ ഹരി സി. നരേന്ദ്രനെ ഹൈക്കോടതി നിയമിച്ചു. വൈസ് പ്രസിഡണ്ടായി ഗീത സുകുമാരനെയും ഹൈക്കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു ബിജെപി. ബിജെപി ആറ്, എല്‍ഡിഎഫ് അഞ്ച്, യുഡിഎഫ് മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില.
പഞ്ചായത്തിലെ വലിയ ഒറ്റക്കക്ഷിയാണെങ്കിലും ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ബി.ജെ.പിക്കുണ്ടായിരുന്നില്ല. ബിജെപിയെ ഭരണത്തില്‍ നിന്നും മാറ്റി നിര്‍ത്താന്‍ രണ്ട് തവണയും പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഇടതുമുന്നണിക്ക് വോട്ടുചെയ്യുകയായിരുന്നു. എന്നാല്‍ രണ്ട് തവണയും കോണ്‍ഗ്രസ് വോട്ട് ലഭിച്ചുവെന്ന കാരണം ചൂണ്ടിക്കാണിച്ച് ഇടതുമുന്നണി പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികള്‍ രാജിവെക്കുകയായിരുന്നു. ഇപ്പോഴിതാ രാജി നാടകത്തെ നിശിതമായി വിമര്‍ശിച്ചാണ് കോടതിയുടെ നടപടി.
ഹൈക്കോടതി വിധി ജനാധിപത്യത്തിന്റെ വിജയമാണെന്നും ഇനിയെങ്കിലും ഇടത്-വലത് പാര്‍ട്ടികള്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന ഇത്തരം നാണം കെട്ട കളികള്‍ അവസാനിപ്പിച്ച് ജനവിധി അംഗീകരിക്കാന്‍ തയ്യാറാവണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്‌കുമാര്‍ പറഞ്ഞു. പറഞ്ഞു വരുന്നത് ഇത്രമാത്രം പല പഞ്ചായത്തുകളിലു ബി.ജെ.പി നിര്‍ണായക ശക്തിയാണ്. നിയമസഭ കഴിയുമ്പോള്‍ ആ ശക്തി ഡബിള്‍ ആയോ എന്നും അറിയാം. ഏതായാലും കേരളത്തിലെ ബി.ജെ.പിയുടെ വളര്‍ച്ചയില്‍ മുന്നണികള്‍ തകര്‍ന്നുടയുന്നുണ്ട്. ഇനി ചില കാര്യങ്ങള്‍ നോക്കാം. ആര്‍.എസ്.എസിന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശാഖകളുള്ളത് കേരളത്തിലാണ്. നിത്യേന 4,500 ശാഖകള്‍ കേരളത്തില്‍ നടക്കുന്നുണ്ടെന്നാണ് ആര്‍.എസ്.എസ്. നേതാവ് കൃഷ്ണഗോപാല്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ പറഞ്ഞത്. മിഷന്‍ കേരള ആര്‍.എസ്.എസിനും ബി.ജെ.പിക്കും ഏറെ പ്രിയപ്പെട്ട അജണ്ടയാണ്.
2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ആദ്യമായി ബി.ജെ.പിക്ക് കേരളത്തില്‍ ഒരു നിയമസഭാംഗമുണ്ടാവുന്നത്. ഒ. രാജഗോപാല്‍. ഇനി കേരളം പിടിക്കാന്‍ ബി.ജെ.പിക്ക് കഴിയാതെ പോവുന്നതിന് മൂന്ന് മുഖ്യ കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേരളത്തിലെ ജനസംഖ്യയില്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളുമടങ്ങുന്ന ന്യൂനപക്ഷം നിര്‍ണ്ണായക ശക്തിയാണ്. 45 ശതമാനത്തോളം വരുന്ന ഈ രണ്ടു വിഭാഗങ്ങള്‍ വിചാരിച്ചാല്‍ കേരളത്തിലെ ഏതു മണ്ഡലത്തിലും അട്ടിമറി സൃഷ്ടിക്കാനാവും. കേരളത്തിലെ ഹിന്ദു മതവിഭാഗത്തില്‍ ഭൂരിപക്ഷവും ഇടതുപക്ഷത്തിനും യു.ഡി.എഫിനുമൊപ്പം നിലയുറപ്പിച്ചിട്ടുള്ളവരാണെന്നതും കാണാതെ പോവരുത്. ഈ ക്യാമ്പിലേക്ക് കടന്നുകയറാന്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ടെങ്കിലും ശബരിമല വിവാദത്തിനു പോലും ബി.ജെ.പിയെ കാര്യമായി സഹായിക്കാന്‍ കഴിഞ്ഞില്ലെന്നതാണ് വസ്തുത. എസ്.എന്‍.ഡി.പിക്കും എന്‍.എസ്.എസിനുമിടയിലെ അഭിപ്രായഭിന്നത മാത്രമല്ല ഇവിടെ ബി.ജെ.പിക്ക് പ്രശ്‌നമാവുന്നത്.
കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുസമുദായം നവോത്ഥാന പാതയിലൂടെ നടന്നുവന്നിട്ടുള്ളവരാണ്. നാരായണഗുരുവും അയ്യങ്കാളിയും വി.ടി. ഭട്ടതിരിപ്പാടുമൊക്കെ നയിച്ച ഈ നവോത്ഥാനത്തിന്റെ വെളിച്ചവും തെളിച്ചവും ഉള്ളിലേറുന്നവരാണ് ഇവരില്‍ ഭൂരിഭാഗവും. വിഭാഗീയതയാണ് ബി.ജെ.പി. കേരളത്തില്‍ നേരിടുന്ന മൂന്നാമത്തെ മുഖ്യ പ്രതിസന്ധി. ഗ്രൂപ്പിനുള്ളില്‍ ഗ്രൂപ്പായി തമ്മിലടിച്ചു നില്‍ക്കുമ്പോള്‍ എങ്ങിനെയാണ് ഒരു പാര്‍ട്ടിക്ക് ജനമുന്നേറ്റം സൃഷ്ടിക്കാനാവുക. 2025-ല്‍ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ആര്‍.എസ്.എസിനെ ഏറ്റവുമധികം അലട്ടുന്നത് കേരളമായിരിക്കും. ഏറ്റവുമധികം ശാഖകളുണ്ടായിട്ടും കേരളം കൈവിട്ടുപോകുന്നുവെന്ന പ്രഹേളിക പരിഹരിക്കാന്‍ ആര്‍.എസ്.എസിനും ബി.ജെ.പിക്കും അടുത്ത അഞ്ചുകൊല്ലം മതിയാവില്ല എന്നാണ് ചില വിലയിരുത്തലുകള്‍. എന്നാല്‍ അങ്ങനല്ല പടിപടിയായുളള വളര്‍ച്ചയുടെ ഗുണം മെയ് രണ്ടിന് അറിയാമെന്നാണ് ചിലര്‍ കണക്കുകൂട്ടുന്നത്. കേരളത്തിലെ യാത്ര നീണ്ടതും വഴി ദുഷ്‌കരവുമാണ്. ഈ യാഥാര്‍ത്ഥ്യം കെ .സുരേന്ദ്രന്‍ അറിഞ്ഞാലുമില്ലെങ്കിലും അമിത് ഷാ തീര്‍ച്ചയായും അറിയുന്നുണ്ടാവും.
https://www.facebook.com/Malayalivartha