സംസ്ഥാനത്ത് ആന്റിജൻ ടെസ്റ്റുകൾ വർധിപ്പിക്കാൻ സർക്കാർ തീരുമാനം; 24 മണിക്കൂറും പ്രവർത്തിക്കുന്ന ബൂത്തുകൾ ഉടൻ സ്ഥാപിക്കും, പരിശോധനയില്‍ പോസിറ്റീവ് ആകുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ഉടന്‍ നടത്തരുതെന്ന് നിർദേശം

കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥനമായതിനാൽ കേരളത്തിൽ ആന്റിജൻ ടെസ്റ്റുകൾ വർധിപ്പിക്കാൻ തീരുമാനം. ഗ്രാമങ്ങള്‍, തീരദേശം, ചേരികള്‍ എന്നിവിടങ്ങളില്‍ പരിശോധന ബൂത്തുകള്‍ സ്ഥാപിക്കും.
കൂടുതല്‍ ആളുകള്‍ എത്തുന്ന റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് എന്നിവടങ്ങള്‍ ഉള്‍പ്പെടെ പരിശോധന ബൂത്തുകള്‍ 24 മണിക്കൂറും പ്രവർത്തിക്കുമെന്ന് അറിയിച്ചു. അതേസമയം ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ആകുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ഉടന്‍ നടത്തരുതെന്നും നിർദേശം നൽകി.
ഐസിഎംആര്‍ മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ആന്റിജന്‍ പരിശോധന വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. ആളുകള്‍ കൂടുതലായ എത്തുന്ന ഇടങ്ങള്‍, ജനങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലങ്ങളായ ചേരിപ്രദേശങ്ങള്‍, തീരപ്രദേശങ്ങള്‍, ഗ്രാമീണ മേഖലകള്‍ എന്നിവിടങ്ങളില്‍ പരിശോധ ബൂത്തുകള്‍ സ്ഥാപിക്കാനാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം. ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരിശോധന ബൂത്തുകള്‍ സ്ഥാപിക്കുന്നതിനോടൊപ്പം പരിശോധനയുടെ ഭാഗമായി ഉണ്ടാകുന്ന മാലിന്യം സംസ്‌കരിക്കാനും മറ്റു അണുബാധ നിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.
അതേസമയം കേരളം വിലകൊടുത്ത് വാങ്ങിയ കോവിഡ് വാക്സിന്റെ വിതരണം വൈകുകയാണ്. മുന്‍ഗണന ക്രമം നിശ്ചയിച്ചുകൊണ്ടുള്ള സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശം ഇതുവരെയും തയ്യാറായിട്ടില്ല. വാക്സിന്‍ വിതരണത്തിന് ഇനിയും ദിവസങ്ങളെടുക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്.
ഗുരുതരമായ ആരോഗ്യ പ്രശ്നമുള്ളവര്‍, ബസ് ജീവനക്കാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കെല്ലാം വാക്സിന്‍ നൽകുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം.
എന്നാല്‍ ഇതിനായുള്ള മാര്‍ഗനിര്‍ദേശം ഇതുവരെയും അന്തിമമായില്ല. അതിനാലാണ് വാക്സിന്‍ വിതരണം ചെയ്യാന്‍ സാധിയ്ക്കാത്തത്. രണ്ട് ദിവസത്തിനകം ഗൈഡ് ലൈന്‍ തയ്യാറാക്കുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്.
നിലവില്‍ കൊച്ചിയിലുള്ള വാക്സിന്‍ മറ്റ് ജില്ലകളിലേയ്ക്ക് എത്തിയ്ക്കണം. അതിന് ശേഷം വിതരണത്തിന് സജ്ജമാകണമെങ്കില്‍ കുറഞ്ഞത് 4 ദിവസമെങ്കിലും ഇനിയും വൈകാനുള്ള സാധ്യതയുണ്ട്.
18 മുതല്‍ 44 വയസ് വരെയുള്ള ആളുകള്‍ക്ക് വാക്സിന്‍ വിതരണം ആരംഭിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. 45 വയസിന് മുകളിലുള്ളവര്‍ക്ക് ഈ വാക്സിന്‍ നല്‍കിയാല്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്സിന്‍ വിഹിതം കുറയുമോയെന്ന ആശങ്കയും സർക്കാരിന് ഉണ്ട്.
https://www.facebook.com/Malayalivartha


























