തന്റെ ലക്ഷ്യം നടന്നില്ല... പുഴയില്‍ മുങ്ങിമരിച്ച പതിമൂന്നുകാരി വൈഗയുടെ മരണത്തില്‍ നിര്‍ണായക വഴിത്തിരിവായി പിതാവ് സനു മോഹന്‍; മകളുടെ മരണത്തില്‍ എത്തിച്ച കാര്യങ്ങള്‍ ഒന്നൊന്നായി വിവരിച്ച് സനു; വൈഗയെ പുഴയിലെറിഞ്ഞ ശേഷം ആത്മഹത്യ ചെയ്യാനുള്ള തന്റെ ലക്ഷ്യം നടന്നില്ല
കേരളത്തെ നടുക്കിയ വൈഗ കേസില്‍ നിര്‍ണായക വഴിത്തിരിവായിരിക്കുകയാണ്. കളമശേരി മുട്ടാര്‍ പുഴയില്‍ മുങ്ങിമരിച്ച പതിമൂന്നുകാരി വൈഗയുടെ ദുരൂഹ മരണത്തില്‍ പിതാവ് സനു മോഹനില്‍നിന്ന് നിര്‍ണായക വിവരങ്ങളാണ് പോലീസിന് ലഭിച്ചത്.
വൈഗയെ പുഴയിലെറിഞ്ഞതു താനാണെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് സമ്മതിച്ച സനു അതിനുശേഷം ആത്മഹത്യ ചെയ്യാനായിരുന്നു തീരുമാനമെന്നും പറഞ്ഞു. എന്നാല്‍ തനിക്ക് ആത്മഹത്യ ചെയ്യാനായില്ലെന്നും സനു പൊലീസിനു മൊഴി നല്‍കിയതായാണു സൂചന. മൊഴിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് വിലയിരുത്തല്‍. കൂടുതല്‍ ചോദ്യം ചെയ്യലിനു വിധേയനാക്കുമെന്നു പൊലീസ് പറഞ്ഞു.
കര്‍ണാടക കാര്‍വാറില്‍നിന്ന് പിടിയിലായ സനു മോഹനെ ഇന്നലെ രാത്രി വൈകിയാണു കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ചത്. ഇവിടെവച്ചു സനുവിനെ അന്വേഷണ സംഘം ചോദ്യം ചെയ്തു. പുലര്‍ച്ചെ തൃക്കാക്കര പൊലീസ് സ്‌റ്റേഷനിലെത്തിച്ചു.
രാവിലെ 11.30ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സംഭവവുമായി ബന്ധപ്പെട്ടു മാധ്യമങ്ങളെ കാണും. സനുവിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണു സൂചന. വൈഗയുടെ ദുരൂഹമരണ കേസില്‍ ഇതുവരെ ആരെയും പ്രതി ചേര്‍ത്തിട്ടില്ല.
സനു മോഹനെതിരെ കാണാതായി എന്ന പരാതി മാത്രമാണുള്ളത്. വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ കേസ് റജിസ്റ്റര്‍ ചെയ്ത ശേഷമാകും അറസ്റ്റ്. കോയമ്പത്തൂരില്‍ വിറ്റ സനുവിന്റെ കാറും അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കും. കഴിഞ്ഞ മാസം 22നാണ് വൈഗ മുങ്ങിമരിച്ചത്. അതേ ദിവസം പുലര്‍ച്ചെ നാടുവിട്ട സനു മോഹനെ ഗോവ ഭാഗത്തേക്കു നീങ്ങുന്നതിനിടെയാണു കാര്‍വാറിലെ ബീച്ചില്‍ വച്ച് പൊലീസ് പിടികൂടിയത്.
വളരെ നാടകീയമായാണ് സനു മോഹനെ പോലീസ് പിടികൂടിയത്. സനു മോഹന്റെ അറസ്റ്റിലേക്കു നയിച്ചതു കൊല്ലൂരിലെ ലോഡ്ജില്‍ മുറി വാടക നല്‍കാതെ മുങ്ങിയത്. 6 ദിവസം താമസിച്ച ഇനത്തില്‍ വാടകയായ 5,700 രൂപ നല്‍കിയിരുന്നെങ്കില്‍ ഒരുപക്ഷേ, ഇപ്പോഴും അന്വേഷണ സംഘത്തിന് ഇയാളിലേക്ക് എത്താന്‍ സാധിക്കുമായിരുന്നില്ല.
ഏപ്രില്‍ 10നു രാവിലെ 9.30നാണ് കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തിനു തൊട്ടടുത്തു കുടജാദ്രി റോഡിലുള്ള ലോഡ്ജില്‍ സനു മോഹന്‍ മുറിയെടുത്തത്. അഡ്വാന്‍സ് നല്‍കിയില്ല. 16നു രാവിലെ എട്ടേ മുക്കാലോടെ കൗണ്ടറിനു സമീപത്തെ ബെഞ്ചിലിരുന്നു പത്രം വായിച്ചു.
തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നിനു മുറി ഒഴിയുമെന്ന് അറിയിച്ചു. വൈകിട്ട് 4.45നു മംഗളൂരുവില്‍ നിന്നുള്ള വിമാനത്തില്‍ മടങ്ങേണ്ടതാണെന്നും വിമാനത്താവളത്തിലേക്കു പോകാന്‍ കാര്‍ വേണമെന്നും കൗണ്ടറില്‍ പറഞ്ഞശേഷം പുറത്തു പോയി. ഈ സമയം കയ്യില്‍ ഒരു ചെറിയ ബാഗ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഉച്ചയ്ക്കു കാര്‍ എത്തിയശേഷവും ആള്‍ തിരിച്ചെത്തിയില്ല. മുറിയെടുക്കുമ്പോള്‍ നല്‍കിയ മൊബൈല്‍ ഫോണ്‍ നമ്പറില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു. പ്രവര്‍ത്തന രഹിതമായ നമ്പറാണു ലോഡ്ജില്‍ നല്‍കിയിരുന്നത്. തുടര്‍ന്ന് ആധാര്‍ കാര്‍ഡിലെ വിലാസം കേന്ദ്രീകരിച്ച് ഹോട്ടല്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് കേരള പൊലീസ് അന്വേഷിക്കുന്ന ആളാണെന്നു വ്യക്തമായത്.
വിവരം ലഭിച്ചതോടെ കൊച്ചിയില്‍നിന്ന് അന്വേഷണ സംഘം ശനിയാഴ്ച കൊല്ലൂരിലെത്തി. ടൂറിസ്റ്റ് ഹോമില്‍നിന്നു സിസിടിവി ദൃശ്യങ്ങളും വിവരങ്ങളും ശേഖരിച്ചു.
കൊല്ലൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നു സ്വകാര്യ ബസില്‍ കയറിയതായും അല്‍പം മാറി വനമേഖലയില്‍ ഇറങ്ങിയതായും നാട്ടുകാരില്‍നിന്നു വിവരം ലഭിച്ചു. ഇതോടെ വനം മേഖല കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കര്‍ണാടകയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലേക്കും സന്ദേശം നല്‍കിയിരുന്നു. ഈ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തര കന്നഡ ജില്ലയിലെ കാര്‍വാറില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.
"
https://www.facebook.com/Malayalivartha